ന്യൂഡൽഹി: ലോകസുന്ദരിപ്പട്ടം നേടി തായ്‌ലൻഡ് സുന്ദരി ഒപാൽ സുഷാത ചുങ്സ്രി. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 108 സുന്ദരിമാരെ പിന്തള്ളിക്കൊണ്ടാണ് തായ്‌ലൻഡ് സുന്ദരി ഒപാൽ സുഷാത കിരീടം ചൂടിയത്. ഹൈദരാബാദിലെ ഹൈടെക്‌സ് എക്‌സിബിഷന്‍ സെന്ററില്‍ നടന്ന 72-ാമത് മിസ് വേള്‍ഡ് കിരീട മത്സരത്തില്‍ എത്യോപ്യയുടെ എലീസെ റാന്‍ഡ്മാ, മാര്‍ട്ടിന്‍ക്യുവിന്റെ ഒറോലി ജോഷിം, പോളണ്ടിന്റെ മാജ ക്ലാജ്ഡ എന്നിവരെ പിന്നിലാക്കിയാണ് സുഷാത ഒന്നാമതെത്തിയത്.
മത്സരത്തില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് എത്തിയ നന്ദിനി ഗുപ്തയ്ക്ക് അവസാന എട്ടില്‍ ഇടംപിടിക്കാനായില്ല. നിലവിലെ മിസ് വേള്‍ഡ് ജേതാവായ ചെക്ക് റിപ്പബ്ലിക്കിന്റെ ക്രിസ്റ്റിന പിസ്‌കോല ഒപാല്‍ സുഷാതയെ കീരീടമണിയിച്ചു. മേയ് ഏഴിന് ആരംഭിച്ച മിസ് വേള്‍ഡ് മത്സരത്തിന്റെ ആദ്യഘട്ടത്തില്‍ വിവിധ രാജ്യങ്ങളെ പ്രതിനിധീകരിച്ച് 108 പേരായിരുന്നു ഉണ്ടായിരുന്നത്. അമേരിക്ക-കരീബിയന്‍, ആഫ്രിക്ക, യൂറോപ്പ്, ഏഷ്യ,-ഓഷ്യാനിയ എന്നിങ്ങനെ നാല് വിഭാഗങ്ങളിലായിട്ടായിരുന്നു മത്സരം. അവസാന നാലില്‍ നിന്നാണ് ഒപാല്‍ സുഷാത ലോകസുന്ദരിപ്പട്ടം ചൂടിയത്.
രണ്ടാംസ്ഥാനം മിസ് എത്യോപ്യയും, മൂന്നാംസ്ഥാനം മിസ് പോളണ്ടും, നാലാം സ്ഥാനം മിസ് മാർട്ടനിയും സ്വന്തമാക്കിയിരുന്നു. ഇന്ത്യക്കാരിയായ നന്ദിനി ഗുപ്ത അവസാന എട്ടിൽ ഇടം നേടാതെ പുറത്താകുകയായിരുന്നു. ഒപാല്‍ സുചാത ഇന്റർനാഷണൽ റിലേഷൻസ് വിദ്യാർഥിയും മോഡലുമാണ്. ചടങ്ങിൽ മുൻ ലോകസുന്ദരി മാനുഷി ഛില്ലർ, നടൻ റാണ ദഗുബാട്ടി, നടി നമ്രത ശിരോദ്കർ തുടങ്ങിയവർ പങ്കെടുത്തിരുന്നു. ഒപ്പം ജാക്വിലിൻ ഫെർണാണ്ടസ്, ഇഷാൻ ഖട്ടർ എന്നിവരുടെ കലാപരിപാടികളും അരങ്ങേറി.