എന്തു തന്നെ വന്നാലും ഉറ്റസുഹൃത്തിനെ ഒറ്റിക്കൊടുക്കില്ല? - ഉറച്ച തീരുമാനത്തില്‍ നാദിര്‍ഷാ

വെള്ളി, 15 സെപ്‌റ്റംബര്‍ 2017 (10:03 IST)
കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപിന്റെ സുഹൃത്തും സംവിധായകനുമായ നാദിര്‍ഷ ചോദ്യം ചെയ്യലിനായി അന്വേഷണ സംഘത്തിനു മുന്നില്‍ ഹാജരായി. ആലുവ പൊലീസ് ക്ലബില്‍ വെച്ചാണ് ചോദ്യം ചെയ്യല്‍. ചോദ്യം ചെയ്യലിനു അന്വേഷണ ഉദ്യോഗസ്ഥരുമായി സഹകരിക്കണമെന്ന കോടതിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് നാദിര്‍ഷാ ഇന്ന് ഹാജരായത്.
 
കേസുമായി ബന്ധപ്പെട്ട് സംവിധായകന്‍ നാദിര്‍ഷയ്ക്കെതിരെ പള്‍സര്‍ സുനി മൊഴി നല്‍കിയിരുന്നു. തൊടുപുഴയില്‍ കട്ടപ്പനയിലെ ഋത്വിക് റോഷന്‍ എന്ന സിനിമയുടെ ലൊക്കേഷനിൽ വച്ച് നാദിര്‍ഷ തനിക്ക് 25,000 രൂപ നൽകിയെന്നാണ് സുനി മൊഴി നല്‍കിയത്. മാത്രമല്ല, ദിലീപ് പറഞ്ഞതനുസരിച്ചാണ് ഈ പണം നൽകിയെന്നും സുനി വെളിപ്പെടുത്തി. നടിയെ ആക്രമിക്കുന്നതിനു മുൻപാണ് ഈ പണം കൈമാറിയതെന്നും സുനി പൊലീസിനോടു പറഞ്ഞിരുന്നു.
 
പള്‍സര്‍ സുനി തൊടുപുഴയില്‍ എത്തിയ കാര്യം മൊബൈല്‍ ടവറിന്റെ അടിസ്ഥാനത്തില്‍ പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. പൊലീസ് വീണ്ടും ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ അഡ്മിറ്റായ നാദിര്‍ഷാ ഡിസ്ചാര്‍ജായിരുന്നു. അതോടൊപ്പ, മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി നാദിര്‍ഷ കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു. പൊലീസ് തന്നെ മനപൂര്‍വ്വം കേസില്‍ കുടുക്കാന്‍ ശ്രമിക്കുന്നുവെന്നാണ് നാദിര്‍ഷ കോടതിയില്‍ പറഞ്ഞത്. 
 
എന്നാല്‍, നിലവിലെ സ്ഥിതിയില്‍ നാദിര്‍ഷായെ അറസ്റ്റ് ചെയ്യില്ല. ഇക്കാര്യം നാദിര്‍ഷായുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്ന ഘട്ടത്തില്‍ പ്രോസിക്യൂഷന്‍ ഹൈക്കോടതിയെ അറിയിക്കുകയായിരുന്നു. ഇതേതുടര്‍ന്നാണ് നാദിര്‍ഷയോട് ചോദ്യം ചെയ്യലിനു ഹാജരാകാന്‍ കോടതി നിര്‍ദേശിച്ചത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍