സ്വന്തം മണ്ണില്‍ ലെബനനെ വീഴ്ത്താനുള്ള ഇന്ത്യയുടെ മോഹത്തിനു തിരിച്ചടിയേറ്റു. ലോകകപ്പിലെ ഏഷ്യന്‍ യോഗ്യതാ മത്സരങ്ങളിലെ രണ്ടാം പാദ മത്സരത്തില്‍ ലെബനനെതിരെ ഗോവയില്‍ നടന്ന മത്സരത്തില്‍ ഇന്ത്യ 2-2 സമനില കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. മത്സരത്തില്‍ മൂന്നു ഗോള്‍ ജയമെങ്കിലും ഇന്ത്യയ്‌ക്കാവശ്യമായിരുന്നു.
പതിവു പോലെ തന്നെ ആദ്യ പകുതിയില്‍ ലീഡെടുക്കുകയും രണ്ടാം പകുതിയില്‍ തകരുകയും ചെയ്യുന്ന ഇന്ത്യയുടെ സ്ഥിരം പരിപാടി ഗോവയിലും ആവര്‍ത്തിച്ചു. കളിയുടെ ഇരുപത്തൊമ്പതാം മിനിറ്റില്‍ സുനില്‍ ഛേത്രിയുടെ ഗോളിനു ഇന്ത്യ മുന്നിലെത്തിയതാണ്. എന്നാല്‍ ആദ്യ പാദ മത്സരത്തിലെ ലെബനന്‍റെ ഹീറോ മൊഹമ്മദ് ഗദ്ദാര്‍ എണ്‍പതാം മിനിറ്റിലും എണ്‍പത്താറാം മിനിറ്റിലും രണ്ടു ഗോളുകള്‍ കണ്ടെത്തി.
അവസാന മിനിറ്റില്‍ ഭായ് ചുംഗ് ബൂട്ടിയ നാട്ടുകാരുടെ മുന്നില്‍ പരാജയപ്പെടാതെ ഇന്ത്യയെ പിടിച്ചു നിര്‍ത്തി. ആദ്യ പാദത്തില്‍ 4-1 നു പരാജയപ്പെട്ട ഇന്ത്യയ്‌ക്ക് രണ്ടാം പാദ മത്സരത്തില്‍ 3-0 നെങ്കിലും ജയിക്കേണ്ടിയിരുന്നു. ഈ സമനിലയോടെ മൊത്തം 6-2 എന്ന അഗ്രിഗേറ്റ് സ്കോറില്‍ ലബനന്‍ രണ്ടാം റൌണ്ടിലേക്കു കടന്നു.
രണ്ടാം പകുതിയുടെ തുടക്കത്തില്‍ ഇന്ത്യയുടെ എന്‍ പി പ്രദീപ് ഒരു ഉറച്ച ഗോളവസരം നഷ്ടപ്പെടുത്തിയില്ലായിരുന്നെങ്കില്‍ കളി മറ്റൊന്നാകുമായിരുന്നു. എന്നാല്‍ പ്രദീപ് ഷോട്ട് നേരെ ലബനന്‍ ഗോളി മെഹന്നയുടെ കയ്യിലേക്കടിച്ചു കൊടുത്തു.
അവസാന പത്തു മിനിറ്റ് ഇന്ത്യ പത്തു പേരുമായിട്ടാണ് കളിച്ചത്. എണ്‍പതാം മിനിറ്റില്‍ ഇന്ത്യന്‍ ഗോളി സുബ്രതോ പോള്‍ എല്‍ അലി മുഹമ്മദിനെ വീഴ്ത്തിയതിനു ചുവപ്പു കാര്‍ഡ് കണ്ടു. അതിനു ശേഷം പ്രതിരോധക്കാരന്‍ സമീര്‍ നായ്‌ക്കിനെ ബലി നല്‍കിയാണ് ഇന്ത്യ രണ്ടാം ഗോളി സന്ദീപ് നന്ദിയെ ഇറക്കിയത്.