ആയിരക്കണക്കിന് കോടി രൂപ വിദേശത്തുനിന്നും കേരളത്തിലെത്തി; 813 സംഘടനകള്‍ കണക്കുകള്‍ നല്‍കിയില്ല

വെള്ളി, 26 ജൂലൈ 2013 (11:49 IST)
PRO
വിദേശ സംഭാവനകളുടെ കണക്ക് നല്‍കാത്ത സന്നദ്ധ സംഘടനകളില്‍ മാതാ അമൃതാനന്ദമയീ മഠവും കാന്തപുരം എ പി അബൂബക്കര്‍ മുസലിയാരുടെ നേതൃത്വത്തിലുള്ള കോഴിക്കോട് മര്‍ക്കസുമെന്ന് റിപ്പോര്‍ട്ട്. 813 സംഘടനകളാണ് കേരളത്തില്‍ കണക്ക് സമര്‍പ്പിക്കാത്ത സന്നദ്ധ സംഘടനകളെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. കേരളത്തിലെ സാമുദായിക സംഘടനകള്‍ക്ക് ആയിരം കോടി രൂപയോളമാണ് വിദേശത്തുനിന്നും കഴിഞ്ഞ ഒരു വര്‍ഷം അധികൃതരറിഞ്ഞ് എത്തിയതെന്നുമാണ് റിപ്പോര്‍ട്ട്.

സംസ്ഥാനത്തെ വിവിധ മത സമുദായങ്ങളും ഇവ നേതൃത്വം നല്‍കുന്ന സന്നദ്ധ സംഘടനകളും അടക്കം 2400 സന്നദ്ധസംഘടനകളണ് വിദേശ സംഭാവന സ്വീകരിക്കാന്‍ അഭ്യന്തര മന്ത്രാലയത്തില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കെ പി യോഹന്നാന്റെ ബിലീവേഴ്‌സ് ചര്‍ച്ചാണ് കഴിഞ്ഞ വര്‍ഷം ഏറ്റവും കൂടുതല്‍ വിദേശ പണം കൈപ്പറ്റിയത്.

അടുത്ത പേജ്- കണക്കു നല്‍കാത്തതില്‍ സോണിയ അധ്യക്ഷയായ ട്രസ്റ്റും

PRO
2011-12 വര്‍ഷത്തില്‍ കെ പി യോഹന്നാന്റെ ബിലീവേഴ്‌സ് ചര്‍ച്ചിന് 190 കോടി രൂപ വിദേശ സംഭാവന ലഭിച്ചു. രാജ്യത്തിനകത്ത് നിന്ന് 28 കോടി രൂപയും ബിലിവേഴ്‌സ് ചര്‍ച്ചിന് ലഭിച്ചിട്ടുണ്ട്. ഇതില്‍ 88 കോടി രൂപ മാത്രമാണ് ചെലവിട്ടതെന്നും കണക്കുകള്‍ പറയുന്നു.

അമൃതാനന്തമയീ മഠവും എറണാകുളം അതിരൂപത, മുവാറ്റുപുഴ, കൊല്ലം, തൃശൂര്‍ കാഞ്ഞിരപ്പിളളി, ഇരിങ്ങാലക്കുട തുടങ്ങിയ രൂപതകളും സംഭാവന സ്വീകരിച്ചതിന്റെ കണക്കുകള്‍ സമര്‍പ്പിച്ചിട്ടില്ല.

കോണ്‍ഗ്രസ് പ്രസിഡന്റെ സോണിയ ഗാന്ധി അദ്ധ്യക്ഷയായ ഡല്‍ഹിയില്‍ രജിസ്റ്റര്‍ ചെയ്ത രാജിവ് ഗാന്ധി ചാരിറ്റബിള്‍ ട്രസ്റ്റും കണക്കുകള്‍ നല്‍കിയിട്ടില്ല. വിദേശ സംഭാവനകളുടെ കൃത്യമായ വിവരം കേന്ദ്ര സര്‍ക്കാരിനെ അറിയിക്കണമെന്നിരിക്കെ നിയമം ലംഘിച്ചതിനെ ആഭ്യന്തര മന്ത്രാലയം ഗൗരവമായാണ് കാണുന്നത്.

സര്‍ക്കാര്‍ ഈ സംഘടനകളോട് വിശദീകരണം ചോദിക്കും. വിശദീകരണം തൃപ്തികരമല്ലെങ്കില്‍ വീഴ്ച വരുത്തിയ സംഘടനകളുടെ രജിസ്ട്രേഷന്‍ റദ്ദാക്കിയേക്കാനും സാദ്ധ്യതയുണ്ട്.

വെബ്ദുനിയ വായിക്കുക