അവധിക്കാലമാണ്, ഏപ്രില്‍-മെയ് മാസങ്ങളില്‍ മുങ്ങിമരണങ്ങള്‍ കൂടുതല്‍; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

സിആര്‍ രവിചന്ദ്രന്‍

ചൊവ്വ, 9 ഏപ്രില്‍ 2024 (14:12 IST)
അവധിക്കാലയാത്രകളില്‍ പുഴകളും വെള്ളക്കെട്ടുള്ള പ്രദേശങ്ങള്‍ കഴിവതും ഒഴിവാക്കാം. കുട്ടികളും ചെറുപ്പക്കാരുമാണ് കൂടുതലായി മുങ്ങിമരണങ്ങള്‍ക്കിരയാകുന്നതെന്ന് വാര്‍ത്തകള്‍ ശ്രദ്ധിച്ചാല്‍ മനസ്സിലാകും.  ഏപ്രില്‍, മെയ് മാസങ്ങളിലാണ് അപകടങ്ങള്‍ കൂടുതലും.
 
പരിചയമില്ലാത്ത സ്ഥലങ്ങളില്‍ അമിത ആത്മവിശ്വാസത്തോടെ ജലാശയങ്ങളിലേയ്ക്ക് ഇറങ്ങാതിരിക്കുക. ജലാശയങ്ങളിലെ ഗര്‍ത്തങ്ങളും  ചുഴികളും മുന്‍കൂട്ടി മനസ്സിലാക്കാന്‍ കഴിയില്ല.  ജലാശയങ്ങള്‍,  വഴുക്കുള്ള പാറക്കെട്ടുകള്‍ എന്നിവിടങ്ങളില്‍ അതിസാഹസികത കാണിക്കുമ്പോഴും റീല്‍സ് പകര്‍ത്താന്‍ ശ്രമിക്കുമ്പോഴും അപകടത്തില്‍ പെടുന്നു. 
 
 ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കൂ...
-മുതിര്‍ന്നവരില്ലാതെ  കുട്ടികളെ വെള്ളത്തില്‍ നീന്താനോ കുളിക്കാനോ കളിക്കാനോ അനുവദിക്കരുത്. 
- ജലാശയങ്ങളിലെ  യാത്രകളില്‍ ലൈഫ് ജാക്കറ്റ്,  ട്യൂബ്, നീളമുള്ള കയര്‍ തുടങ്ങിയ രക്ഷോപകരണങ്ങള്‍  കരുതുക. 
- ശരിയായ പരിശീലനം ലഭിച്ചവര്‍ മാത്രം  രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കിറങ്ങുക. വെള്ളത്തില്‍  വീണവരെ രക്ഷിക്കാനായി നീന്തല്‍ അറിയാത്തവര്‍ എടുത്തുചാടി അപകടത്തില്‍പ്പെടരുത്.  അത്തരം സന്ദര്‍ഭങ്ങളില്‍  കയറോ കമ്പോ തുണിയോ നീട്ടിക്കൊടുത്തു വലിച്ചുകയറ്റുന്നതാണ് കൂടുതല്‍ സുരക്ഷിതം. 
- നീന്തല്‍ അറിയാം എന്ന കാരണത്താല്‍ മാത്രം വെള്ളത്തില്‍ ചാടിയിറങ്ങരുത്. ജലാശയങ്ങളിലെ  അടിയൊഴുക്കും ചുഴിയും മണലുമെല്ലാം വ്യത്യസ്തമായിരിക്കും. ഒഴുക്കും ആഴവും മനസ്സിലാക്കി സാവധാനം വെള്ളത്തിലേയ്ക്ക് ഇറങ്ങുന്നതാണ് നല്ലത്. 
-പരിചിതമില്ലാത്ത സ്ഥലങ്ങളില്‍  വെള്ളത്തിലേയ്ക്ക് എടുത്തു ചാടാതിരിക്കുക. ചെളിയില്‍ പൂഴ്ന്നു പോകാം, തല പാറയിലോ മരക്കൊമ്പിലോ പതിച്ചും അപകടമുണ്ടാകാം. 
- നാട്ടുകാരുടെ മുന്നറിയിപ്പുകളും മുന്നറിയിപ്പ് ബോര്‍ഡുകളും  അവഗണിക്കാതിരിക്കുക. നേരം ഇരുട്ടിയശേഷവും ഒറ്റപ്പെട്ട സ്ഥലങ്ങളിലും വെള്ളത്തില്‍ ഇറങ്ങരുത്.
- മദ്യലഹരിയില്‍ ഒരു കാരണവശാലും വെള്ളത്തില്‍ ഇറങ്ങരുത്. അസുഖമുള്ളവരും മരുന്നുകള്‍ കഴിക്കുന്നവരും - പ്രത്യേകിച്ച് അപസ്മാരരോഗികള്‍, ഹൃദ് രോഗികള്‍ - പ്രത്യേകം സൂക്ഷിക്കുക. 
- നീന്തല്‍ അറിയില്ലെങ്കിലും സുഹൃത്തുക്കള്‍ക്ക് അറിയാമല്ലോ എന്ന ആത്മവിശ്വാസത്തില്‍ ജലാശയങ്ങളില്‍ ഇറങ്ങരുത്. നിങ്ങളോടൊപ്പം ആ  സുഹൃത്തിന്റെ ജീവനും പൊലിയാന്‍ ഇടയുണ്ട്. 
- ജലസുരക്ഷയെക്കുറിച്ച് കുട്ടികളില്‍ അവബോധമുണ്ടാക്കുക.  കുട്ടികളെ നീന്തല്‍ പഠിപ്പിക്കുക.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍