ലോകത്ത് ഓരോ മിനിറ്റിലും ഒരാൾ എച്ച്ഐവി മൂലം മരിക്കുന്നു, ആകെ 4 കോടി രോഗികൾ: യു എൻ റിപ്പോർട്ട്

അഭിറാം മനോഹർ

ചൊവ്വ, 23 ജൂലൈ 2024 (14:24 IST)
ലോകമൊട്ടാകെ 4 കോടി ജനങ്ങള്‍ക്ക് എയ്ഡ്‌സ് രോഗത്തിന് കാരണമായ എച്ച്‌ഐവി വൈറസ് ബാധയുള്ളതായി ഐക്യരാഷ്ട്ര സഭ. 2023ലെ കണക്കുകളാണ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്. ഇതില്‍ 90 ലക്ഷത്തിലധികം പേര്‍ക്കും യാതൊരു തരത്തിലുള്ള ചികിത്സകളും ലഭിക്കുന്നില്ല. ഇത് മൂലം ഓരോ മിനിറ്റിലും എയ്ഡ്‌സ് കാരണം ഒരാള്‍ വീതം മരിക്കുന്നതായി യുഎന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.
 
 എയ്ഡ്‌സ് എന്ന മഹാമാരിയെ പൂര്‍ണ്ണമായി തുടച്ചുനീക്കുന്നതിനായുള്ള പ്രവര്‍ത്തനങ്ങള്‍ തുടരുമ്പോഴും ഇതിന്റെ പുരോഗതി മന്ദഗതിയിലാണെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. എയ്ഡ്‌സ് പ്രതിരോധപ്രവര്‍ത്തനങ്ങളുടെ ഫണ്ടിംഗ് ചുരുങ്ങുന്നതായും ഇത് ആശങ്കയുണ്ടാക്കുന്നതായും യുഎന്‍ പറയുന്നു. മിഡില്‍ ഈസ്റ്റിലും നോര്‍ത്ത് ആഫ്രിക്കയിലും കിഴക്കന്‍ യൂറോപ്പിലും കേസുകള്‍ വര്‍ധിക്കുന്നത് ആശങ്കപ്പെടുത്തുന്നു.
 
 2023ല്‍ ഏകദേശം 6.30,000 പേരാണ് എയ്ഡ്‌സ് സംബന്ധമായ അസുഖങ്ങള്‍ ബാധിച്ച് മരിച്ചത്. 2004ല്‍ ഇത് 21 ലക്ഷമായിരുന്നു. 2004നെ അപേക്ഷിച്ച് മരണങ്ങളില്‍ കുറവുണ്ടായിട്ടുണ്ടെങ്കിലും 2025ല്‍ ലക്ഷ്യമിട്ടതിനേക്കാള്‍ ഇരട്ടി മരണമാണ് ഇപ്പോഴുമുള്ളത്. 2025ല്‍ എയ്ഡ്‌സ് ബാധിച്ചുള്ള മരണം രണ്ടരലക്ഷത്തില്‍ താഴെ എത്തിക്കാനായിരുന്നു യുഎന്‍ ലക്ഷ്യമിട്ടിരുന്നത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍