ഐപിഎല്‍ ഫൈനല്‍ മത്സരത്തില്‍ ആര്‍സിബിയോട് പഞ്ചാബ് കിങ്‌സ് പരാജയപ്പെടാന്‍ കാരണമായത് ജോഷ് ഇംഗ്ലീഷിന്റെയും നേഹല്‍ വധേരയുടെയും ഇന്നിങ്ങ്‌സുകള്‍ കാരണമാണെന്ന് തുറന്ന് പറഞ്ഞ് വിരേന്ദര്‍ സെവാഗ്. പഞ്ചാബിന്റെ ടോപ് 3 ബാറ്റര്‍മാരില്‍ ആരെങ്കിലും 60-70 റണ്‍സ് നേടിയിരുന്നെങ്കില്‍ എളുപ്പത്തില്‍ പഞ്ചാബിന് കിരീടം സ്വന്തമാക്കാമായിരുന്നു. ക്രിക് ബസിലെ ചര്‍ച്ചയില്‍ സെവാഗ് പറഞ്ഞു.
ആര്‍സിബി ബാറ്റര്‍മാരെ പോലെ നല്ല തുടക്കം കിട്ടിയിട്ടും പഞ്ചാബിന് അത് മുതലാക്കാനായില്ല. ജോഷ് ഇംഗ്ലീഷ് ഒരു 60-70 റണ്‍സടിച്ചിരുന്നെങ്കില്‍ കളി അനായാസമായി ജയിക്കാമായിരുന്നു. ശശാങ്ക് ഇന്നിങ്ങ്‌സിന്റെ അവസാനം ചെയ്തത് ഇംഗ്ലീഷ് ആദ്യമെ ചെയ്യണമായിരുന്നു. അങ്ങനെയെങ്കില്‍ പഞ്ചാബ് ഇന്നിങ്ങ്‌സിന്റെ വേഗത കുറയില്ലായിരുന്നു. സ്വാഭാവികമായും സമ്മര്‍ദ്ദം ഒഴിവാകുകയും ചെയ്യുമായിരുന്നു.
വിക്കറ്റുകള്‍ നഷ്ടമായാല്‍ സ്വാഭാവികമായും ബാറ്റര്‍മാര്‍ സമ്മര്‍ദ്ദത്തിലാകും. ഞാനും പുറത്താകുമോ എന്ന ഭയം വരും. പന്ത് കണക്റ്റ് ചെയ്യാന്‍ ബുദ്ധിമുട്ടും. അതുകൊണ്ടാണ് നെഹാല്‍ വധേര 18 പന്തില്‍ 15 റണ്‍സ് മാത്രമെടുത്തത്. ഈ 18 പന്തില്‍ 26 റണ്‍സാണ് നേടിയിരുന്നതെങ്കില്‍ പോലും പഞ്ചാബിന് വിജയിക്കാമായിരുന്നു. എന്നാല്‍ ആദ്യ ഫൈനല്‍ കളിക്കുന്ന നേഹലിന് സമ്മര്‍ദ്ദം താങ്ങാനായില്ല. അത്തരം ഘട്ടങ്ങളില്‍ മികച്ച പ്രകടനം നടത്തുന്നവരാണ് വലിയ താരമാവുക. സാധാരണ മത്സരങ്ങളിൽ ബാറ്റ് ചെയ്യുന്നതും ഫൈനലില്‍ ബാറ്റ് ചെയ്യുന്നതും രണ്ടും രണ്ടാണ്. ഫൈനല്‍ മത്സരത്തിന്റെ സമ്മര്‍ദ്ദമാണ് നെഹാലിന് പ്രശ്നമായത്.