ശബരിമല ദേവപ്രശ്നക്കേസ് റദ്ദാക്കി

വെള്ളി, 13 ജൂലൈ 2012 (12:13 IST)
PRO
PRO
കന്നഡ നടി ജയമാല ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെയുള്ള ശബരിമല ദേവപ്രശ്നക്കേസ് ഹൈക്കോടതി റദ്ദാക്കി. ജയമാല, പരപ്പനങ്ങാടി ഉണ്ണികൃഷ്ണപ്പണിക്കര്‍ എന്നിവരുടെ ഹര്‍ജികള്‍ പരിഗണിച്ചാണ് ഹൈക്കോടതിയുടെ ഈ തീരുമാനം. കേസ് നിയമപരമായി നിലനില്‍ക്കില്ലെന്ന് കോടതി അറിയിച്ചു.

2006 ജൂണ്‍ 16 മുതല്‍ 19 വരെ ശബരിമലയില്‍ നടന്ന ദേവപ്രശ്നമായിരുന്നു കേസിനാധാരം. പണത്തിന് വേണ്ടി ഉണ്ണികൃഷ്ണപ്പണിക്കരും ജയമാലയും ഗൂഢാലോചന നടത്തി വിവാദ വെളിപ്പെടുത്തല്‍ നടത്തി എന്നായിരുന്നു കേസ്.

ശബരിമല സന്നിധാനത്ത് സ്ത്രീസാന്നിധ്യമുണ്ടായിട്ടുണ്ടെന്നാണ് പരപ്പനങ്ങാടി ഉണ്ണികൃഷ്ണപ്പണിക്കര്‍ ദേവപ്രശ്നത്തില്‍ പരാമര്‍ശിച്ചത്. ശബരിമല ദര്‍ശനം നടത്തിയപ്പോള്‍ താന്‍ ശ്രീകോവിലിനുള്ളില്‍ കയറി അയ്യപ്പവിഗ്രഹത്തെ തൊട്ടെന്ന് അവകാശപ്പെട്ട് ജയമാല രംഗത്തെത്തുകയും ചെയ്തു. ഉണ്ണികൃഷ്ണപ്പണിക്കരുടെ വെളിപ്പെടുത്തലിന് ബലം നല്‍കാനാണ് ജയമാല ഇത് ചെയ്തത് എന്നായിരുന്നു ആരോപണം.

ക്രൈംബ്രാഞ്ച് ആണ് കേസ് അന്വേഷിച്ചത്. ഉണ്ണികൃഷ്ണപ്പണിക്കര്‍, സഹായിയായ രഘുപതി, ജയമാല എന്നിവരാണ് കേസിലെ പ്രതികള്‍. എന്നാല്‍ പൊലീസ് അന്വേഷണ റിപ്പോര്‍ട്ട് അവ്യക്തമാണെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി.

വെബ്ദുനിയ വായിക്കുക