നിയമസഭ കാര്‍ത്തികേയന് ആദരാഞ്ജലി അര്‍പ്പിച്ചു

തിങ്കള്‍, 9 മാര്‍ച്ച് 2015 (10:03 IST)
ശനിയാഴ്ച അന്തരിച്ച നിമസഭ സ്പീക്കര്‍ ജി കാര്‍ത്തികേയന് സംസ്ഥാന നിയമസഭ ആദരാഞ്ജലി അര്‍പ്പിച്ചു. ജി കെയ്ക്ക് നിയമസഭ പ്രണാമം അര്‍പ്പിക്കുന്നതായി ഡെപ്യൂട്ടി സ്പീക്കര്‍ എന്‍ ശക്തന്‍ പ്രമേയം അവതരിപ്പിച്ച് അറിയിച്ചു. ഡെപ്യൂട്ടി സ്പീക്കര്‍ സംസാരിച്ചതിനു ശേഷം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദനും അടക്കമുള്ളവര്‍ സംസാരിച്ചു.
 
സ്പീക്കര്‍ എന്ന നിലയില്‍ ജി കെയുടെ പ്രവര്‍ത്തനം മാതൃകാപരമായിരുന്നെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. ജി കെ പൊതുജീവിതത്തിന്റെ അലങ്കാരമായിരുന്നെന്നും മുഖ്യമന്ത്രി പറഞ്ഞു.
 
ജി കെയ്ക്ക് കേരളം നല്കിയത് ഹൃദയം തട്ടിയ യാത്രയയപ്പാണെന് വ്യവസായമന്ത്രി പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. പൊതുജീവിതത്തില്‍ സംശുദ്ധി കാത്തുസൂക്ഷിച്ച നേതാവായിരുന്നു ജി കാര്‍ത്തികേയന്നെന്ന് കെ എം മാണി അനുസ്മരിച്ചു.സ്പീക്കര്‍ സ്ഥാനത്ത് മാതൃകാപരമായ പ്രവര്‍ത്തനമായിരുന്നു ജി കാര്‍ത്തികേയന്റേതെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദനും അനുസ്മരിച്ചു.
 
സി പി ഐ നേതാവ് സി ദിവാകരന്‍, കെ ബി ഗണേഷ് കുമാര്‍, അനൂപ് ജേക്കബ് എന്നിവരും സംസാരിച്ചു. നേതാക്കള്‍ സ്പീക്കറെ അനുസ്മരിച്ച് സംസാരിച്ചതിനു ശേഷം ഒരു മിനിറ്റു നേരം എഴുന്നേറ്റു നിന്ന് അന്തിമോപചാരം അര്‍പ്പിച്ചു. തുടര്‍ന്ന്, സഭ ഇന്നത്തെക്ക് പിരിഞ്ഞു.
 
നിയമസഭ സെക്രട്ടേറിയറ്റിന്റെ അനുസ്മരണയോഗം നിയമസഭയുടെ മെമ്പേഴ്സ് ലോഞ്ചില്‍ ചേരുന്നതായിരിക്കും എന്ന് ഡെപ്യൂട്ടി സ്പീക്കര്‍ അറിയിച്ചു.

വെബ്ദുനിയ വായിക്കുക