ശ്രീലങ്കയില്‍ നടന്നത് കൊടുംക്രൂരതയെന്ന് ഐക്യരാഷ്‌ട്രസഭ

വ്യാഴം, 17 സെപ്‌റ്റംബര്‍ 2015 (08:49 IST)
ശ്രീലങ്കയിലെ തമിഴ് ജനത നേരിട്ടത് കൊടിയ പീഡനങ്ങളാണെന്ന് ഐക്യരാഷ്‌ട്രസഭ. ശ്രീലങ്കന്‍ സര്‍ക്കാരും തമിഴ് പുലികളും തമ്മില്‍ പോരാട്ടങ്ങളില്‍ സിവിലിയന്മാരെ കൂട്ടക്കൊല ചെയ്തതുള്‍പ്പെടെ നിരവധി കുറ്റകൃത്യങ്ങളാണ് നടന്നത്.
 
ശ്രീലങ്കന്‍ സേനയും എല്‍ ടി ടി ഇ യും തമ്മില്‍ നടന്ന യുദ്ധത്തിലെ കുറ്റകൃത്യങ്ങളുടെ വിചാരണയ്ക്ക് പ്രത്യേക കോടതി രൂപവത്കരിക്കാന്‍ ഐക്യരാഷ്ട്രസഭ മനുഷ്യാവകാശ സമിതിയുടെ (യു എന്‍ എച്ച് ആര്‍ സി) നിര്‍ദ്ദേശിച്ചു.
 
2014 മാര്‍ച്ചിലാണ് ശ്രീലങ്കയിലെ ആഭ്യന്തരയുദ്ധത്തിലെ മനുഷ്യാവകാശ ലംഘനങ്ങള്‍ പരിശോധിക്കാന്‍ യു എന്‍ സമിതിയെ നിയോഗിച്ചത്. ഇരകള്‍ക്ക് നീതി ലഭ്യമാക്കാന്‍ ശ്രീലങ്കയിലെ നിലവിലെ നീതിനിര്‍വഹണ സംവിധാനം പര്യാപ്തമല്ലെന്നാണ് യു എന്‍ നിലപാട്. മനുഷ്യാവകാശ ലംഘനങ്ങളില്‍ ഉള്‍പ്പെട്ട പട്ടാള ഉദ്യോഗസ്ഥരെ നീക്കണമെന്നും യു എന്‍ ശ്രീലങ്കയോട് ആവശ്യപ്പെട്ടു.
 
26 വര്‍ഷം നീണ്ടുനിന്ന ആഭ്യന്തരയുദ്ധത്തില്‍ ഒരുലക്ഷം പേര്‍ കൊല്ലപ്പെട്ടെന്നാണ് കണക്ക്. പതിനായിരക്കണക്കിന് ആളുകളെയാണ് കാണാതായത്. 2009-ല്‍ ആഭ്യന്തരയുദ്ധം അവസാനിച്ചെങ്കിലും ഇപ്പോഴാണ് റിപ്പോര്‍ട്ട് പുറത്തുവരുന്നത്. ഏഴ് അന്വേഷകര്‍ മൂന്ന് അന്താരാഷ്‌ട്ര നിയമവിദഗ്ധരുടെ ഉപദേശത്തോടെ തയ്യാറാക്കിയതാണ് 261 പേജുള്ള റിപ്പോര്‍ട്ട്. 

വെബ്ദുനിയ വായിക്കുക