എട്ടാമനായി ഇറങ്ങി 10 പന്ത് കളിക്കാനാണെങ്കിൽ അവനെ 11 കോടി രൂപയ്ക്ക് എടുക്കണോ?, രാജസ്ഥാൻ റോയൽസിനെതിരെ രൂക്ഷവിമർശനവുമായി സൈമൺ ഡൂൾ

അഭിറാം മനോഹർ

വ്യാഴം, 27 മാര്‍ച്ച് 2025 (14:25 IST)
ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെയും തോല്‍വി ഏറ്റുവാങ്ങിയതോടെ രാജസ്ഥാന്‍ റോയല്‍സിന്റെ ബാറ്റിംഗ് ഓര്‍ഡറിനെതിരെ രൂക്ഷവിമര്‍ശനവുമായി മുന്‍ ന്യൂസിലന്‍ഡ് താരവും കമന്റേറ്ററുമായ സൈമണ്‍ ഡൂള്‍. ഇന്നലെ കൊല്‍ക്കത്തക്കെതിരായ മത്സരത്തില്‍ 8 വിക്കറ്റിനായിരുന്നു രാജസ്ഥാന്റെ തോല്‍വി. ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 151 റണ്‍സെടുത്തപ്പോള്‍ വെറും 2 വിക്കറ്റ് നഷ്ടത്തില്‍ കൊല്‍ക്കത്ത ലക്ഷ്യത്തിലെത്തി.
 
മത്സരത്തില്‍ രാജസ്ഥാന്‍ ബാറ്റര്‍മാര്‍ വരിവരിയായി പുറത്താകുമ്പോള്‍ ഫിനിഷറായ ഷിമ്രോണ്‍ ഹെറ്റ്മയറെ എട്ടാം സ്ഥാനത്താണ് രാജസ്ഥാന്‍ കളിപ്പിച്ചത്. പതിനഞ്ചാം ഓവറില്‍ ഇമ്പാക്റ്റ് പ്ലെയറായി ഇറങ്ങിയ ശുഭം ദൂബെയും പുറത്തായതിന് ശേഷമായിരുന്നു ഹെറ്റ്‌മെയര്‍ ക്രീസിലെത്തിയത്.  സ്‌പെഷ്യലിസ്റ്റ് ബാറ്ററായി 11 കോടി രൂപ മുടക്കി ടീം നിലനിര്‍ത്തിയ താരത്തെ എന്തിനാണ് ബൗളര്‍മാരില്‍ നിന്നും ഇങ്ങനെ സംരക്ഷിക്കുന്നതെന്നാണ് സൈംണ്‍ ഡൂളിന്റെ ചോദ്യം.
 
 കരീബിയന്‍ പ്രീമിയര്‍ ലീഗിലടക്കം നാലാം നമ്പറില്‍ ബാറ്റ് ചെയ്യുന്ന താരമാണ് ഹെറ്റ്‌മെയറെന്നും അങ്ങനൊരു താരത്തെ എന്തിനാണ് ഇങ്ങനെ എട്ടാം നമ്പറില്‍ ഇറക്കി സംരക്ഷിച്ച് നിര്‍ത്തുന്നതെന്നും സൈമണ്‍ ഡൂള്‍ ചോദിക്കുന്നു. 11 കോടി മുടക്കി വാങ്ങിയ താരത്തെ ഇറക്കുന്നത് എട്ടാം നമ്പറിലാണോ?, അവന്‍ ദിനിഷറാണെന്ന് കരുതി അവസാന ഓവറില്‍ മാത്രമാണോ ഇറക്കേണ്ടത്. അങ്ങനെയെങ്കില്‍ അത് വിഡ്ഡിത്തരമാണ്. അയാളൊരു സ്‌പെഷ്യലിസ്റ്റ് ബാറ്ററാണ്. ആദ്യം കൈയിലുള്ള റിസോഴ്‌സുകള്‍ ഉപയോഗിച്ച ശേഷമാകണം ഇമ്പാക്ട് പ്ലെയറെ ഇറക്കേണ്ടത്. കഴിഞ്ഞ 2 മത്സരങ്ങളിലും രാജസ്ഥാന്റെ തന്ത്രങ്ങള്‍ പരിതാപകരമാണ്.
 
ഹെറ്റ്‌മെയര്‍ അഞ്ചാമനോ ആറാമനോ ആയി വന്ന് ജുറലിനൊപ്പം റണ്‍സ് കണ്ടെത്തിയിരുന്നെങ്കില്‍ ഇമ്പാക്ട് സബിന്റെ തന്നെ ആവശ്യമുണ്ടായിരുന്നില്ല. 9 പന്തില്‍ 12 റണ്‍സടിക്കാനാണോ ഇമ്പാക്ട് സബ്. ഇമ്പാക്ട് സബിന് പകരം ആര്‍ച്ചറിനെയോ ഹെറ്റ്മയറിനെയോ രാജസ്ഥാന്‍ ഉപയോഗിക്കണമായിരുന്നു. സൈമണ്‍ ഡൂള്‍ പറഞ്ഞു.
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍