ലഡാക്കില്‍ പ്രതിഷേധം അക്രമാസക്തം; നാല് മരണം

സിആര്‍ രവിചന്ദ്രന്‍

ബുധന്‍, 24 സെപ്‌റ്റംബര്‍ 2025 (19:44 IST)
ലഡാക്കില്‍ പ്രതിഷേധം അക്രമാസക്തമായി. പോലീസും പ്രതിഷേധക്കാരും തമ്മിലുള്ള ഏറ്റുമുട്ടലില്‍ നാലുപേര്‍ കൊല്ലപ്പെട്ടു. കൂടാതെ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. പ്രതിഷേധക്കാര്‍ ബിജെപി ഓഫീസിലും പോലീസ് അടക്കമുള്ള വാഹനങ്ങള്‍ക്കും തീയിട്ടതിന് പിന്നാലെയാണ് സംഘര്‍ഷം കനത്തത്.
 
സംസ്ഥാന പദവി ആവശ്യപ്പെട്ട് നിരാഹാര സമരം നടത്തിയിരുന്ന രണ്ടു മുതിര്‍ന്ന പൗരന്മാര്‍ കഴിഞ്ഞദിവസം തളര്‍ന്നു വീണിരുന്നു. ഇതിന് പിന്നാലെ നഗരം സമ്പൂര്‍ണ്ണമായി അടച്ചിടാന്‍ പ്രതിഷേധക്കാരായ വിദ്യാര്‍ത്ഥി -യുവജന സംഘടനകള്‍ ആഹ്വാനം ചെയ്തു. സംസ്ഥാന പദവി നല്‍കണമെന്നും ഭരണഘടനയുടെ ആറാം ഷെഡ്യൂളില്‍ ലഡാക്കിനെ ഉള്‍പ്പെടുത്തണമെന്നും ആവശ്യപ്പെട്ടുകൊണ്ടാണ് പ്രതിഷേധം നടക്കുന്നത്. പലെ മേഖലയില്‍ നടന്ന പ്രകടനത്തിനിടെ പ്രക്ഷോഭകര്‍ ബിജെപി ഓഫീസിന് കല്ലെറിയുകയും പോലീസുമായി ഏറ്റുമുട്ടുകയും പോലീസ് വാന്‍ അഗ്നിക്കിരയാക്കുകയും ചെയ്തി. ബിജെപി ഓഫീസിനും പ്രതിഷേധക്കാര്‍ തീയിട്ടു.
 
കഴിഞ്ഞ ഏതാനും ആഴ്ചകളായി പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകനായ സോനം വാങ്ചുക്കിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചാണ് ലേ അപെക്സ് ബോഡിയുടെ (എല്‍ എ ബി) യുവജനവിഭാഗം പ്രതിഷേധത്തിന് ആഹ്വാനം ചെയ്തത്. ലഡാക്കിന് സംസ്ഥാന പദവിയും ആറാം ഷെഡ്യൂള്‍ പദവിയും ആവശ്യപ്പെട്ട് സോനം വാങ്ചുക്ക് കഴിഞ്ഞ 14 ദിവസമായി നിരാഹാരത്തിലാണ്. ഈ സമരത്തിന് പിന്തുണ നല്‍കാനാണ് യുവാക്കള്‍ തെരുവിലിറങ്ങിയത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍