സുനിയുടെ സഹതടവുകാരന്‍ ബ്ലാക്ക്മെയിൽ ചെയ്തതായി ദിലീപിന്റെ പരാതി, പേര് പറയാതിരിക്കാന്‍ ഒന്നരക്കോടി രൂപ ആവശ്യപ്പെട്ടുവെന്ന് നാദിര്‍ഷ - കേസില്‍ വന്‍ ട്വിസ്റ്റ്

ശനി, 24 ജൂണ്‍ 2017 (11:30 IST)
നടി ആക്രമിക്കപ്പെട്ട കേസിൽ പൊലീസ് നടത്തുന്ന പുനഃരന്വേഷണം കൂടുതൽ വഴിത്തിരിവുകളിലേക്ക്. ആ  കേസില്‍ പ്രതിയായി ജയിലില്‍ കഴിയുന്ന പള്‍സര്‍ സുനിയുടെ സഹതടവുകാരന്‍ തങ്ങളെ ബ്ലാക്കമെയില്‍ ചെയ്യുന്നുവെന്ന് കാണിച്ച് നടന്‍ ദിലീപും സംവിധായകന്‍ നാദിര്‍ഷയും പൊലീസിന് പരാതി നല്‍കി. ദീലീപിനെ കേസില്‍ കുടുക്കാതിരിക്കണമെങ്കില്‍ ഒന്നരക്കോടി രൂപ തരണമെന്ന് വിളിച്ചയാള്‍ ആവശ്യപ്പെട്ടതായും നാദിര്‍ഷാ മാധ്യമങ്ങളോട് പ്രതികരിച്ചു. 
 
സനിമാ രംഗത്തെ ചിലരാണ് ഇതിന് പിന്നിലെന്നും വിളിച്ച വ്യക്തി ഫോണിലൂടെ തന്നോട് പറഞ്ഞതായും നാദിര്‍ഷാ പറഞ്ഞു. തനിക്ക് രണ്ടര കോടി രൂപ വരെ തരാന്‍ ആളുണ്ടെന്നും വിഷ്ണു എന്ന സഹതടവുകാരന്‍ തങ്ങളെ വിളിച്ചു പറഞ്ഞെന്നും നാദിര്‍ഷ പറഞ്ഞു. ഇവരുടെ ഫോണ്‍വിളികള്‍ ഉള്‍പ്പെടെ ഭീഷണിയെ കുറിച്ചുള്ള മുഴുവന്‍ വിവരങ്ങള്‍ പൊലീസിന് കൈമാറിയെന്ന് നടന്‍ ദിലീപ് പറഞ്ഞു. തന്റെ സഹായിയെയും നാദിര്‍ഷായെയുമാണ് ഇയാള്‍ വിളിച്ചത്. താന്‍പരാതി നല്‍കിയത് രണ്ട് മാസം മുമ്പാണ്. അതിന്റെ അടിസ്ഥാനത്തിലാണ് തുടരന്വേഷണം നടക്കുന്നതെന്നും ദിലീപ് പറഞ്ഞു.
 
തന്റെ സിനിമകള്‍ തകര്‍ക്കുന്നതിനായി വലിയ ഗൂഢാലോചനയാണ് നടക്കുന്നത്. ഇക്കാര്യങ്ങളെല്ലാം പൊലീസ്  അന്വേഷിച്ച് സത്യം പുറത്ത് കൊണ്ടുവരുമെന്നാണ് തന്റെ പ്രതീക്ഷയെന്നും ദിലീപ് പറഞ്ഞു. പള്‍സര്‍ സുനി ജയിലിനകത്ത് വച്ച് നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ നടിയുടെ മൊഴി വീണ്ടും എടുത്തിരുന്നു. നേരത്തെ നല്‍കിയ മൊഴിയില്‍ നിന്ന് വ്യത്യസ്തമായ മൊഴിയാണ് നടി നല്‍കിയതെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ഗൂഢാലോചനയുണ്ടെന്ന് പള്‍സര്‍ സുനിയുടെ സഹതടവുകാരന്‍ ജിംസണ്‍ പൊലീസിനു മൊഴി നല്‍കിയിരുന്നു. 

വെബ്ദുനിയ വായിക്കുക