കൊല്ലത്ത് വെടിക്കെട്ട് അപകടം; 86 മരണം; 200ലധികം പേർക്ക് പരുക്കേറ്റു, മരണസംഖ്യ ഉയർന്നേക്കും

ഞായര്‍, 10 ഏപ്രില്‍ 2016 (09:21 IST)
കൊല്ലത്ത് വൻ വെടിക്കെട്ട് ദുരന്തം. കൊല്ലത്ത് പരവൂർ പുറ്റിങ്ങൽ ക്ഷേത്രത്തിൽ വെടിക്കെട്ട് അപകടത്തിൽ 86 പേർ മരിച്ചു. 200ലധികം പേർക്ക് പരുക്കേറ്റു. മരണസംഖ്യ ഉയർന്നേക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പരുക്കേറ്റവരിൽ പലരുടേയും നില അതീവ ഗുരുതരമാണ്.

കമ്പപ്പുരയ്ക്ക് തീ പിടിച്ചാണ് അപകടമുണ്ടായത്. പൊട്ടിയ പടക്കത്തിൻറെ ഭഗം കമ്പപ്പുരയ്ക്ക് മേലേക്ക് വീഴുകയായിരുന്നു എന്നാണ് റിപ്പോർട്ടുകൾ. ക്ഷേത്രോത്സവവുമായി ബന്ധപ്പെട്ട വെടിക്കെട്ടിനാണ് അനുമതി നൽകിയിരുന്നതെങ്കിലും ഇവിടെ വെടിക്കെട്ട് മത്സരം തന്നെ നടന്നതായാണ് അറിയുന്നത്. കൃഷ്ണൻകുട്ടി എന്നയാളുടെ പേരിലാണ് പടക്കത്തിൻറെ ലൈസൻസ് ഉള്ളതെന്നും അറിയുന്നു. പൊലീസ് പരിശോധന നടത്തിവരികയാണ്.
 
കൊല്ലം ജില്ലാ ആശുപത്രിയിൽ മാത്രം 41 മരണം സ്ഥിരീകരിച്ചു. മരിച്ചവരിൽ ഒരു സ്ത്രീയും ഒരു കുട്ടിയും ഉൾപ്പെടുന്നു എന്നാണ് വിവരം. മരിച്ചവരിൽ പൊലീസുകാരും ഉൾപ്പെടുന്നു എന്നാണ് അറിയുന്നത്.
 
സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോഡി നടുക്കം രേഖപ്പെടുത്തി. സംഭവത്തേക്കുറിച്ച് അന്വേഷിക്കാൻ മോഡി കേരളത്തിലേക്ക് എത്തും. ദുരന്തത്തേക്കുറിച്ച് പ്രധാനമന്ത്രി മുഖ്യമന്ത്രിയുമായി സംസാരിച്ചു. ഞായറാഴ്ച തന്നെ പ്രധാനമന്ത്രി കൊല്ലത്തെത്തും.
 
സമീപകാലത്തുണ്ടായ ഏറ്റവും വലിയ ദുരന്തമെന്നുതന്നെയാണ് കേന്ദ്രസർക്കാർ ഈ അപകടത്തേക്കുറിച്ച് വിലയിരുത്തിയിട്ടുള്ളത്.

വെബ്ദുനിയ വായിക്കുക