ഭൂമിയിടപാടില്‍ മന്ത്രിസഭയ്ക്ക് പങ്കില്ല - മുഖ്യമന്ത്രി

KBJWD
ഐ.എസ്.ആര്‍.ഒ ഭൂമിയിടപാടില്‍ തന്‍റെ മന്ത്രിസഭയിലെ ഒരംഗത്തിനും പങ്കില്ലന്ന് മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്‍ പറഞ്ഞു. മെര്‍ക്കിന്‍സ്റ്റണ്‍ ഭൂമിയിടപാട് സംബന്ധിച്ച് നിയമസഭയില്‍ പ്രസ്താവന നടത്തുകയായിരുന്നു അദ്ദേഹം.

ഐ.എസ്.ആര്‍.ഒയും ഒരു സ്വകാര്യ വ്യക്തിയും തമ്മില്‍ നടത്തിയ ഭൂമി ഇടപാടില്‍ സര്‍ക്കാരിന് ഒരു ബന്ധവുമില്ല. മന്ത്രിസഭയിലെ അംഗങ്ങള്‍ക്കോ തന്‍റെ മന്ത്രിസഭയ്ക്കോ ഇക്കാര്യത്തില്‍ ഒരു പങ്കും ഇല്ല. അതിനാല്‍ ഒരു ഉന്നതതല അന്വേഷണത്തിന്‍റെ ആവശ്യമില്ല. ഇക്കാര്യത്തില്‍ ഏതെങ്കിലും ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച പറ്റിയിട്ടുണ്ടെങ്കില്‍ അവര്‍ക്കെതിരെ ഉചിതമായ നടപടി സ്വീകരിക്കും.

2000ല്‍ ഇടതുമുന്നണി സര്‍ക്കാര്‍ കൊണ്ടു വന്ന ഓര്‍ഡിനന്‍സ് മറികടക്കാന്‍ വേണ്ടി 2003 ല്‍ യു.ഡി.എഫ് കൊണ്ടുവന്ന നിയമമാണ് പരിസ്ഥിതി ദുര്‍ബല പ്രദേശങ്ങള്‍ സേവി മനോ മാത്യുവിനെ പോലെയുള്ളവര്‍ സ്വന്തമാക്കിയത്. ഇതു മറികടക്കാന്‍ നിയമനിര്‍മ്മാണം അടക്കമുള്ള കാര്യങ്ങള്‍ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കരാറിന്‍റെ നിയമവശം പരിശോധിക്കേണ്ടത് ഐ.എസ്.ആര്‍.ഒ ആണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ഈ വിഷയത്തെക്കുറിച്ച് സഭയില്‍ ചര്‍ച്ച വേണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. ഈ ആവശ്യം സ്പീക്കര്‍ അംഗീകരിച്ചില്ല. തുടര്‍ന്ന് പ്രതിപക്ഷം മുദ്രാവാക്യം വിളികളുമായി സഭയുടെ നടുത്തളത്തിലേക്ക് ഇറങ്ങുകയായിരുന്നു.

തുടര്‍ന്ന് ഭരണ കക്ഷി അംഗങ്ങളും പ്രതിഷേധവുമായി നടുത്തളത്തിലേക്ക് ഇറങ്ങിയെങ്കിലും മുഖ്യമന്ത്രി അവരെ പിന്തിരിപ്പിച്ചു. തുടര്‍ന്ന് സ്പീക്കര്‍ സഭ നിര്‍ത്തിവച്ചു.

വെബ്ദുനിയ വായിക്കുക