തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന നടന്‍ തിലകന്റെ ആരോഗ്യനില കൂടുതല്‍ വഷളായതായി ഡോക്ടര്‍മാര്‍. അദ്ദേഹത്തിന്റെ ആന്തരികാവയവങ്ങളുടെ പ്രവര്‍ത്തനം നിലച്ചു. തിലകന്റെ അടുത്ത ബന്ധുക്കളെയെല്ലാം വിവരം അറിയിക്കാന്‍ അദ്ദേഹത്തിന്റെ കുടുംബത്തോട് ഡോക്ടര്‍മാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
തിലകനെ കഴിഞ്ഞ രണ്ട് ദിവസമായി ഡയാലിസിസിന് വിധേയനാക്കിയിരുന്നു. ഡയാലിസിസ് ചെയ്യുന്നതിനിടെ അദ്ദേഹത്തിനു രക്തസ്രാവമുണ്ടായി. തലച്ചോറിന്റെ പ്രവര്‍ത്തനം തകരാറിലായിരിക്കുകയാണ്. വൃക്കകളുടെയും കരളിന്റെയും പ്രവർത്തനം നിലച്ചു. ന്യുമോണിയ ബാധിച്ചതും അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി വഷളാകാന്‍ കാരണമായി. ശ്വാസകോശത്തിന്റെ പ്രവര്‍ത്തനവും മോശമായ തുടരുകയായിരുന്നു.
മസ്തിഷ്കാഘാതത്തെ തുടര്‍ന്നാണ് ഓഗസ്റ്റ് 23-ന് തിലകനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. അതിന് ശേഷം അദ്ദേഹത്തിന് പല തവണ ഹൃദയാഘാതമുണ്ടായി. ആരോഗ്യസ്ഥിതി മെച്ചപ്പെട്ടതിനെ തുടര്‍ന്ന്, ദിവസങ്ങള്‍ക്ക് മുമ്പ് അദ്ദേഹത്തെ വെന്‍റിലേറ്ററില്‍ നിന്ന് മാറ്റിയിരുന്നു. എന്നാല്‍ വീണ്ടും സ്ഥിതി മോശമായതിനാല്‍ വെന്‍റിലേറ്ററില്‍ പ്രവേശിപ്പിക്കുകയായിരുന്നു. അതിന് ശേഷം ആരോഗ്യസ്ഥിതിയില്‍ യാതൊരു പുരോഗതിയും ഉണ്ടായിട്ടില്ല.