ബജറ്റ്: കേരളത്തിന് പരിഗണന

വെള്ളി, 29 ഫെബ്രുവരി 2008 (16:18 IST)
KBJWD
കേരളത്തിന് സന്തോഷിക്കാന്‍ വക നല്‍കുന്ന ചില പ്രഖ്യാപനങ്ങളാണ് 2008-2009 വര്‍ഷത്തേയ്ക്കുള്ള ബജറ്റ് അവതരിപ്പിച്ചു കൊണ്ട് ധനമന്ത്രി പി.ചിദംബരം ലോക്സഭയില്‍ നടത്തിയത്.

കേരളം ആവശ്യപ്പെട്ട എല്ലാ നിര്‍ദ്ദേശങ്ങളും അംഗീകരിച്ചിട്ടില്ലെങ്കിലും സംസ്ഥാനത്തെ രൂക്ഷമായി ബാധിച്ചിരിക്കുന്ന പല പ്രതിസന്ധികള്‍ക്കും ആശ്വാസം നല്‍കുന്നതാണ് ബജറ്റ്. തോട്ടം മേഖലയിലെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് പ്രത്യേക സഹായം ചിദംബരം പ്രഖ്യാപിച്ചിട്ടുണ്ട്.

രണ്ട് ഹെക്ടര്‍ വരെ ഭൂമിയുള്ള കര്‍ഷകരുടെ കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുന്ന പദ്ധതി കേരളത്തിലെ കര്‍ഷകര്‍ക്ക് വലിയ ആശ്വാസമാണ്. തെങ്ങ്, കുരുമുളക് എന്നിവയുടെ വികസനത്തിനായും തോട്ടം മേഖലയുടെ പുനരുദ്ധാരണത്തിനായും ഒരു പദ്ധതി പ്രഖ്യാപിച്ചിട്ടുണ്ട്.

തേയില തോട്ടങ്ങളുടെ പുനരുദ്ധാരണത്തിനായി ഒരു പ്രത്യേക ഫണ്ട് കഴിഞ്ഞ ബജറ്റില്‍ ചിദംബരം പ്രഖ്യാപിച്ചിരുന്നു. ഈ പദ്ധതിക്ക് 40 കോടി രൂപ ബജറ്റില്‍ നീക്കിവച്ചിട്ടുണ്ട്. പുതിയ മേഖലകളിലേക്ക് ഈ ഫണ്ട് വിപുലീകരിക്കുന്നതിനും അദ്ദേഹം അനുമതി നല്‍കിയിട്ടുണ്ട്. ഏലം മേഖലയ്ക്ക് 10.68 കോടി രൂപ നീക്കി വച്ചിട്ടുണ്ട്.

ബജറ്റിനെ കുറിച്ച് നിങ്ങളുടെ അഭിപ്രായം

റബ്ബര്‍ മേഖലയ്ക്ക് 19.41 കോടി രൂപയും കാപ്പി 18 കോടി രൂപ നല്‍കുമെന്നും ധനമന്ത്രി അറിയിച്ചിട്ടുണ്ട്. വിള ഇന്‍ഷ്വറന്‍സ് പദ്ധതി തോട്ടം മേഖലയിലെ പല നാണ്യവിളകളെയും ഉള്‍പ്പെടുത്തി വികസിപ്പിക്കണമെന്ന് കേരളം ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യം ബജറ്റില്‍ അംഗീകരിച്ചിട്ടുണ്ട്.

തേയില, റബ്ബര്‍, പുകയില, ഇഞ്ചി, മഞ്ഞള്‍, കുരുമുളക്, ഏലം എന്നിവയ്ക്ക് വിള ഇന്‍ഷ്വറന്‍സ് ബാധകമായിരിക്കും. നാണ്യവിളകളുടെ പ്രതിസന്ധിയെ കുറിച്ച് പഠിക്കാനായി തിരുവനന്തപുരത്തെ സി.ഡി.എസിന് അഞ്ച് കോടി രൂപ അനുവദിച്ചിട്ടുണ്ട്. കേരളത്തിന് ഐസര്‍ ശാസ്ത്ര ഗവേഷണ കേന്ദ്രം അനുവദിച്ചിട്ടുണ്ട്.

ഐ.ഐ.ടികള്‍ ധനമന്ത്രി പ്രഖ്യാപിച്ചെങ്കിലും ഒന്നു പോലും കേരളത്തിനില്ല. എന്നാല്‍ രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും ഓരോ കേന്ദ്ര സര്‍വ്വകലാശാല സ്ഥാപിക്കുമെന്ന് അദ്ദേഹം അറിയിച്ചിട്ടുണ്ട്. കേരളത്തിനും ഇതുവഴി ഒരു കേന്ദ്ര സര്‍വ്വകലാ‍ശാല ലഭിക്കും. ഈ വര്‍ഷം തന്നെ 16 കേന്ദ്ര സര്‍വ്വകലാശാലകളുടെ പ്രവര്‍ത്തനം തുടങ്ങും.

ന്യൂനപക്ഷങ്ങള്‍ കൂടുതലുള്ള ജില്ലകളില്‍ 540 കോടി രൂപയുടെ പദ്ധതി നടപ്പാക്കുമെന്ന പ്രഖ്യാപനത്തിന്‍റെ ഗുണവും കേരളത്തിന് കിട്ടും. ഐ.ടി.ഐകളുടെ വികസനത്തിനായി 750 കോടി രൂപയാണ് ധനമന്ത്രി നീക്കി വച്ചിരിക്കുന്നത്. ഇതിന്‍റെ ഗുണവും കേരളത്തിന് ലഭിക്കാനാണ് സാ‍ധ്യത.

കയര്‍ ബോര്‍ഡിനെ വരുമാന നികുതിയില്‍ നിന്നും ഒഴിവാക്കിയതും ആശ്വാസം പകരുന്ന ഒന്നാണ്.

വെബ്ദുനിയ വായിക്കുക