അനധികൃത നിര്‍മ്മാണങ്ങള്‍ കണ്ടെത്തും

ശനി, 31 മെയ് 2008 (15:37 IST)
KBJWD
സംസ്ഥാനത്ത്‌ അനധികൃതമായി നിര്‍മ്മിച്ച കെട്ടിടങ്ങളുടെ കണക്കെടുക്കുമെന്ന്‌ തദ്ദേശ സ്വയംഭരണ വകുപ്പു മന്ത്രി പാലൊളി മുഹമ്മദ്‌ കുട്ടി അറിയിച്ചു.

ഖരമാലിന്യ സംസ്കരണത്തിനുമുള്ള സംവിധാനങ്ങള്‍ ഫ്‌ളാറ്റുകള്‍ക്കു നിര്‍ബന്ധമാക്കുമെന്നു തദ്ദേശഭരണ മന്ത്രി പാലോളി മുഹമ്മദ്കുട്ടി അറിയിച്ചു. അനധികൃത നിര്‍മാണങ്ങള്‍ സംസ്ഥാനത്തു വ്യാപകമാണ്‌. ഇതു കണ്ടെത്താന്‍ ശ്രമം തുടങ്ങിക്കഴിഞ്ഞു. ആദ്യഘട്ടത്തില്‍ ചില പ്രത്യേക മേഖലകളില്‍ പരിശോധന നടത്തിയതില്‍ ഏഴായിരം കെട്ടിടങ്ങള്‍ അനധികൃതമാണെന്നു കണ്ടെത്തി.

വികസനത്തിനു തടസമാകുന്ന കെട്ടിടങ്ങള്‍ പൊളിച്ചു നീക്കും. മറ്റുള്ളവയ്ക്കു പിഴ ഈടാക്കും. കെട്ടിടത്തിന്‍റെ ഉയരം, ഗതാഗത സൗകര്യം തുടങ്ങിയവ കണക്കിലെടുത്ത്‌ ഫ്‌ളാറ്റ്‌ നിര്‍മാണത്തിനു വേണ്ട കുറഞ്ഞ സ്ഥലം നിജപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു. ഫ്‌ളാറ്റുകളിലെ മാലിന്യത്തിന്‍റെ കെടുതി പലപ്പോഴും അനുഭവിക്കുന്നതു സമീപത്തു താമസിക്കുന്നവരാണ്‌.

വന്‍കിട ഫ്‌ളാറ്റുകള്‍ സമീപത്തെ ജലലഭ്യതയെയും ബാധിക്കുന്നുണ്ട്‌. ഇത്‌ അനുവദിക്കാനാവില്ലെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്തെ മുഴുവന്‍ ഭവനരഹിതര്‍ക്കും മൂന്നു വര്‍ഷം കൊണ്ട്‌ വീടു നല്‍കും. ഭൂമിയില്ലാത്തവര്‍ക്കു സ്ഥലം നല്‍കിയാണു വീടു വയ്ക്കുക. വീടുകളുടെ അറ്റകുറ്റപ്പണി നടത്താനും സഹായം നല്‍കും.

ഇതിന്‍റെ കണക്കുകള്‍ തദ്ദേശഭരണ സ്ഥാപനങ്ങള്‍ വഴി സമാഹരിക്കുമെന്നും പാലൊളി പറഞ്ഞു.

വെബ്ദുനിയ വായിക്കുക