നടിയെ ആക്രമിച്ച സംഭവം: സംവിധായകൻ കൂടിയായ യുവനടന്റെ ഫ്‌ളാറ്റില്‍ നിന്നും ഒരാള്‍ പിടിയില്‍

ബുധന്‍, 22 ഫെബ്രുവരി 2017 (08:27 IST)
യുവനടിയെ തട്ടിക്കൊണ്ടു പോയി ആക്രമിച്ച കേസിൽ പ്രത്യേക അന്വേഷണ സംഘം മലയാളത്തിലെ പ്രമുഖ നടന്റെ മൊഴിയെടുത്തു. കേസിലെ മുഖ്യപ്രതി സുനിൽകുമാർ എന്ന പള്‍സര്‍ സുനി പൊലീസിന്റെ കസ്റ്റഡിയിലായതായും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. പ്രമുഖ നടനുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ നാനാഭാഗത്തുനിന്നും ഉയര്‍ന്നതിന്റെ അടിസ്ഥാനത്തിലാണ് ഇന്നലെ രാവിലെ അന്വേഷണസംഘം നടനെ തേടിയെത്തിയത്.  
 
കേസിലെ ക്വട്ടേഷൻ സാധ്യതകൾ അന്വേഷിക്കുന്ന പ്രത്യേക സംഘമാണ് കഴിഞ്ഞ ദിവസം രാവിലെ നടന്റെ മൊഴിയെടുത്തത്. സിനിമാരംഗത്തെ കുടിപ്പക തീര്‍ക്കുന്നതിനായി ചിലര്‍ ഈ സംഭവത്തെ ആസൂത്രിതമായി ദുരുപയോഗം ചെയ്യുകയാണെന്ന് നടന്‍ കുറ്റപ്പെടുത്തിയെന്നാണ് പുറത്തുവരുന്ന വിവരം. നടിക്കെതിരെ ആക്രമണം നടക്കുന്ന സമയത്ത് താന്‍ ചികിത്സയിലായിരുന്നെന്നും പിറ്റേന്ന് രാവിലെയാണ് ഈ വിവരം അറിഞ്ഞതെന്നുമാണ് നടന്‍ അന്വേഷണ സംഘത്തോട് വ്യക്തമാക്കിയത്.
 
ഇതിനിടെ, സംവിധായകൻ കൂടിയായ യുവനടന്റെ കാക്കനാടുള്ള ഫ്ലാറ്റിൽനിന്ന് ഇന്നലെ പുലർച്ചെ അന്വേഷണ സംഘം ഒരാളെ കസ്റ്റഡിയിലെടുത്തതായാണ് പുറത്തുവരുന്ന വിവരം. എന്നാല്‍ പിടിയിലായ ആളുടെ വിശദാംശങ്ങൾ ഇതുവരെയും പുറത്തുവിട്ടിട്ടില്ല. സിനിമാ പ്രവര്‍ത്തകര്‍ ഒരുമിച്ച് താമസിക്കുന്ന ഇടം കൂടിയാണ് കാക്കനാടുളള ഈ ഫ്‌ളാറ്റ് എന്നും സൂചനയുണ്ട്. അതേസമയം കഴിഞ്ഞ ദിവസം പിടിയിലായ മണികണ്ഠന്റെ അറസ്റ്റ് പൊലീസ് ഇന്ന് രേഖപ്പെടുത്തുമെന്നും പൊലീസ് അറിയിച്ചു.

വെബ്ദുനിയ വായിക്കുക