മരണാനന്തര ജീവിതം സാധ്യമോ? മരണത്തെ മനുഷ്യന്‍ ഭയപ്പെടുന്നത് എന്തുകൊണ്ട്?

ബുധന്‍, 27 നവം‌ബര്‍ 2013 (16:32 IST)
PRO
PRO
മരണവും മരണാനന്തര ജീവിതവും എന്നും മനുഷ്യന്റെ ഏറ്റവും വലിയ ചോദ്യങ്ങളാണ്. ഇതു വരെ ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍. ശാസ്ത്രത്തിന്റെ പിന്‍‌ബലത്തില്‍ ജീവനെപ്പോലും വിശദീകരിച്ചെടുക്കാന്‍ മനുഷ്യന് കഴിഞ്ഞിട്ടില്ല. അപ്പോള്‍ എങ്ങനെയാണ് മരണത്തെക്കുറിച്ച് വിശദീകരിക്കാനാവുക. മതഗ്രന്ഥങ്ങളുടെ പിന്‍‌ബലത്തിലാണ് എക്കാലവും മനുഷ്യന്‍ ഇവയെ നോക്കി കണ്ടതും കാണാന്‍ ആഗ്രഹിച്ചതും. ഇതിനെയെല്ലാം ആധ്യാത്മിക തലത്തില്‍ കാണാനായിരുന്നു അവന് ഇഷ്ടം.

യഥാര്‍ഥത്തില്‍ നാം മരിക്കുമ്പോള്‍ എന്താണ്‌ സംഭവിക്കുന്നത്‌? നാം മാഞ്ഞു പോകുമോ അതോ വീണ്ടും വീണ്ടും ജനിച്ചു മരിക്കുമോ? മരിച്ചവര്‍ എല്ലാം ഒരേ സ്ഥലത്തേക്കാണോ പോകുന്നത്‌, അതോ വേറേ വേറേ സ്ഥലങ്ങളിലേക്കോ? യഥാര്‍ത്ഥത്തില്‍ ഒരു സ്വര്‍ഗ്ഗവും നരകവും ഉണ്ടോ? ഇതെല്ലാം മനുഷ്യന്റെ തോന്നലുകളാണോ? ഇവയെപ്പറ്റിയെല്ലാം വിവിധ മതഗ്രന്ഥങ്ങളാണ് മനുഷ്യനെ പഠിപ്പിച്ചത്.

അടുത്ത പേജില്‍: മതങ്ങളുടെ മരണാനന്തര ജീവിതം


PRO
PRO
മതങ്ങളെല്ലാം പറയുന്നത് ഒരു കാര്യമാണ്. ആത്മാവിന് നാശമില്ല. മരണമെന്നത് താല്‍ക്കാലികമായ അവസ്ഥയാണ്. ബൈബിളില്‍ ഇങ്ങനെ പറയുന്നു: ‘നീതീകരണം പ്രാപിച്ചവര്‍ മാത്രം സ്വര്‍ഗ്ഗത്തിലും, അവിശ്വാസികള്‍ എല്ലാം നിത്യ ശിക്ഷയായ നരകത്തിലും അയക്കപ്പെടും (മത്താ.25:46)‘.

അര്‍ജുനന് ഗീതോപദേശം നല്‍കിയ കൃഷ്ണന്‍ മരണത്തെക്കുറിച്ച് പ്രതിപാദിക്കുന്നത് ഇങ്ങനെ: ‘ദേഹത്തില്‍ നിന്നും വേറിട്ട ആത്മജ്ഞാനം ഉള്ളവരാണ്‌ ജ്ഞാനികള്‍. അവരെ സംബന്ധിച്ചിടത്തോളം മരണം എന്നത്‌ ആത്മാവിന്റെ ഉടുപ്പുമാറൽ മാത്രമാണ്‌- തങ്ങൾ നിത്യനായ ആത്മാവാണ്‌ എന്ന്‌ അനുഭവത്തില്‍ അറിഞ്ഞ അവര്‍ക്ക്‌ അതുകാരണം തന്നെ മരണം എന്ന അവസ്ഥയില്‍ ഭയമോ ദുഃഖമോ ഇല്ല. ഈ വസ്തുതകള്‍ ഇനിയങ്ങോട്ട്‌ വിശദമായി പ്രതിപാദിക്കപ്പെടുന്നു. അതിന്റെ തുടക്കമായി പറയുന്നു നീ ഇപ്പോള്‍ വെറുതേ വേണ്ടാത്ത രീതിയില്‍ ദുഃഖിക്കുകയാണ്‌, ഇവര്‍ മരിച്ചു പോകും എന്നോര്‍ത്തു നീ ദുഃഖിക്കേണ്ട കാര്യമില്ല.‘

ഇതേ ആശയം തന്നെയാണ് മുസ്ലീംങ്ങളുടെ വിശുദ്ധഗ്രന്ഥമായ ഖുറാനും പങ്കു വയ്ക്കുന്നത്. മരണം മൂലം ജീവിതം അവസാനിക്കുകയല്ല, അതിന്റെ ദശയില്‍ നിന്ന് മറ്റൊരു ദശയിലേക്കുള്ള ഒരു പരിവര്‍ത്തനം മാത്രമാണ് സംഭവിക്കുന്നത്. മനുഷ്യന്‍ മരണമടഞ്ഞതു മുതല്‍ പരലോകത്തില്‍ പുനര്‍ജീവിപ്പിക്കപ്പെടുന്നതുവരെ ഉള്ള കാലത്തിന് ബര്‍സഖ് എന്ന് പറയുന്നു.

പരലോക വിശ്വാസികള്‍ക്ക്‌ മൗലികമായ യാതൊരു നഷ്‌ടവും ഇഹത്തിലോ പരത്തിലോ സംഭവിക്കാനില്ല. കാരണം, പരലോകത്തിന്‌ വേണ്ടി ഒരു വിശ്വാസി ചെയ്യേണ്ടത്‌ സല്‍പ്രവൃത്തികള്‍ പരമാവധി അനുഷ്‌ഠിക്കുകയും ദുഷ്‌പ്രവൃത്തികള്‍ പരമാവധി ഉപേക്ഷിക്കുകയുമാണ്‌. ഇങ്ങനെയുള്ള ഒരു ജീവിതരീതി സ്വീകരിച്ചാല്‍ ഇഹലോകത്തും സല്‍ഫലമാണ്‌ ഉണ്ടാവുക. ദൈവികമതത്തില്‍ വിലക്കിയ ദുര്‍വൃത്തികള്‍ ചെയ്യുന്നവര്‍ക്ക്‌ ആത്യന്തികമായി കഷ്‌ടനഷ്‌ടങ്ങളേ ഉണ്ടാകൂ. മതങ്ങള്‍ ഇങ്ങനെ സത്പ്രവൃത്തിയുടെയും ദുഷ്പ്രവര്‍ത്തിയുടെയും അടിസ്ഥാ‍നത്തില്‍ ശിക്ഷ വിധിക്കുമ്പോള്‍ ആധുനിക ലോകത്തില്‍ ഇതിനോട് കടുത്ത വിയോജിപ്പ് പുലര്‍ത്തുന്നവരുണ്ട്.

അടുത്ത പേജില്‍: മരണാനന്തര ജീവിതമെന്നത്‌ പരമാബദ്ധമാണ്


PRO
PRO
പ്രശസ്ത കവി കുരീപ്പുഴ ശ്രീകുമാര്‍ മരണാനന്തര ജീവിതത്തെ ഒരു പരമാബദ്ധമായാണ് വീക്ഷിക്കുന്നത്. `ഹിന്ദുമതം പോലെയാണ്‌ മറ്റു മതങ്ങളും. ഓരോ തെറ്റിനും വലിയ ശിക്ഷകള്‍ വിധിച്ച്‌ മരണാനന്തരം നടപ്പിലാക്കുന്ന രീതിയാണ്‌ ഓരോ മതത്തിനുമുള്ളത്‌. അത്‌ വാസ്‌തവമല്ലെന്ന്‌ ഉത്തമ ബോധ്യമുള്ളതിനാലാണ്‌ പുരോഹിതന്മാര്‍ പോലും തെറ്റുചെയ്യുന്നത്‌. അധ്വാനിക്കുന്നവര്‍ക്കും ഭാരം ചുമക്കുന്നവര്‍ക്കും അവകാശപ്പെട്ടതാണ്‌ സ്വര്‍ഗരാജ്യമെന്ന്‌ വിശ്വാസികളോട്‌ പറയുന്ന ക്രൈസ്‌തവ പുരോഹിതന്മാര്‍ അധ്വാനിക്കുകയോ ഭാരംചുമക്കുകയോ ചെയ്യാറില്ലല്ലോ.

നരകം പോലെ തന്നെ സ്വര്‍ഗവും മിഥ്യയാണ്‌. മരണാനന്തര ജീവിതമെന്നത്‌ പരമാബദ്ധമാണ്‌. ശാസ്‌ത്രം തരിമ്പു പോലും അത്‌ വിശ്വസിച്ചിട്ടില്ല. മരണാനന്തരമുള്ള സ്വര്‍ഗ-നരക വാസങ്ങളും അബദ്ധമാണ്‌. അവിശ്വാസികള്‍ക്ക്‌ നരകം ഉറപ്പാണെന്ന്‌ എല്ലാ മതങ്ങളും പറയുന്നു. ഒരു മതവിശ്വാസിയെ സംബന്ധിച്ച്‌ മറ്റു മതവിശ്വാസികളെല്ലാം അവിശ്വാസികളാണ്‌. അങ്ങനെയാണെങ്കില്‍ മതവിശ്വാസികള്‍ ഉണ്ടെന്ന്‌ പറയുന്ന നരകത്തില്‍ പരേതരെല്ലാം ഉണ്ടാകണമല്ലോ.'

അടുത്ത പേജില്‍: മരിച്ചവരെ ജീവിപ്പിക്കാം

PRO
PRO
സമസ്യകള്‍ നിറഞ്ഞതാണെങ്കിലും മരണാനന്തര ജീവിതം സാധ്യമാക്കാന്‍ ശാസ്ത്രലോകം വര്‍ഷങ്ങള്‍ക്കു മുമ്പേ ഗവേഷണം തുടങ്ങിക്കഴിഞ്ഞു. മരണത്തിന് കാരണമാകുന്ന കോശങ്ങളെ കണ്ടെത്താനായാല്‍ മരിച്ചവരെ ജീവിപ്പിക്കാനും കഴിയുമെന്ന വാദവും ശാസ്ത്രലോകം ഉയര്‍ത്തുന്നു. അങ്ങനെയൊരു അവസ്ഥയില്‍ ശാസ്ത്രമെത്തുമ്പോള്‍ പുനര്‍ജനിക്കാന്‍ മൃതദേഹം സൂക്ഷിക്കാന്‍ വരെയുള്ള സ്ഥലം അമേരിക്കയില്‍ തയാറാക്കി കഴിഞ്ഞു, കോടികള്‍ വാങ്ങി ഒരുകൂട്ടം ഗവേഷകരാണ് ഇത്തരമൊരു സംരംഭം ഒരുക്കുന്നത്.

കാര്യമെന്തൊക്കെയായാലും ആയുസ് പോരെന്ന് വിലപിക്കുന്നവരാണ് മനുഷ്യര്‍. അതിനിടയില്‍ ധര്‍മ്മാധര്‍മ്മങ്ങളെക്കുറിച്ച് അവന്‍ ചിന്തിക്കാറില്ലെന്നത് യാഥാര്‍ഥ്യം. എന്തിനെയും നിയന്ത്രിക്കണമെന്ന മനുഷ്യന്റെ അധികാരമോഹം തന്നെയാണ് മരണത്തിന് കടിഞ്ഞാണിടാനുള്ള അവന്റെ ശ്രമത്തിനു പിന്നിലും


വെബ്ദുനിയ വായിക്കുക