റഷ്യയില്‍ നിന്ന് ഇന്ത്യ എണ്ണ വാങ്ങില്ലെന്ന് മോദി ഉറപ്പുനല്‍കി: പുതിയ അവകാശവാദവുമായി ഡൊണാള്‍ഡ് ട്രംപ്

സിആര്‍ രവിചന്ദ്രന്‍

വ്യാഴം, 16 ഒക്‌ടോബര്‍ 2025 (09:22 IST)
റഷ്യയില്‍ നിന്ന് ഇന്ത്യ എണ്ണ വാങ്ങില്ലെന്ന് മോദി ഉറപ്പുനല്‍കിയെന്ന പുതിയ അവകാശവാദവുമായി ഡൊണാള്‍ഡ് ട്രംപ്. വൈറ്റ് ഹൗസില്‍ മാധ്യമങ്ങളോട് പ്രതികരിക്കവെയാണ് അമേരിക്കന്‍ പ്രസിഡന്റ് ട്രംപിന്റെ പുതിയ അവകാശവാദം പ്രത്യക്ഷപ്പെട്ടത്. ഇന്ത്യയുമായി നല്ല ബന്ധമാണുള്ളതെന്നും ട്രംപ് പറഞ്ഞു.
 
റഷ്യയില്‍ നിന്ന് എന്ന വാങ്ങാനുള്ള ഇന്ത്യന്‍ തീരുമാനത്തില്‍ അതൃപ്തി ഉണ്ടായിരുന്നു.  ഇന്ത്യന്‍ തീരുമാനം നിര്‍ണായ ചുവടുവയ്പ്പാണെന്ന് ട്രംപ് പറയുന്നു.  ട്രംപിന്റെ അവകാശ വാദത്തോട് ഇന്ത്യ ഇതുവരെ പ്രതികരിച്ചിട്ടില്ല. അതേസമയം അമേരിക്കയില്‍ നിന്ന് സോയാബീന്‍ വാങ്ങില്ലെന്ന് ചൈന വ്യക്തമാക്കിയതോടെ ചൈനയില്‍ നിന്ന് പാചക എണ്ണ ഇറക്കുമതി ചെയ്യില്ലെന്ന് ട്രംപ് പറഞ്ഞു. അമേരിക്കയിലെ സോയാബീന്‍ കര്‍ഷകര്‍ക്ക് പ്രയാസം ഉണ്ടാക്കുന്നതും ശത്രുതാപരവുമായ നടപടിയാണ് ചൈനയുടെ ഭാഗത്ത് നിന്നുണ്ടായിരിക്കുന്നതെന്ന് ട്രംപ് പറഞ്ഞു. ഇതിനു പകരമായി ചൈനയില്‍ നിന്നുള്ള പാചക എണ്ണയുടെ ഇറക്കുമതി നിര്‍ത്തിവയ്ക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ പരിഗണിക്കുകയാണെന്നും ട്രംപ് വ്യക്തമാക്കി. 
 
വ്യാപാരയുദ്ധത്തിന്റെ ഫലമായി അമേരിക്കയിലേക്കുള്ള ചൈനയുടെ പാചക എണ്ണയുടെ കയറ്റുമതിയില്‍ നേരത്തെ തന്നെ കുറവ് വന്നിരുന്നു. ട്രംപിന്റെ വ്യാപാരയുദ്ധത്തിന് മറുപടിയായാണ് ചൈന സോയാബീനിന്റെ ഇറക്കുമതിയില്‍ കുറവ് വരുത്തിയത്. അതേസമയം ബ്രസീലില്‍ നിന്ന് വലിയ അളവില്‍ സോയാബീന്‍ ഇറക്കുമതി ചെയ്യുന്നതിനുള്ള കരാറുകള്‍ ചൈന നടത്തിയിട്ടുണ്ട്.
 
ലോകത്തിലെ ഏറ്റവും കൂടുതല്‍ സോയാബീന്‍ ഉത്പാദിപ്പിക്കുന്ന രാജ്യങ്ങളില്‍ ഒന്നാണ് അമേരിക്ക. ഏകദേശം 1260 കോടി ഡോളറിന്റെ സോയാബീന്‍ ആണ് കഴിഞ്ഞവര്‍ഷം ചൈന അമേരിക്കയില്‍ നിന്ന് വാങ്ങിയത്. അതേസമയം സഹായ പാക്കേജിലൂടെ കര്‍ഷകരുടെ ദുരിതം ലഘൂകരിക്കുമെന്ന് ട്രംപ് ഭരണകൂടം വാഗ്ദാനം ചെയ്തിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍