‘മമ്മൂക്കയുടെ കട്ടൻ‌ചായ പ്രേമം’

ബുധന്‍, 12 സെപ്‌റ്റംബര്‍ 2018 (11:58 IST)
67ന്റെ പടിവാതിൽക്കൽ എത്തി നില്‍ക്കുകയാണ് നമ്മുടെ ചുള്ളൻ മെഗാസ്റ്റാര്‍. കഴിഞ്ഞ ആഴ്ചയായിരുന്നു അദ്ദേഹത്തിന്റെ പിറന്നാൾ. ഫിറ്റ്‌നസിന്റെയും ഭക്ഷണക്രമത്തിന്റെയും കാര്യത്തില്‍ അദ്ദേഹം വിട്ടുവീഴ്ചകള്‍ക്ക് തയ്യാറാവില്ല. ഇത്ര പ്രായമായിട്ടും ഇത്ര സൌന്ദര്യം നിറഞ്ഞു നിൽക്കുന്നതിന്റെ രഹസ്യമെന്തെന്ന് പലരും അദ്ദേഹത്തോട് ചോദിച്ചിട്ടുള്ളതാണ്. ചിരിച്ച് തള്ളുമെന്നല്ലാതെ കൃത്യമായ മറുപടിയൊന്നും അദ്ദേഹം നല്‍കാറില്ല.
 
കിട്ടുന്ന ഭക്ഷണം വാരിവലിച്ച് കഴിക്കുന്ന പ്രകൃതക്കാരനല്ല അദ്ദേഹമെന്നും എണ്ണയിലുള്ള പലഹാരങ്ങളൊന്നും കഴിക്കാറില്ലെന്ന് താരങ്ങള്‍ തന്നെ വ്യക്തമാക്കിയിരുന്നു. ഇപ്പോഴിതാ, അദ്ദേഹത്തിന്റെ ഭക്ഷണ രീതികളെ കുറിച്ച് പേഴ്‌സണല്‍ കുക്ക് തുറന്നുപറയുന്നു. ഒരു മാഗസിന് നല്‍കിയ അഭിമുഖത്തിനിടയിലാണ് ലെനീഷ് കാര്യങ്ങള്‍ വിശദീകരിച്ചത്. 
 
എരിവും പുളിയും കുറച്ച് മസാലകള്‍ അധികം ചേര്‍ക്കാത്ത തരത്തിലുള്ള ഭക്ഷണത്തോടാണ് അദ്ദേഹത്തിന് താല്‍പര്യം. മീന്‍ വിഭവങ്ങളോടാണ് കൂടുതല്‍ താല്‍പര്യം. ഓടസ് കഞ്ഞിയാണ് അദ്ദേഹത്തിന്റെ പ്രഭാത ഭക്ഷണം. പപ്പായയുടെ കഷണങ്ങള്‍, മുട്ടയുടെ വെള്ള, തലേദിവസം വെള്ളത്തിലിട്ടുവെച്ച് തൊലികളഞ്ഞ ബദാം ഇതൊക്കെയാണ് രാവിലെ കഴിക്കുന്നത്. 
 
ഉച്ചയ്ക്ക് ചോറ് കഴിക്കാറില്ല. ഓട്‌സ് പൊടി കൊണ്ടുള്ള അരക്കുറ്റി പുട്ടും വറുത്തരച്ച മീന്‍കറിയുമാണ് കഴിക്കുന്നത്. വൈകുന്നേരം പ്രത്യേകിച്ച് ഭക്ഷണമൊന്നും കഴിക്കില്ല. ഇടയ്ക്കിടയ്ക്ക് കട്ടന്‍ചായ കുടിക്കാറുണ്ട്. രാത്രി ഗോതമ്പ് അല്ലെങ്കില്‍ ഓട്‌സിന്റെ ദോശ. തേങ്ങാപ്പാല്‍ ചേര്‍ത്ത് അധികം മസാലയിടാത്ത ചിക്കന്‍ കറി അല്ലെങ്കില്‍ ചമ്മന്തി.
 
ലൊക്കേഷനിലേക്ക് ഭക്ഷണം കൊണ്ടുകൊടുക്കുന്നതിനോടാണ് അദ്ദേഹത്തിന് താല്‍പര്യം. ഭക്ഷണത്തെക്കുറിച്ചുള്ള പ്രതികരണം അപ്പോള്‍ തന്നെ കിട്ടാറുണ്ട്. 10 വര്‍ഷമായപ്പോഴാണ് സ്വന്തമായി മെസ് എന്ന ആഗ്രഹത്തെക്കുറിച്ച് അദ്ദേഹത്തോട് പറഞ്ഞത്. സന്തോഷത്തോടെ അദ്ദേഹം തന്നെ പോത്സാഹിപ്പിക്കുകയായിരുന്നു. - ലെനീഷ് പറഞ്ഞവസാനിപ്പിച്ചു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍