മുംബൈ ഭീകരാക്രമണം; ഭീകരര്‍ എത്തിയത് അതിര്‍ത്തി കടന്ന് - പാക് പങ്ക് തുറന്നു പറഞ്ഞ് ഷെരീഫ്

ശനി, 12 മെയ് 2018 (19:05 IST)
രാജ്യത്തെ നടുക്കിയ മുംബൈ ഭീകരാക്രമണത്തിന് പിന്നിലെ പാകിസ്ഥാന്‍റെ പങ്ക് തുറന്ന് സമ്മതിച്ച് മുന്‍ പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ്. പാക് മാധ്യമമായ ഡോണിനു നൽകിയ അഭിമുഖത്തിലാണു അദ്ദേഹത്തിന്റെ വെളിപ്പെടുത്തൽ.

രാജ്യത്തിന്‍റെ ഭാഗമല്ലാത്ത ഭീകരര്‍ അതിര്‍ത്തി കടന്ന് മുംബൈയില്‍ എത്തിയാണ് ആക്രമണം നടത്തിയത്. ‘നോൺ സ്റ്റേറ്റ് ആക്ടേഴ്സ്’ എന്നുവിളിക്കാവുന്ന ഭീകരസംഘമാണ് കൃത്യം നടപ്പാക്കിയത്. പാകിസ്ഥാനിൽ ഭീകരസംഘടനകൾ ഇപ്പോഴും സജീവമാണെന്നും ഷെരീഫ് പറഞ്ഞു.  

രാജ്യവിരുദ്ധ പ്രവർത്തനം നടത്തുന്ന ഇവരെ ഒരു രാജ്യത്തിന്റെ അതിർത്തി കടന്ന് ചെന്ന് 150 ഓളം പേരെ കൊലപ്പെടുത്താൻ ഞങ്ങൾ സമ്മതിക്കുമോ എന്നു ചോദിച്ച ഷെരീഫ് മുംബൈ ഭീകരാക്രമണ കേസുമായി
ബന്ധപ്പെട്ട് റാവൽപിണ്ടിയിലെ കോടതിയിൽ നടക്കുന്ന കേസ് തടസപ്പെടുത്താനുള്ള ശ്രമം എന്തിനാണെന്നും ചോദിച്ചു.

ഭീകരവിരുദ്ധ കോടതിയിൽ നടക്കുന്ന കേസിന്റെ വിചാരണ പൂർത്തിയാക്കാൻ എന്തുകൊണ്ട് കഴിയുന്നില്ല. ഇതൊരിക്കലും അംഗീകരിക്കാൻ കഴിയുന്നതല്ല. കേസിന്റെ വിചാരണ ഏതാണ്ടു നിലച്ച മട്ടാണ്. ഭീകരവാദത്തിന്‍റെ ഇരയായിട്ടുകൂടി പാകിസ്ഥാന്റെ വിശദീകരണം ഒരു അന്താരാഷ്ട്ര വേദിയും അംഗീകരിക്കുന്നില്ലെന്നും ഷെരീഫ് ചൂണ്ടിക്കാട്ടി.

ലോക രാഷ്ട്രങ്ങൾക്കിടയിൽ പാക്കിസ്ഥാൻ അനുഭവിക്കുന്ന ഒറ്റപ്പെടൽ, സ്വയം വരുത്തിവച്ചതാണ്. ഒട്ടേറെ ജീവനുകൾ ബലി നൽകിയിട്ടും അതിർത്തി വിഷയത്തിൽ നമ്മുടെ വാദങ്ങൾക്ക് ആരും ചെവി നൽകുന്നില്ല. അഫ്ഗാനിസ്ഥാന്റെ ഭാഗം കേൾക്കാൻ പോലും ആളുകളുണ്ട്. ഇക്കാര്യത്തിൽ ആത്മപരിശോധന ആവശ്യമാണെന്നും ഷെരീഫ് വ്യക്തമാക്കി.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍