Kohli and Gill: രാജകുമാരന് ബാറ്റൺ കൈമാറുന്ന രാജാവ്: ഇന്ത്യൻ ക്രിക്കറ്റ് ഇനി ഗിൽ ഭരിക്കും

തിങ്കള്‍, 22 മെയ് 2023 (13:35 IST)
സച്ചിന് ശേഷം ആര് ഇന്ത്യന്‍ ക്രിക്കറ്റിനെ മുന്നോട്ട് കൊണ്ടുപോകും? ഒരുക്കാലത്ത് ക്രിക്കറ്റ് ആരാധകരെല്ലാം തന്നെ ആശങ്കപ്പെട്ടിരുന്ന കാര്യമായിരുന്നു അത്. എന്നാല്‍ സച്ചിന്‍ വിരമിച്ചപ്പോഴും ആ വിടവ് ഇന്ത്യന്‍ ക്രിക്കറ്റില്‍ അനുഭവപ്പെടാതിരിക്കാന്‍ കാരണം വിരാട് കോലി എന്ന അസാമാന്യ പ്രതിഭയുടെ വരവായിരുന്നു. സച്ചിന്റെ റെക്കോര്‍ഡുകള്‍ ഓരോന്നായി തകര്‍ത്ത താരം സച്ചിനുണ്ടാക്കിയ വിടവ് ഒരുക്കാലത്തും ക്രിക്കറ്റ് ആരാധകരെ ഓര്‍മിപ്പിച്ചില്ല. ഇന്ന് വിരാട് കോലി വിരമിക്കലിന്റെ പടിവാതിലില്‍ എത്തിനില്‍ക്കുമ്പോള്‍ ആരായിരിക്കും ഇനി ഇന്ത്യന്‍ ക്രിക്കറ്റിനെ മുന്നോട്ട് കൊണ്ടുപോവുക എന്നചോദ്യം ഉയരുന്നുണ്ട്. ശുഭ്മാന്‍ ഗില്‍ എന്ന പേരാണ് ഒടുവില്‍ ഇതിനുത്തരമായി കടന്നു വരുന്നത്.
 
ഇന്ത്യന്‍ ക്രിക്കറ്റിലെ രാജാവ് താന്‍ മാത്രമാണെന്ന് കോലിയും രാജാവില്‍ നിന്നും കിരീടം ഏറ്റുവാങ്ങാന്‍ യോഗ്യതയുള്ളത് തനിക്ക് മാത്രമാണെന്ന് ഗില്ലും തെളിയിച്ച രാത്രിയാണ് ഇന്നലെ കടന്നുപോയത്. ആര്‍സിബിയും ഗുജറാത്തും പരസ്പരം കൊമ്പുകോര്‍ത്ത മത്സരത്തില്‍ കോലിയുടെയും ഗില്ലിന്റേതുമായി 2 സെഞ്ചുറികളാണ് പിറന്നത്. 2 സെഞ്ചുറികള്‍ രണ്ട് പേരും നേടിയെന്നത് മാത്രമല്ല രണ്ട് പേരുടെയും ടൂര്‍ണമെന്റിലെ തുടര്‍ച്ചയായ രണ്ടാം സേഞ്ചുറിയാണ് ഇന്നലെ പിറന്നത്. കോലിയുടെ പ്രകടനത്തിന് അതേ നാണയത്തില്‍ മറുപടി നല്‍കുന്ന പിന്‍ഗാമി.
 
ഈ ഐപിഎല്‍ സീസണില്‍ 14 മത്സരങ്ങളില്‍ നിന്നും 56.6 ശരാശരിയില്‍ 680 റണ്‍സാണ് ശുഭ്മാന്‍ ഗില്‍ അടിച്ചെടുത്തത്. കോലിയാകട്ടെ 14 മത്സരങ്ങളില്‍ നിന്നും 53.25 എന്ന ശരാശരിയില്‍ 639 റണ്‍സും.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍