‘എല്ലാവരും പിടിയിലായിട്ടില്ല, ആ വമ്പന്‍ സ്രാവ് ഇപ്പോഴും പുറത്താണ്’; പള്‍സര്‍ സുനി

ചൊവ്വ, 1 ഓഗസ്റ്റ് 2017 (11:59 IST)
കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി ഉള്‍പ്പെടെയുള്ള എല്ലാ പ്രതികളെയും കോടതിയില്‍ ഹാജരാക്കി. അങ്കമാലി കോടതിയിലാണ് സുനി ഉള്‍പ്പെടെയുള്ള കേസിലെ മൂന്ന് പ്രതികളെ ഹാജരാക്കിയത്. കേസില്‍ എല്ലാ പ്രതികളും പിടിയിലായിട്ടില്ലെന്നാണ് പള്‍സര്‍ സുനി മാധ്യമങ്ങളോട് പറഞ്ഞത്. കേസില്‍ രഹസ്യമൊഴി രേഖപെടുത്താന്‍ സുനി ഇന്ന് കോടതിയില്‍ അപേക്ഷ നല്‍കിയേക്കും.   
 
റിമാന്‍ഡ് കാലാവധി അവസാനിച്ചതിനെ തുടര്‍ന്നാണ് സുനിയെയും കൂട്ടുപ്രതികളായ സുനിലിനെയും വിജീഷിനെയും കോടതിയില്‍ ഹാജരാക്കിയിയത്. പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ കോടതി നേരത്തെ തളളിയിരുന്നു. കേസില്‍ കോടതി നടപടി ക്രമങ്ങള്‍ ഇനിമുതല്‍ അടച്ചിട്ട മുറിയിലാകുമെന്നും കോടതി നേരത്തെ അറിയിച്ചിരുന്നു. പ്രോസിക്യൂഷന്‍ ആവശ്യത്തെ തുടര്‍ന്നാണ് കോടതിയുടെ ഈ നടപടി. 
 
ഇതിനിടെ നടിയെ ആക്രമിച്ച കേസിലെ പ്രതി പള്‍സര്‍ സുനിയെ മുന്‍പരിചയമുണ്ടെന്ന് ദിലീപിന്റെ മാനേജരും ഡ്രൈവറുമായ അപ്പുണ്ണി മൊഴി നല്‍കി. സുനി നടന്‍ മുകേഷിന്റെ ഡ്രൈവറായിരുന്ന കാലം മുതല്‍ക്ക് തന്നെ തനിക്ക് പരിചയമുണ്ടെന്നും അപ്പുണ്ണിയുടെ മൊഴിയില്‍ പറയുന്നു. ദിലീപും പള്‍സര്‍ സുനിയും തമ്മില്‍ അടുത്ത ബന്ധമുണ്ടോയെന്നും ഇവര്‍ കൂടിക്കാഴ്ച നടത്തിയതായും അറിയില്ലെന്നും അപ്പുണ്ണി അന്വേഷണസംഘത്തിന് മുമ്പാകെ മൊഴി നല്‍കി.

വെബ്ദുനിയ വായിക്കുക