മണിയുടെ ശരീരത്തിൽ കണ്ടെത്തിയ ക്ളോർപിറിഫോസ് എന്ന കീടനാശിനി വ്യാജമദ്യത്തിൽ കണ്ടെത്തിയിട്ടില്ലെന്ന് വിദഗ്ധ റിപ്പോര്‍ട്ട്; മരണം സംബന്ധിച്ച് ദുരൂഹത ഏറുന്നു; അന്വേഷണം ഊര്‍ജിതമാക്കി

വെള്ളി, 18 മാര്‍ച്ച് 2016 (17:07 IST)
കലാഭവൻ മണിയുടെ ആന്തരിക അവയവങ്ങളുടെ പരിശോധനയില്‍ നിന്നും ലഭിച്ച ക്ളോർപിറിഫോസ് എന്ന കീടനാശിനി വ്യാജമദ്യത്തിൽ കണ്ടെത്തിയിട്ടില്ലെന്ന് വിദഗ്ധൻ. മദ്യത്തേക്കാള്‍ ഈ കീടനാശിനി ശരീരത്തില്‍ കടന്നതാണ് മരണകാരണമെന്നും പരിശോധനയ്ക്ക് നേതൃത്വം കൊടുത്ത ഡോ കെ മുരളീധരൻ നായർ പറഞ്ഞു. 
 
എന്നാൽ ക്ളോർപിറിഫോസും മെഥനോളും ഒരുമിച്ച് കണ്ടെത്തിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. നേരത്തേ പുറത്തുവന്ന റിപ്പോര്‍ട്ടില്‍ കീടനാശിനിയും മെഥനോളും എഥനോളും മണിയുടെ രക്തത്തിൽ ഉള്ളതായി രാസപരിശോധന ഫലത്തിൽ കണ്ടെത്തിയിരുന്നു. സ്വയം കഴിക്കാതെയോ മറ്റുള്ളവര്‍ കൊടുക്കാതെയോ ഇത് ശരീരത്തില്‍ എത്തില്ലെന്നും മുരളീധരൻ നായർ വ്യക്തമാക്കി. 
 
ക്ളോർപിറിഫോസ് എന്നത് വളരെ ശക്തിയേറിയ ഒരു കീടനാശിനിയാണ്. കളകളെ നശിപ്പിക്കാനാണ് ഇവ ഉപയോഗിക്കാറുള്ളത്. നാഡീ ഞരമ്പുകളിലൂടെയുള്ള ആവേഗങ്ങളുടെ സഞ്ചാരത്തെ ഇതു തടയുന്നു. കൂടുതൽ അളവിൽ ഇത് രക്തത്തിൽ കലരുകയാണെങ്കിൽ കൈകാലുകൾക്ക് തളർച്ച, ശ്വാസതടസം, അപസ്മാര ലക്ഷണങ്ങൾ, അബോധാവസ്ഥ തുടർന്നു മരണം വരെ സംഭവിക്കും. 
 
 

വെബ്ദുനിയ വായിക്കുക