ആമിയുടെ നെഗറ്റീവ് നിരൂപണങ്ങള്‍ അപ്രത്യക്ഷമായ സംഭവം: നിലപാട് പരസ്യപ്പെടുത്തി കമല്‍ രംഗത്ത്

ഞായര്‍, 11 ഫെബ്രുവരി 2018 (16:16 IST)
മഞ്ജു വാര്യര്‍ നായികയായ ആമിക്കെതിരായി സമൂഹമാദ്ധ്യമങ്ങളിൽ വരുന്ന നിരൂപണങ്ങള്‍ അപ്രത്യക്ഷമാകുന്നതിൽ താൻ ഉത്തരവാദിയല്ലെന്ന് ചിത്രത്തിന്റെ സംവിധായകൻ കമൽ.

മോശം റിവ്യൂ റിപ്പോര്‍ട്ടുകള്‍ക്കെതിരെ പരാതി നൽകാൻ സിനിമയുടെ നിർമ്മാതാവിന് അവകാശമുണ്ട്. നിര്‍മാതാവിനെ സംബന്ധിച്ച് സിനിമ കലാസൃഷ്ടിയില്ല, മറിച്ച് ഉത്പന്നമാണ്. അതു വില്‍ക്കാനാണ് അയാള്‍ ശ്രമിക്കുകയെന്നും കമല്‍ വ്യക്തമാക്കി.

ചിത്രം തിയേറ്ററില്‍ എത്തുന്നതോടെ അത് നിര്‍മാതാവിന്റെ സ്വത്തായി തീരുന്നു. തുടര്‍ന്ന് സംവിധായകനു പോലും സിനിമയെ സംബന്ധിച്ചുള്ള കാര്യങ്ങളില്‍ അവകാശം ഉണ്ടായിരിക്കില്ല. ‘റീല്‍ ആന്‍ഡ് റിയല്‍’ സിനിമ നെഗറ്റീവ് റിവ്യൂ നീക്കം ചെയ്യാന്‍ ആവശ്യപ്പെട്ടാല്‍ അതിനെതിരെ പറയാന്‍ എനിക്ക് അവകാശമില്ലെന്നും കമല്‍ പറഞ്ഞു.

ആമിയിലെ മഞ്ജുവിന്റെ പ്രകടനത്തിൽ താൻ തൃപ്തനാണ്. ഒരു പക്ഷേ വിദ്യാബാലനായിരുന്നെങ്കിൽ മാധവിക്കുട്ടിയോട് നീതി പുലർത്താൻ കഴിയുമായിരുന്നെന്ന് തനിക്ക് ഇപ്പോൾ തോന്നുന്നില്ലെന്നും കമൽ വ്യക്തമാക്കി.

ശനിയാഴ്‌ച ഉച്ചയ്‌ക്ക് ശേഷമാണ് സിനിമയുടെ നെഗറ്റീവ് നിരൂപണങ്ങള്‍ ഫേസ്‌ബുക്കില്‍ നിന്നും നീക്കം ചെയ്യപ്പെടാന്‍ തുടങ്ങിയത്. റീല്‍ ആന്‍ഡ് റിയല്‍’ സിനിമയുടെ ആവശ്യപ്രകാരം ഫേസ്‌ബുക്കാണ് നിരൂപണങ്ങള്‍ നീക്കം ചെയ്‌തത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍