കൊറോണയ്‌ക്കൊപ്പം പുതിയ കൊലയാളി, ചൈനയില്‍ ‘ഹാന്‍റ വൈറസ്’ ബാധിച്ച് ഒരാള്‍ മരിച്ചു

അനിരാജ് എ കെ

ചൊവ്വ, 24 മാര്‍ച്ച് 2020 (19:56 IST)
കൊറോണ വൈറസിന്‍റെ ആഘാതത്തില്‍ ലോകം നടുങ്ങിനില്‍ക്കുമ്പോള്‍ ഭീതിയുണര്‍ത്തുന്ന മറ്റൊരു വാര്‍ത്ത ചൈനയില്‍ നിന്നുതന്നെ ലഭിക്കുന്നു. ഹാന്‍റ വൈറസ് ബാധിച്ച് ഒരാള്‍ മരിച്ചു എന്നതാണത്. 
 
യുനാൻ പ്രവിശ്യയിൽ നിന്നുള്ള ഒരാള്‍ തിങ്കളാഴ്ച ജോലിക്കായി ബസ്സിൽ ഷാൻ‌ഡോംഗ് പ്രവിശ്യയിലേക്ക് മടങ്ങുന്നതിനിടെ മരിച്ചു എന്നാണ് ചൈനയിലെ ഗ്ലോബൽ ടൈംസ് ട്വീറ്റ് ചെയ്‌തത്. ബസിലെ മറ്റ് 32 പേരെയും പരിശോധനയ്‌ക്ക് വിധേയമാക്കിയിട്ടുണ്ട്.
 
എന്താണ് യഥാര്‍ത്ഥത്തില്‍ ഹാന്‍റ വൈറസ്?
 
സെന്‍റേർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (സിഡിസി) നല്‍കുന്ന വിവരം അനുസരിച്ച്, പ്രധാനമായും എലികളാണ് ഹാന്‍റ വൈറസ് പരത്തുന്നത്. ഇത് മനുഷ്യരില്‍ പല അസുഖങ്ങള്‍ക്ക് കാരണമാകുന്നു.
 
ഇത് ഹാൻ‌ടവൈറസ് പൾ‌മണറി സിൻഡ്രോമിനും (എച്ച്പി‌എസ്), വൃക്കസംബന്ധമായ സിൻഡ്രോമിനും(എച്ച്‌എഫ്‌ആർ‌എസ്) ഒപ്പം ഹെമറാജിക് പനിക്കും കാരണമാകുന്നു.
 
ഈ രോഗം വായുവിലൂടെ പകരുകയില്ല. മൂത്രം, വിസര്‍ജ്യം, എലികള്‍ എന്നിവയുമായി സമ്പർക്കം പുലർത്തുകയോ രോഗം ബാധിച്ച ജീവിയില്‍ നിന്ന് കടിയേല്‍ക്കുകയോ ചെയ്‌താല്‍ മാത്രമാണ് ഇത് മനുഷ്യരിലേക്ക് ബാധിക്കുക. 
 
ക്ഷീണം, പനി, പേശിവേദന, തലവേദന, തലകറക്കം, ഛർദ്ദി, വയറുവേദന എന്നിവ ഹാന്‍റ വൈറസ് ബാധയുടെ തുടക്കത്തിലുള്ള ലക്ഷണങ്ങളാണ്. ചികിത്സ നൽകിയില്ലെങ്കിൽ ഇത് ചുമയ്ക്കും ശ്വാസതടസ്സത്തിനും ഇടയാക്കുമെന്നും മാരകമായേക്കാമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. പ്രാരംഭ ലക്ഷണങ്ങള്‍ അതേപടി നിലനിൽക്കുമ്പോൾ തന്നെ ഇത് കുറഞ്ഞ രക്തസമ്മർദ്ദം, അക്യൂട്ട് ഷോക്ക്, വൃക്ക തകരാറുകൾ എന്നിവയ്ക്ക് കാരണമാകും. മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് ഹാന്‍റ വൈറസ് പകരുകയില്ല എന്നതാണ് ആശ്വാസകരമായ കാര്യം. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍