എന്തും വിളിച്ചുപറയാമെന്ന ചിന്ത ഇനി വേണ്ട; പ്രതിപക്ഷനേതാവിന്റെ വാര്‍ത്താസമ്മേളനം നിരീക്ഷിക്കാന്‍ ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍

തിങ്കള്‍, 22 മെയ് 2017 (08:39 IST)
പ്രതിപക്ഷനേതാവ് നടത്തുന്ന വാര്‍ത്താസമ്മേളനം നിരീക്ഷിക്കാന്‍ ഇനി ഇന്റലിജന്‍സ് ഉദ്യോഗസ്ഥരും‍. കഴിഞ്ഞ ദിവസം രമേശ് ചെന്നിത്തല നടത്തിയ ഒരുമണിക്കൂറോളം നീണ്ട പത്രസമ്മേളനം നിരീക്ഷിക്കാനാണ് ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ എത്തിയത്.  
 
പത്രസമ്മേളനം അവസാനിക്കാറായ സമയത്ത് എല്ലാ ലേഖകര്‍ക്കും പത്രക്കുറിപ്പ് വിതരണം ചെയ്തിരുന്നു. ഈ സമയം പ്രതിപക്ഷനേതാവിന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി ഹബീബ് ഖാന്റെ പക്കലില്‍ നിന്ന് രണ്ടൂപ്പേര്‍ പത്രക്കുറിപ്പ് ചോദിക്കുകയായിരുന്നു. എന്നാല്‍ പരിചയമില്ലാത്ത ആളുകളായതിനാല്‍ ആരാണെന്ന് അദ്ദേഹം തിരക്കി. 
 
ഉടന്‍ തന്നെ ഒരുദ്യോഗസ്ഥന്‍ അവിടെനിന്ന് വേഗം പോയതായും മറ്റേയാള്‍ താന്‍ ഇന്റലിജന്‍സില്‍ നിന്നുള്ള വ്യക്തിയാണെന്ന് പറഞ്ഞതായും ഹബീബ് പറഞ്ഞു. പ്രതിപക്ഷനേതാവ് നടത്തുന്ന് പ്രവര്‍ത്തനം ഇത്തരത്തില്‍ നിരീക്ഷിക്കുന്നതിനെ അദ്ദേഹത്തിന്റെ സ്റ്റാഫ് ചോദ്യം ചെയ്തു. എന്നാല്‍ മുകളില്‍നിന്നുള്ള നിര്‍ദേശമാണെന്നാണ് ഉദ്യോഗസ്ഥന്‍ പറഞ്ഞത്. സംഭവത്തെക്കുറിച്ച് പ്രതിപക്ഷനേതാവിന്റെ ഓഫീസില്‍നിന്ന് കമ്മീഷണറോട് പരാതിപ്പെട്ടിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക