എന്തുകൊണ്ടാണ് കേരളത്തില്‍ രോഗങ്ങള്‍ വേഗത്തില്‍ പിടിമുറുക്കുന്നത്

സിആര്‍ രവിചന്ദ്രന്‍

ശനി, 31 മെയ് 2025 (15:52 IST)
കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ പ്രകാരം കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ കേരളത്തില്‍ മാത്രം 227 പുതിയ കോവിഡ്-19 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. സജീവ കേസുകള്‍ 1100 കഴിഞ്ഞു. മഹാരാഷ്ട്രയും ഡല്‍ഹിയും യഥാക്രമം 424 ഉം 351 ഉം സജീവ കേസുകളുമായി വളരെ കുറഞ്ഞ സംഖ്യകളോടെ തൊട്ടുപിന്നിലുണ്ട്. എന്തുരോഗം വന്നാലും കേരളത്തിലാണ് അതിന്റെ എണ്ണം കൂടുതലായി കാണുന്നതെന്ന് ചിലരൊക്കെ ആശങ്കപ്പെടാറുണ്ട്.
 
അതിന് പ്രധാന കാരണം കേരളത്തില്‍ കാര്യക്ഷമമായ ഒരു ആരോഗ്യ സംവിധാനമുണ്ട് എന്നതാണ്. കോവിഡ്-19 ന് മാത്രമല്ല, എന്ത് രോഗങ്ങള്‍ വന്നാലും, കേരളത്തിലെ ആരോഗ്യ സംരക്ഷണ സംവിധാനം കാര്യക്ഷമമായ പരിശോധനയും മികച്ച നിരീക്ഷണവും നല്‍കുന്നു. അതിനാല്‍ പുതിയ കേസുകള്‍ ഉയര്‍ന്നുവന്നാല്‍ അവയെ നേരത്തെ തിരിച്ചറിയുന്നു. നിപ, ഡെങ്കി, എച്ച്1എന്‍1, കുരങ്ങുപനി തുടങ്ങിയ രോഗങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ കേരളം പലപ്പോഴും മുന്‍പന്തിയില്‍ നില്‍ക്കുന്നു. ഇത് യാദൃശ്ചികം മാത്രമല്ല, പരിസ്ഥിതി, ജനസംഖ്യാ, ആരോഗ്യ സംവിധാന ഘടകങ്ങളുടെ സംയോജനത്തിന്റെ ഫലമാണെന്ന് വിദഗ്ദ്ധര്‍ പറയുന്നു.
 
കേരളത്തില്‍ ഒരു ചതുരശ്ര കിലോമീറ്ററില്‍ ഏകദേശം 859 പേരുടെ ജനസാന്ദ്രതയുണ്ട്. ഇത് ദേശീയ ശരാശരിയുടെ മൂന്നിരട്ടിയാണ്. ഇത് വേഗത്തിലുള്ള രോഗവ്യാപനത്തിന് കാരണമാകുന്നു. ഇതിനുപുറമെ, കേരളത്തിലെ ജനസംഖ്യയുടെ 16.5% വും 60 വയസ്സോ അതില്‍ കൂടുതലോ പ്രായമുള്ളവരാണ്, അവര്‍ കൊവിഡ് പോലുള്ള അണുബാധകള്‍ക്ക് വേഗത്തില്‍ ഇരയാകുന്നു.
 
മറ്റൊന്ന് ലക്ഷക്കണക്കിന് പ്രവാസി മലയാളികള്‍ ലോകമെമ്പാടും ജീവിക്കുന്നു. നിരന്തരമായ ഈ സമ്പര്‍ക്കം കേരളത്തെ ആഗോളതലത്തില്‍ സജീവമാക്കുകയും വിദേശത്തെ രോഗത്തിന് കേരളത്തില്‍ വേഗത്തിലെത്താന്‍ വഴിയൊരുക്കുകയും ചെയ്യുന്നു. 2020 ലെ കൊവിഡ് സമയത്ത് കോവിഡിന്റെ ആദ്യകാല കേസുകള്‍ വിദേശത്ത് നിന്ന് മടങ്ങിയെത്തിയവരിലാണ് കണ്ടെത്തിയത്. സംസ്ഥാനത്തിന്റെ ഉഷ്ണമേഖലാ കാലാവസ്ഥയും തീവ്രമായ മണ്‍സൂണ്‍ രീതികളും ഡെങ്കി, എലിപ്പനി തുടങ്ങിയ ജലത്തിലൂടെ പകരുന്ന രോഗങ്ങള്‍ക്ക് സാധ്യത കൂട്ടുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍