കൊവിഡ് 19: വ്യോമയാന കമ്പനികൾ പാപ്പരാകുമെന്ന് മുന്നറിയിപ്പ്, സർക്കാരും വ്യവസായമേഖലയും അടിയന്തിരമായി രംഗത്തിറങ്ങണമെന്ന് കാപ

അഭിറാം മനോഹർ

ചൊവ്വ, 17 മാര്‍ച്ച് 2020 (09:58 IST)
കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ലോകത്തെ ഒട്ടുമിക്ക വ്യോമയാന കമ്പനികളും മേയ് അവസാനത്തോടെ പാപ്പരാകുമെന്ന് ആഗോള വ്യോമയാന ഏജൻസിയായ കാപ. ദുരന്തം ഒഴിവാക്കണമെങ്കിൽ സർക്കാരും വ്യവസായ മേഖലയും അടിയന്തിരമായി തന്നെ പ്രശ്‌നത്തിലിടപെടണമെന്നും ഏജൻസി ആവശ്യപ്പെട്ടു.
 
പകർച്ചവ്യാധിയെത്തുടർന്ന് ഒട്ടുമിക്ക രാജ്യങ്ങളും യാത്രാനിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത് വിമാനകമ്പനികളെ സാങ്കേതികമായി നഷ്ടത്തിലാക്കുകയോ വായ്‌പ ഉടമ്പടികളുടെ ലംഘനത്തിന് തള്ളിവിടുകയോ ചെയ്‌തിട്ടുണ്ട്.ഉള്ള വിമാനങ്ങൾ പകുതിയിലും കുറവ് യാത്രക്കാരുമായാണ് പോകുന്നത്. പലതും നിലത്തിറക്കിയിരിക്കുകയാണ്. ഇതെല്ലാം മൂലം കമ്പനികളുടെ കരുതൽ ധനം കുറഞ്ഞുകൊണ്ടിരിക്കുകയാണ്.
 
സാധാരണ സമയങ്ങളിലെ ദൈനംദിന ബുക്കിങ്ങുകളെ അപേക്ഷിച്ച് 15-20 ശതമാനം കുറവുള്ളതായി ഇന്ത്യയിലെ ഏറ്റവും വലിയ വിമാനക്കമ്പനിയായ ഇൻഡിഗോ അറിയിച്ചു. ഇൻഡിഗോയുടെ 260 ഓളം വിമാനങ്ങൾ നിലത്തിറക്കിയിരിക്കുകയാണ്. അമേരിക്കയിലെ ഡെൽറ്റാ എയർലൈൻസിന്റെ 40 ശതമാനത്തിലേറെ സേവനങ്ങളാണ് കൊറോണയുടെ പശ്ചാത്തലത്തിൽ നിർത്തിയിട്ടിരിക്കുന്നത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍