ആരെയും തള്ളിപ്പറയില്ലെന്ന് അമ്മ; ചോദ്യങ്ങളിൽ ക്ഷുഭിതരായി മുകേഷും ഗണേഷും - കണ്ണടച്ച് മമ്മൂട്ടി, ഒന്നുമറിയാത്തപോലെ മോഹന്‍‌ലാല്‍

വ്യാഴം, 29 ജൂണ്‍ 2017 (17:00 IST)
നടിയെ ആക്രമിക്കപ്പെട്ട സംഭവത്തിൽ പൊലീസ്​ അന്വേഷണത്തിൽ പൂർണ തൃപ്​തിയെന്ന്​ അമ്മ പ്രസിഡൻറ്​ ഇന്നസെന്റ്. സംഭവം അമ്മയുടെ യോഗത്തിൽ ചർച്ചയായില്ല. സംഭവത്തിൽ ഉൾപ്പെട്ട രണ്ടു പേർക്കുമൊപ്പം സംഘടനയുണ്ടാകും. മാധ്യമങ്ങളിൽ നടക്കുന്ന ചർച്ചകളോടു പ്രതികരിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

നടിയെ ആക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ യോഗത്തിൽ ആരും ഉന്നയിച്ചില്ല. മുഖ്യമന്ത്രിയുമായും ഡിജിപിയുമായും സംഘടന നേരത്തെ ഇതേപ്പറ്റി സംസാരിച്ചിരുന്നു. പരസ്യ പ്രതികരണങ്ങൾക്കു മുതിരരുതെന്ന് അവർ ആവശ്യപ്പെട്ടിരുന്നുവെന്നും കൊച്ചിയിൽ വാർഷിക പൊതുയോഗത്തിനുശേഷം നടന്ന വാർത്താസമ്മേളനത്തി ഇന്നസെന്റ് വ്യക്തമാക്കി.

അതേസമയം, നടി അക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട ചോദ്യങ്ങളോടു ചില താരങ്ങള്‍ ക്ഷുഭിതരായി പ്രതികരിച്ചു. ദിലീപ് തന്റെ ഭാഗം പറഞ്ഞശേഷം മാധ്യമങ്ങൾ വിശദീകരണം തേടിയപ്പോഴാണ് താരങ്ങൾ പ്രകോപിതരായത്. അമ്മ ഭാരവാഹികളും എംഎൽഎമാരുമായ മുകേഷിന്റെയും കെബി ഗണേഷ്കുമാറിന്റെയും നേതൃത്വത്തിലായിരുന്നു താരങ്ങൾ സീറ്റിൽനിന്ന് എഴുന്നേറ്റ് മാധ്യമപ്രവർത്തകരോടു മറുപടി പറഞ്ഞതും ചൂടായി സംസാരിച്ചതും.

അമ്മ ഒറ്റക്കെട്ടാണെന്നും രണ്ടുപേരും അമ്മയുടെ മക്കളാണെന്നും ആരെയും തള്ളിക്കളയാൻ സംഘടനയ്ക്കാവില്ലെന്നും ഭാരവാഹികൾ ആവർത്തിച്ചു. ഞങ്ങളിലൊരാളെ ഒറ്റപ്പെടുത്തി ചോര കുടിക്കാൻ ആരെയും സമ്മതിക്കില്ലെന്നു ഗണേഷ്  പറഞ്ഞു.

നടി ആക്രമിക്കപ്പെട്ട സംഭവം യോഗം ചർച്ച ചെയ്തെന്നും ഒരംഗം പോലും സംശയങ്ങൾ ഉന്നയിച്ചില്ലെന്നും ഗണേഷ് പറഞ്ഞു. നിയമം നിയമത്തിന്‍റെ വഴിക്കുപോകുമെന്നാണ് അമ്മയുടെ നിലപാട്. കേസുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലുകളൊന്നും സംഘടന ഇടപെട്ട് തടസപ്പെടുത്തില്ല. അന്വേഷണവുമായി പൂർണമായും സഹകരിക്കുമെന്നും തങ്ങളുടെ കുടുംബത്തിലെ അംഗങ്ങളെ അടർത്തിയെടുത്ത് ചോരകുടിക്കാമെന്ന് ആരും കരുതേണ്ടെന്നും ഗണേഷ്  പറഞ്ഞു.

ആരൊക്കെ ശ്രമിച്ചാലും അമ്മയെ പൊളിക്കാനാവില്ലെന്ന ഗണേഷിന്റെ പ്രസ്താവനയെ കരഘോഷത്തോടെയാണ് താരങ്ങൾ വരവേറ്റത്. അനാവശ്യ ചോദ്യങ്ങള്‍ പടില്ലെന്നു പറഞ്ഞ മുകേഷ് മാധ്യമപ്രവർത്തകരോട് തട്ടിക്കയറുകയും ചെയ്തു. എന്നാല്‍ സ്‌റ്റേജിലുണ്ടായിരുന്ന മോഹന്‍‌ലാലും മമ്മൂട്ടിയും വിഷയത്തില്‍ മൌനം പാലിച്ചു.

വെബ്ദുനിയ വായിക്കുക