ഈ വേനലില്‍ വഴിയരികില്‍ നിന്നും ലഭിക്കുന്ന വള്ളം കുടിക്കരുത്

വ്യാഴം, 12 ഏപ്രില്‍ 2018 (15:41 IST)
കഠിനമായ വേനലാണ് കേരളത്തിൽ. ചൂട് രൂക്ഷമാകുന്നു. വേനൽ വന്നതോടെ വേനൽക്കാല രോഗങ്ങളും മത്സരിക്കുകയാണ്. ഉഷ്ണത്തോടൊപ്പം ഒരുപാട് വായുജന്യ, ജലജന്യ രോഗങ്ങളുമായാണ് വേനല്‍ക്കാലത്തിന്റെ വരവ്. വേനലില്‍ അമിത വിയര്‍പ്പു മൂലം ശരീരത്തിലെ ജല ധാതു ലവണങ്ങള്‍ നഷ്ടപ്പെടുന്നതുമൂലം രോഗങ്ങള്‍ കൂടുതല്‍ പ്രശ്‌നകാരികളായി ഭവിക്കുന്നു.
 
ചിക്കന്‍പോക്‌സ്, അഞ്ചാം പനി, വയറുകടി, കോളറ, ശ്വാസകോശ രോഗങ്ങള്‍, നേത്ര രോഗങ്ങള്‍, ത്വക്ക് രോഗങ്ങള്‍, മൂത്രാശയ രോഗങ്ങള്‍. മഞ്ഞപ്പിത്തം, ചെങ്കണ്ണ്, വയറിളക്കം എന്നിവയാണ് നമ്മുടെ നാട്ടില്‍ സാധാരണയായി കണ്ടുവരുന്ന വേനല്‍ക്കാല രോഗങ്ങള്‍. 
 
പെട്ടെന്നുള്ള കാലാവസ്ഥാ മാറ്റം രോഗങ്ങള്‍ ബാധിക്കുന്നതിന് ഇടയാക്കുമെന്ന് ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കുന്നു. കൊതുകുകള്‍ക്ക് പെറ്റുപെരുകാനുള്ള അന്തരീക്ഷമാണ് ഇപ്പോഴുള്ളതെന്നതാണ് രോഗ സാധ്യത വര്‍ദ്ധിപ്പിക്കുന്നത്. അതികഠിനമായ വേനലിൽ നമ്മുടെ ആരോഗ്യവും ശ്രദ്ധിക്കണം. 
 
ടൈഫോയ്ഡ്, അതിസാരം, മഞ്ഞപ്പിത്തം, ഉദരരോഗങ്ങള്‍ എന്നിവ പിടിപെടാന്‍ ഈ കാലാവസ്ഥയില്‍ സാധ്യതയുണ്ട്. മലമ്പനി, ഡെങ്കിപ്പനി എന്നിവയ്ക്കെതിരെയും ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്. കൊതുകുകളെ നശിപ്പിക്കാന്‍ ശ്രദ്ധ ജനങ്ങള്‍ പുലര്‍ത്തേണ്ടതാണ്. ഇവയുടെ ലക്ഷണങ്ങളും ഇവ വരാതിരിക്കാനുള്ള മുന്‍കരുതലും എന്തൊക്കെയാണെന്ന് നോക്കാം.
 
വേനല്‍ക്കാലത്ത് ധാരാളം വെള്ളം കുടിക്കാനും ശ്രദ്ധിക്കണം. ശരീരത്തില്‍ നിന്ന് ധാരാളം ജലാംശം നഷ്ടപ്പെടുന്നത് പരിഹരിക്കാന്‍ ഇത് സഹായകമാണ്. എന്നാല്‍, പാതവക്കില്‍ നിന്നും മറ്റും ലഭിക്കുന്ന വെള്ളം ഒഴിവാക്കുക തന്നെ വേണം. ശുദ്ധമായ ജലമല്ലെങ്കില്‍ ജലജന്യ രോഗങ്ങള്‍ പിടിപെടാം എന്നതിനാലാണിത്. മഞ്ഞപ്പിത്തം, അതിസാരം എന്നിവ ജലത്തില്‍ കൂടി പകരാം.
 
പാകം ചെയ്ത ആഹാരം അധികം കഴിയും മുന്‍പ് കഴിക്കാന്‍ ശ്രദ്ധിക്കുന്നത് പ്രയോജനം ചെയ്യും. ഭക്‍ഷ്യവിഷബാധ ഏല്‍ക്കാതിരിക്കാന്‍ ഇത് സഹായകമാണ്. പാതവക്കില്‍ മുറിച്ച് വച്ചിരിക്കുന്ന പഴവര്‍ഗ്ഗങ്ങളും പച്ചക്കറികളും പാകം ചെയ്യാതെ കഴിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. 
 
കടുത്തപനിയും തലവേദനയും 24 മണിക്കൂറില്‍ കൂടുതല്‍ നീണ്ട് നില്‍ക്കുകയാണെങ്കില്‍ ഡോക്ടറുടെ സേവനം തേടേണ്ടതാണ്. കുട്ടികളുടെ കാര്യത്തില്‍ പ്രത്യേകിച്ചും.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍