അമേരിക്കയുടെ വിലകളഞ്ഞു: ഇന്ത്യക്കെതിരെ ട്രംപ് കനത്ത താരിഫ് ചുമത്തിയതില്‍ രൂക്ഷ വിമര്‍ശനവുമായി യുഎസ് മുന്‍ ദേശീയ സുരക്ഷ ഉപദേഷ്ടാവ്

സിആര്‍ രവിചന്ദ്രന്‍

ശനി, 30 ഓഗസ്റ്റ് 2025 (15:19 IST)
ഇന്ത്യക്കെതിരെ ട്രംപ് കനത്ത താരിഫ് ചുമത്തിയതില്‍ രൂക്ഷ വിമര്‍ശനവുമായി യുഎസ് മുന്‍ ദേശീയ സുരക്ഷ ഉപദേഷ്ടാവ് ജയ്ക്ക് സള്ളിവന്‍. ട്രംപ് അമേരിക്കന്‍ ബ്രാന്റിന്റെ പ്രശസ്തിക്ക് കളങ്കം വരുത്തിയെന്ന് സള്ളിവന്‍ വിമര്‍ശിച്ചു. തീരുവ മൂലം ചൈന അമേരിക്കയെക്കാള്‍ ഉത്തരവാദിത്വമുള്ള രാജ്യമാണെന്ന തോന്നല്‍ മറ്റുരാജ്യങ്ങളില്‍ ഉണ്ടാക്കിയെന്നും ഇത് ഇന്ത്യയുമായുള്ള ബന്ധത്തില്‍ വിള്ളലുകള്‍ക്ക് കാരണമാകുമെന്നും ഇന്ത്യയെ ചൈനയുമായി അടുപ്പിക്കാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
 
റഷ്യന്‍ ഇന്ധനം വാങ്ങുന്നത് നിര്‍ത്താന്‍ ഇന്ത്യയോട് ആവശ്യപ്പെട്ടത്, അന്യായമായ വ്യാപാര രീതികള്‍ തുടങ്ങിയവയെല്ലാം ചൂണ്ടിക്കാട്ടിയായിരുന്നു വിമര്‍ശനം. ട്രംപ് കാരണം സഖ്യകക്ഷികള്‍ക്ക് ഇപ്പോള്‍ അമേരിക്കയെ വിശ്വസിക്കാന്‍ കൊള്ളാത്ത നിലയിലേക്ക് എത്തിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് തിരിച്ചടി. തീരുവ നടപടികള്‍ നിയമവിരുദ്ധമെന്ന് ഫെഡറല്‍ അപ്പീല്‍ കോടതി വിധിച്ചു. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ച മിക്ക താരിഫുകളും നിയമവിരുദ്ധമാണെന്ന് യുഎസ് അപ്പീല്‍ കോടതി വിധിച്ചു. ഏകപക്ഷീയമായി തീരുവകള്‍ പ്രഖ്യാപിച്ച് പ്രസിഡന്റ് അധികാര ദുര്‍വിനിയോഗം നടത്തി എന്നും കോടതി പറഞ്ഞു.
 
തീരുവകള്‍ പ്രഖ്യാപിക്കാനുള്ള അധികാരം ഭരണഘടന അനുസരിച്ച് നിയമനിര്‍മ്മാണ സഭയ്ക്ക് മാത്രമാണെന്നും കേസുകള്‍ തീരുന്നതുവരെ നിലവിലെ തീരുവകള്‍ തുടരാമെന്ന് കോടതി പറഞ്ഞു. അതേസമയം ഇന്ത്യയ്‌ക്കെതിരായ അമേരിക്കയുടെ നീക്കം അമേരിക്കയ്ക്ക് തന്നെ വിനയാകുമെന്ന് യുഎസ് സാമ്പത്തിക വിദഗ്ധന്‍ റിച്ചാര്‍ഡ് വുള്‍ഫ്. അമേരിക്കയുടെ നടപടികള്‍ ബ്രിക്‌സിന് സഹായകമാകുമെന്നും ഇത് അമേരിക്കന്‍ താല്‍പര്യങ്ങളെ തന്നെ ദോഷകരമായി ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍