വേണുഗോപാല്‍ എന്‍‌എസ്‌എസിനുള്ള മധുരം

ബുധന്‍, 19 ജനുവരി 2011 (09:23 IST)
PRO
നിയമസഭാ തെരഞ്ഞെടുപ്പിനെ മുന്നില്‍ കണ്ടുകൊണ്ട് കേന്ദ്രമന്ത്രിസഭ ഇന്ന് വൈകിട്ട് പുന:സംഘടിപ്പിക്കുമ്പോള്‍ കേരളത്തില്‍ നിന്ന് കെസി വേണുഗോപാലിന് സഹമന്ത്രിസ്ഥാനം ലഭിക്കും. എന്‍‌എസ്‌എസിന്റെ ശക്തമായ പിന്തുണയുടെ പിന്‍‌ബലത്തിലാണ് വേണുഗോപാലിന് സഹമന്ത്രിസ്ഥാനം ലഭിക്കുന്നത്‍.

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കുമ്പോള്‍ സമുദായത്തിനു പ്രാതിനിധ്യം നല്‍കുന്നില്ല എന്ന് എന്‍‌എസ്‌എസിന് ശക്തമായ പ്രതിഷേധമുണ്ടായിരുന്നു. പാര്‍ട്ടികളുടെ സമീപനം മൂലം സംഘടന തുടര്‍ന്നുവരുന്ന സമദൂര സിദ്ധാന്തം അവസാനിപ്പിക്കേണ്ടി വരുമെന്നും സാമുദായിക നേതാക്കള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.

തരൂര്‍ തങ്ങളുടെ സ്ഥാനാര്‍ത്ഥിയാണെന്ന നിലപാട് വച്ചുപുലര്‍ത്തരുത് എന്ന് എന്‍‌എസ്‌എസ് അസി.സെക്രട്ടറി സുകുമാരന്‍ നായര്‍ അഭിപ്രായപ്പെട്ടത് സംഘടനയും കോണ്‍ഗ്രസുമായി തുറന്ന യുദ്ധത്തിന് വഴിവച്ചിരുന്നു. തരൂരിന് മന്ത്രിസ്ഥാനം ലഭിച്ചപ്പോഴും എന്‍‌എസ്‌എസ് വേണുഗോപാലിനെയാണ് പിന്തുണച്ചിരുന്നത്. ഇപ്പോള്‍, തരൂര്‍ സഹമന്ത്രി സ്ഥാനം രാജി വച്ചതിനെ തുടര്‍ന്നാണ് വേണുഗോപാലിന് അവസരമൊരുങ്ങിയത്.

എന്‍‌എസ്‌എസിന്റെ മുന്നറിയിപ്പിനെ എം‌എം ഹസന്‍ അടക്കമുള്ള നേതാക്കള്‍ വിമര്‍ശിച്ചു എങ്കിലും ഹൈക്കമാന്‍ഡ് വ്യത്യസ്ത നിലപാടാണ് സ്വീകരിച്ചത്. തുടര്‍ന്ന്, സമുദായ നേതൃത്വത്തെ അനുനയിപ്പിക്കാനായി വിലാസ് റാവു ദേശ്മുഖ് കേരളത്തില്‍ സന്ദര്‍ശനം നടത്തിയിരുന്നു. ഈ സമയത്ത് വേണുഗോപാലിന്റെ സ്ഥാനാര്‍ത്ഥിത്വത്തെ കുറിച്ച് എന്‍‌എസ്‌എസ് നേതൃത്വം സംസാരിച്ചിരുന്നു എന്നാണ് സൂചന.

വെബ്ദുനിയ വായിക്കുക