ഒരു മുസ്‌ലിം ഭൂരിപക്ഷ സംസ്ഥാനമായി കേരളം മാറിയാല്‍ ഇപ്പോള്‍ കാണുന്ന മതേതരത്വം അന്നുണ്ടാകില്ല: കെ സുരേന്ദ്രന്‍

ഞായര്‍, 9 ജൂലൈ 2017 (14:16 IST)
മുസ്ലീം ജനസംഖ്യ കേരളത്തില്‍ വര്‍ദ്ധിക്കുകയാണെന്ന മുന്‍ സംസ്ഥാന പൊലീസ് മേധാവി ടി പി സെന്‍കുമാറിന്റെ പ്രസ്ഥാവനയ്ക്കെതിരെ വിമര്‍ശനങ്ങളും വിവാദങ്ങളും കത്തുകയാണ്. ഇപ്പോഴിതാ, സെന്‍‌കുമാറിന് പിന്തുണയുമായി ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍ രംഗത്തെത്തി.
 
കേരളത്തിന്റെ സാമൂഹ്യജീവിതത്തില്‍ വരാന്‍ പോകുന്ന ഒരു വലിയ മാറ്റത്തെക്കുറിച്ച്‌ ചൂണ്ടിക്കാണിക്കുന്നത് എങ്ങനെയാണ് ഒരു വിഭാഗീയ നിലപാടായി മാറുന്നതെന്ന് അദ്ദേഹം ചോദിച്ചു. സത്യം പറയുന്നവര്‍ക്കെല്ലാം സംഘപരിവാര്‍ പട്ടം നല്‍കുന്നതുകൊണ്ട് സത്യം സത്യമല്ലാതാവുന്നില്ല. ഒരു മുസ്ളീം ഭൂരിപക്ഷ സംസ്ഥാനമായി കേരളം മാറിക്കഴിഞ്ഞാല്‍ ഇന്നു കാണുന്ന ജനാധിപത്യവും മതേതരത്വവും ഒന്നും അതുപോലെ ഇവിടെ ഉണ്ടാവുമെന്ന് കരുതാനാവില്ലെന്നും അദ്ദേഹം തന്റെ ഫെയ്സ്ബുക്കില്‍ കുറിച്ചു.
 
കെ സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ്:
 
ടി പി സെൻകുമാർ പറഞ്ഞ കാര്യങ്ങളെക്കുറിച്ച് ചർച്ച ചെയ്യാൻ കേരളത്തിലെ ബൗദ്ധിക ലോകം മുന്നോട്ട് വരേണ്ടതാണ്. ജനസംഖ്യാ കണക്കിലെ അസ്വാഭാവിക വർദ്ധനവ് ഒരു പ്രശ്നമല്ലെന്ന് എങ്ങനെ വിലയിരുത്താനാവും. ഒരു സമുദായത്തിൻറെ ജനനനിരക്ക് മററു രണ്ടു സമൂഹങ്ങളെ അപേക്ഷിച്ച് ഇരട്ടിയാവുന്നതിൽ ഒരസ്വാഭാവികതയും കാണാനാവുന്നില്ലെങ്കിൽ നമുക്ക് എവിടെയോ തകരാറുണ്ടെന്ന് സമ്മതിക്കേണ്ടി വരും. കേരളത്തിൻറെ സാമൂഹ്യജീവിതത്തിൽ വരാൻപോകുന്ന ഒരു വലിയ മാററത്തെക്കുറിച്ച് ചൂണ്ടിക്കാണിക്കുന്നത് എങ്ങനെയാണ് ഒരു വിഭാഗീയ നിലപാടായി മാറുന്നത്? 
 
സത്യം പറയുന്നവർക്കെല്ലാം സംഘപരിവാർ പട്ടം നൽകുന്നതുകൊണ്ട് സത്യം സത്യമല്ലാതാവുന്നില്ല. ഒരു മുസ്ളീം ഭൂരിപക്ഷ സംസ്ഥാനമായി കേരളം മാറിക്കഴിഞ്ഞാൽ ഇന്നു കാണുന്ന ജനാധിപത്യവും മതേതരത്വവും ഒന്നും അതുപോലെ ഇവിടെ ഉണ്ടാവുമെന്ന് കരുതാനാവില്ല. ജനസംഖ്യയിലെ സന്തുലിതാവസ്ഥ വലിയ ഏററക്കുറച്ചിലില്ലാതെ നിൽക്കേണ്ടത് അനിവാര്യമാണ്. ഇന്നല്ലെങ്കിൽ നാളെ എല്ലാവർക്കും അത് അംഗീകരിക്കേണ്ടി വരും. ജനസംഖ്യാവിസ്ഫോടനത്തിൽ തൽക്കാലം സന്തോഷിക്കുന്ന ഇടതുപക്ഷത്തിനായിരിക്കും അത് ഏററവും വലിയ തിരിച്ചടി നൽകാൻ പോകുന്നത്.

വെബ്ദുനിയ വായിക്കുക