Israel - Iran Conflict: താമസസ്ഥലങ്ങൾക്കരികെ പോലും മിസൈലുകൾ പതിക്കുന്നു, ഇറാനിലെ ഇന്ത്യൻ വിദ്യാർഥികളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റാൻ ആരംഭിച്ച് വിദേശകാര്യമന്ത്രാലയം

അഭിറാം മനോഹർ

തിങ്കള്‍, 16 ജൂണ്‍ 2025 (12:59 IST)
ഇറാനിലെ ഇന്ത്യന്‍ വിദ്യാര്‍ഥികളെ രാജ്യത്തിനകത്തെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റാനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ച് വിദേശകാര്യ മന്ത്രാലയം. വിദ്യാര്‍ഥികളുടെ സുരക്ഷ ഉറപ്പാക്കാനുള്ള സാധ്യമായ മാര്‍ഗങ്ങള്‍ പരിഗണനയിലാണെന്ന് മന്ത്രാലയം വ്യക്തമാക്കി. വിദ്യാര്‍ഥികളെ അര്‍മേനിയ വഴി ഒഴിപ്പിക്കുന്നതാണ് നിലവില്‍ വിദേശകാര്യമന്ത്രാലയം പരിഗണിക്കുന്നതെന്നാണ് സൂചന. ഇസ്രായേല്‍- ഇറാന്‍ സംഘര്‍ഷം രൂക്ഷമായ പശ്ചാത്തലത്തിലാണ് തീരുമാനം.
 
ടെഹ്‌റാനിലെ ഇന്ത്യന്‍ എംബസി സുരക്ഷാ സാഹചര്യം നിരന്തരം നിരീക്ഷിക്കുകയും ഇറാനിലെ ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ സുരക്ഷ ഉറപ്പാക്കാന്‍ നടപടിയെടുക്കുകയും ചെയ്യുന്നു. എംബസിയുടെ സഹായത്തോടെ വിദ്യാര്‍ഥികളെ ഇറാനിലെ സുരക്ഷിതമായ ഇടങ്ങളിലേക്ക് മാറ്റുന്നുണ്ട്. മറ്റ് സാധ്യമായ മാര്‍ഗങ്ങളും പരിഗണനയിലാണ്. വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. ഇറാനില്‍ 1500ലധികം ഇന്ത്യന്‍ വിദ്യാര്‍ഥികളാണ് കുടുങ്ങികിടക്കുന്നത്. ഇതില്‍ ഭൂരിഭാഗവും ജമ്മു കശ്മീരില്‍ നിന്നുള്ളവരാണ്. ഇറാനിലെ ടെഹ്‌റാന്‍, ഷിറാം, കോം നഗരങ്ങളില്‍ കുടുങ്ങികിടക്കുന്ന വിദ്യാര്‍ഥികളില്‍ ഭൂരിഭാഗവും എംബിബിഎസ് പോലുള്ള പ്രൊഫഷണല്‍ കോഴ്‌സുകള്‍ പഠിക്കുന്നവരാണ്.
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍