ഉത്തരകൊറിയ അണുപരീക്ഷണം നടത്തി; പ്രതിരോധത്തിന്റെ ഭാഗമെന്ന് ഉത്തരകൊറിയ

ബുധന്‍, 6 ജനുവരി 2016 (10:41 IST)
ഉത്തരകൊറിയ അണുപരീക്ഷണം നടത്തി. ഹൈഡ്രജന്‍ ബോംബ് വിജയകരമായി പരീക്ഷിച്ചതായി ബന്ധപ്പെട്ടവര്‍ അറിയിച്ചു. യു എസിനെതിരായ പ്രതിരോധത്തിന്റെ ഭാഗമാണ് അണുപരീക്ഷണമെന്ന് ഉത്തരകൊറിയ വിശദീകരിച്ചു.
 
അതേസമയം, ഉത്തരകൊറിയയുടെ അണുപരീക്ഷണം ലോകത്തിന് ഞെട്ടലായിരിക്കുകയാണ്. മറ്റു രാജ്യങ്ങളുമായി ബന്ധം പുലര്‍ത്താതെ ഒറ്റപ്പെട്ടു കഴിയുന്ന രാജ്യമാണ് ഉത്തരകൊറിയ.
 
ഉത്തര കൊറിയയുടെ തലസ്ഥാനമായ പ്യോംഗ്യാങില്‍ നിന്ന് 90 കിലോമീറ്റര്‍ മാറിയാണ്  ആണവപരീക്ഷണ കേന്ദ്രം. അണുപരീക്ഷണത്തെ തുടര്‍ന്ന് റിക്‌ടര്‍ സ്കെയിലില്‍ 5.2 രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായി. 
 
ജപ്പാനും ചൈനയും ദക്ഷിണ കൊറിയയും ഭൂചലനത്തിനു കാരണം അണുപരീക്ഷണമാണെന്ന് സംശയം പ്രകടിപ്പിച്ചിരുന്നു. ഏഷ്യന്‍ രാജ്യങ്ങളുടെ ഈ സംശയത്തിനു തൊട്ടു പിന്നാലെയാണ് വിജയകരമായി ഹൈഡ്രജന്‍ ബോംബ് പരീക്ഷിച്ചെന്ന വാദവുമായി ഉത്തരകൊറിയ രംഗത്തു വന്നത്.
 
അതേസമയം, 2013 ഫെബ്രുവരി 12ന് ഉത്തരകൊറിയ മൂന്നാം ഭൂഗര്‍ഭ ആണവപരീക്ഷണം നടത്തിയപ്പോഴത്തേതിനു സമാനമാണ് ഇപ്പോഴത്തെ ഭൂചലനമെന്ന് ദക്ഷിണ കൊറിയ അറിയിച്ചു. 2006ലും 2009ലും ആയിരുന്നു ഇതിനുമുമ്പ് ഉത്തരകൊറിയ അണുപരീക്ഷണം നടത്തിയത്.

വെബ്ദുനിയ വായിക്കുക