രാജ്യത്തെ സജീവ കൊവിഡ് കേസുകളുടെ എണ്ണം 7121 ആയി; പ്രധാനമന്ത്രിയെ സന്ദര്‍ശിക്കുന്ന മന്ത്രിമാര്‍ക്ക് ആര്‍ടി-പിസിആര്‍ പരിശോധന

സിആര്‍ രവിചന്ദ്രന്‍

ബുധന്‍, 11 ജൂണ്‍ 2025 (12:49 IST)
ചൊവ്വാഴ്ച രാവിലെ 8 മണി വരെ ഇന്ത്യയില്‍ ആകെ സജീവമായ കോവിഡ് കേസുകളുടെ എണ്ണം 7121 ആയി. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 306 പുതിയ വൈറസ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. കൊവിഡിന്റെ അഞ്ചാം തരംഗം ഉണ്ടാകുമോയെന്ന ആശങ്കയിലാണ് ആരോഗ്യ വിദഗ്ധര്‍. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഡല്‍ഹി, കേരളം, ജാര്‍ഖണ്ഡ് എന്നിവിടങ്ങളില്‍ നിന്ന് ഓരോന്ന് വീതം മരണങ്ങള്‍ സ്ഥിരീകരിച്ചതായും കേന്ദ്ര ആരോഗ്യവകുപ്പ് അറിയിച്ചു.
 
ഇന്ത്യയില്‍ കോവിഡ്-19 കേസുകളുടെ എണ്ണം 7,000 കവിഞ്ഞതിനാല്‍, പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദര്‍ശിക്കുന്ന മന്ത്രിമാര്‍ക്ക് ആര്‍ടി-പിസിആര്‍ പരിശോധന നടത്തേണ്ടിവരുമെന്ന് റിപ്പോര്‍ട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 306 പുതിയ കേസുകളും ആറ് മരണങ്ങളും കേന്ദ്ര ആരോഗ്യ മന്ത്രാലയം റിപ്പോര്‍ട്ട് ചെയ്തു. കേരളം, മഹാരാഷ്ട്ര, കര്‍ണാടക എന്നിവിടങ്ങളില്‍ നിന്നാണ് ഈ മരണങ്ങള്‍ ഉണ്ടായത്. വിവിധ സംസ്ഥാനങ്ങളില്‍ കേസുകളുടെ എണ്ണം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ മുന്‍കരുതലായി ആര്‍ടി-പിസിആര്‍ പരിശോധന ആവശ്യകത കാണുന്നു.
 
കേരളത്തിലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍. ആന്ധ്രാപ്രദേശില്‍ 72 സജീവ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്, 78 പേര്‍ രോഗമുക്തി നേടി, മരണമൊന്നുമില്ല. അരുണാചല്‍ പ്രദേശില്‍ ഇപ്പോഴും സജീവ കേസുകളില്ല. അസമില്‍ 6 സജീവ കേസുകളുണ്ട്, ആകെ 12 പേര്‍ രോഗമുക്തി നേടി, ഒരു മരണം. ബിഹാറില്‍ 47 സജീവ കേസുകളും അഞ്ച് മരണങ്ങളും. ചണ്ഡീഗഡില്‍ മൂന്ന് സജീവ കേസുകളും ഛത്തീസ്ഗഡില്‍ 48 സജീവ കേസുകളും മൂന്ന് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഡല്‍ഹിയില്‍ 757 സജീവ കേസുകളുണ്ട്, അടുത്തിടെ എട്ട് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍