മണിയുടെ മരണം: കേസ് തെളിയിക്കാനുള്ള വിവരങ്ങള്‍ നല്‍കാന്‍ അദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍ക്ക് കഴിയുമെന്ന് ഭാര്യ നിമ്മി

ചൊവ്വ, 31 മെയ് 2016 (16:21 IST)
കലാഭവന്‍ മണിയുടെ മരണവുമായി ബന്ധപ്പെട്ട കേസ് തെളിയിക്കുന്നതിനുള്ള എല്ലാ വിവരങ്ങളും നല്‍കാന്‍ ആ ദിവസം ‘പാഡി’യിലുണ്ടായിരുന്ന സുഹൃത്തുക്കള്‍ക്ക് കഴിയുമെന്ന് മണിയുടെ ഭാര്യ നിമ്മി. മണിയുടെ മരണത്തിലെ ദുരൂഹത നീക്കാന്‍ പൊലീസിന് ബാധ്യതയുണ്ട്. പക്ഷേ ഇപ്പോള്‍ നടക്കുന്ന അന്വേഷണത്തിന് വഴിതെറ്റിയതായി തങ്ങള്‍ക്ക് തോന്നുന്നുണ്ടെന്നും അവര്‍ പറഞ്ഞു.
 
മരണത്തിന് മുന്‍പ് അദ്ദേഹം ‘പാഡി’യില്‍ സുഹൃത്തുക്കള്‍ക്കൊപ്പമിരുന്ന് അമിതമായി മദ്യപിച്ചിരുന്നുയെന്നാണ് പറയുന്നത്. എന്നാല്‍ അദ്ദേഹം അത്യാസന്നനിലയിലായ സമയത്ത് ഇവരാരും തന്നെ വീട്ടിലറിയിച്ചില്ല. അവരാണ് അദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചത്. മരണം സംഭവിച്ച ഉടന്‍തന്നെ കൂട്ടുകാരില്‍ ചിലര്‍ പാഡിയിലെത്തി ആ സ്ഥലം കഴുകി വൃത്തിയാക്കുകയും സാധനങ്ങള്‍ നീക്കുകയുമാണ് ചെയ്തത്. ഇതേകുറിച്ചൊന്നും പൊലീസ് വ്യക്തമായ അന്വേഷണം നടത്തിയിട്ടില്ല. ഇപ്പോള്‍ ഒരു ലാബ് റിപ്പോര്‍ട്ട് മാത്രം ആശ്രയിച്ചാണ് അന്വേഷണം മുന്നോട്ടു പോകുന്നത്. കരള്‍ രോഗിയായ ഒരാള്‍ മദ്യപിച്ചപ്പോഴുണ്ടായ സ്വാഭാവിക മരണം എന്ന നിലയിലേക്കായിരിക്കും ഇത് ചെന്നെത്തുകയെന്നും നിമ്മി പറഞ്ഞു.
 
മണി മരിക്കുന്നതിന്റെ തലേദിവസം ‘പാഡി’യില്‍ എത്തിയ എല്ലാ ആളുകളേയും പൊലീസ് ചോദ്യം ചെയ്യണമെന്ന് മണിയുടെ സഹോദരന്‍ ആര്‍എല്‍വി രാമകൃഷ്ണന്‍ ആവശ്യപ്പെട്ടിരുന്നു. അങ്ങിനെ ചെയ്തിലെങ്കില്‍
സ്വാഭാവിക മരണം എന്ന നിലയിലേക്ക് ഇത് മാറുമെന്നും രാമകൃഷ്ണന്‍ ആരോപിച്ചിരുന്നു.
 
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

വെബ്ദുനിയ വായിക്കുക