ഓറഞ്ച് പട വരുന്നു

വ്യാഴം, 29 മെയ് 2008 (20:11 IST)
PROPRO
ഫുട്ബോളില്‍ കൌശലവും കലയും സമന്വയിപ്പിച്ച നെതര്‍ലണ്ടില്‍ നിന്നും പ്രതിഭകള്‍ ഉദയം ചെയ്യുന്നത് പുതിയ കാര്യമല്ല.എന്നാല്‍ വ്യക്തിഗത മികവുകള്‍ക്ക് അപ്പുറത്ത് ടീമായുള്ള അവരുടെ പ്രകടനങ്ങള്‍ പാഴായിപ്പോകുകയായിരുന്നു പലപ്പോഴും അതുകൊണ്ടാണ് യൂറോയില്‍ നെതര്‍ലണ്ടിന്‍റെ നേട്ടം 1988 ലെ ഒരു കിരീടത്തില്‍ മാത്രം ഒതുങ്ങിയത്.

എന്നിരുന്നാലും ശൈലീനിബദ്ധമായ കളിയും പോരാട്ട വീര്യവും യോഹാന്‍ ക്രൈഫിന്‍റെ പിന്‍ തലമുറക്കാരെ എക്കാലത്തും ആരാധകരുടെ പ്രിയങ്കരരാക്കി മാറ്റുന്നു. യൂറോപ്യന്‍ ക്ലബ്ബുകളെ നയിക്കുന്ന ഈ യുവനിരയെ ഓറഞ്ചു പടയ്‌ക്ക് കീഴില്‍ കൊണ്ടു വരുന്നതാകട്ടെ നെതര്‍ലണ്ടിലെ എക്കാലത്തെയും മികച്ച സ്ട്രൈക്കര്‍മാരില്‍ ഒരാളായ മാര്‍ക്കോ വാന്‍ ബാസ്റ്റനും..

ഇത്തവണ യുവനിരയ്‌ക്ക് കിരീടം നല്‍കാന്‍ 1988 ല്‍ ഓറഞ്ച് പടയ്‌ക്കൊപ്പം കിരീടം നേടിയ ടീമിലെ ഗോള്‍ നേടിയ താരം വാന്‍ ബാസ്റ്റനല്ലാതെ ഒരു പക്ഷേ മറ്റാര്‍ക്കും കഴിഞ്ഞേക്കുകയും ഇല്ല. ടോട്ടല്‍ ഫുട്ബോളിന്‍റേ ആശാന്‍‌മാരായ നെതര്‍ലണ്ടിലെ 1970 മുതലുള്ള പരമ്പരാഗത ശൈലിയായ 4-3-3 ല്‍ നിന്നും 4-4-2 ശൈലിയിലേക്ക് മാറ്റി പരീക്ഷിച്ച് കിരീടം നേടിക്കൊടുത്ത താരമാണ് നൂറ്റാണ്ടിന്‍റെ പരിശീലകനായ റിനസ് മൈക്കല്‍.

മൈക്കല്‍ തുടങ്ങിയ വിപ്ലവം വാന്‍ബാസ്റ്റന്‍റെ കാലമെത്തുമ്പോള്‍ വീണ്ടും മാറുന്നു. യോഗ്യതാറൌണ്ടില്‍ പ്രതിരോധത്തിനു കൂടുതല്‍ പ്രാധാന്യം നല്‍കി അവതരിപ്പിച്ച 4-2-3-1 ശൈലിയാണ് വാന്‍ബാസ്റ്റന്‍ യൂറോയിലും പരീക്ഷിക്കുന്നത്. വല കാക്കാന്‍ വാന്‍ബാസ്റ്റന്‍ വിശ്വസിക്കുന്നത് ഗോളിയും നായകനുമായ വാന്‍ഡെര്‍സാറിനെ തന്നെയാണ്.

PROPRO
ജോരിസ് മത്യാസെന്‍, സാന്ദ്രേ ഊയിജര്‍, ജോണ്‍ ഹെയ്റ്റിംഗ, മരിയോ മെല്‍ക്കിയോറ്റ്, വില്‍ഫ്രഡ് ബൌമ എന്നി കാവല്‍നിര യോഗ്യതാ റൌണ്ടില്‍ കോട്ടകളില്‍ ഒന്നായിരുന്നു. ഡിഫന്‍സ് മിഡ്ഫീല്‍ഡില്‍ ടിം ഡെ ക്ലെര്‍, വാന്‍ ബ്രോങ്കോസ്റ്റ് എന്നിവര്‍ നല്‍കുന്ന ആത്‌മവിശ്വാസമാണ് മദ്ധ്യനിരയ്‌ക്ക് കൂടുതല്‍ സ്വാതന്ത്ര്യം നല്‍കുന്നത്.

ലോകത്തെ ഏറ്റവും ധാരണയുള്ളതും ആക്രമണകാരികളുമായ മദ്ധ്യനിരയാകും തന്ത്രങ്ങള്‍ മെനയുക. കഠിനാദ്ധ്വാനികളായ റാഫേല്‍ വാന്‍ഡെര്‍വാട്ട്, വെസ്ലി സ്നീഡര്‍, റോബിന്‍ വാന്‍ പെഴ്‌സി എന്നിവര്‍‍. മുന്നേറ്റ നിരയില്‍ പ്രഹരശേഷി കൂടുതല്‍ ഉള്ള വാന്‍‌ നീത്സ്റ്റര്‍ റൂയിയും. ഇതിനു പുറമേ മുന്നേറ്റത്തിലോ മദ്ധ്യനിരയിലോ വിന്യസിപ്പാന്‍ പാകത്തിനു റോബനും.

റിസര്‍വ്വ് ബഞ്ചിലും വമ്പന്മാരാണ്. ക്ലാസ് യാന്‍ ഹണ്ട്‌ലര്‍, റയാന്‍ ബാബേല്‍, ഹെയ്‌റ്റിംഗ എന്നിങ്ങനെ വിവിധ ക്ലബ്ബുകളിലെ ആദ്യ ഇലവണിലെ സ്ഥാനക്കാര്‍ മാത്രമാണ് നില്‍ക്കുന്നത്. യോഗ്യത റൌണ്ടില്‍ തപ്പിത്തടഞ്ഞ ഹോളണ്ട് ഗ്രൂപ്പ് ജിയില്‍ റുമാനിയയ്‌ക്ക് പിന്നില്‍ രണ്ടാം സ്ഥാനക്കാരായിട്ടാണ് കളിക്കാന്‍ എത്തുന്നത്. ഗ്രൂപ്പ് സിയില്‍ ഫ്രാന്‍സിനും ഇറ്റലിക്കും റുമാനിയയ്ക്കും എതിരെയാണ് പോരാട്ടം. ഇറ്റലിക്കെതിരെ ജൂണ്‍ 9 ന് ആദ്യ മത്സരം.

സോവിയറ്റ് യൂണിയനെ കീഴ്‌പ്പെടുത്തി 1988ല്‍ നേടിയ ഒരേയൊരു കിരീടവിജയത്തിന്റെ കഥ മാത്രമാണ് ഹോളണ്ടിന് യൂറോകപ്പില്‍ പറയാനുള്ളത്. 1976, 1992, 2000, 2004 വര്‍ഷങ്ങളില്‍ സെമിയിലെത്തിയ ഡച്ച് പട 1996ല്‍ ക്വാര്‍ട്ടര്‍ഫൈനലില്‍ പുറത്തായി. യൂറോകപ്പില്‍ 117 മത്സരങ്ങള്‍ കളിച്ചിട്ടുള്ള ഹോളണ്ട് 72 ജയങ്ങള്‍ സ്വന്തമാക്കിയപ്പോള്‍ 22 സമനിലകളും 23 തോല്‍വികളും അവരുടെ അക്കൗണ്ടിലെത്തി.

കഴിഞ്ഞ അഞ്ച് യൂറോയിലും കളിച്ച ഡച്ച് ടീം പോര്‍ച്ചുഗലില്‍ 6-1 ന് സ്കോട്‌ലന്‍ഡിനെ തകര്‍ത്ത് തുടങ്ങിയെങ്കിലും ക്വാര്‍ട്ടര്‍ ഫൈനലില്‍ 2-1 നു പോര്‍ച്ചുഗലിനോട് പരാജയപ്പെട്ട് മടങ്ങി. ലോക ഫുട്ബോളിലെ പ്രതിഭാധനരായ ഒരുകൂട്ടം കളിക്കാരുടെ ബൂട്ടില്‍ പ്രതീക്ഷ അര്‍പ്പിച്ച് ഡച്ച് ടീം വരികയാണ് കളത്തില്‍ കവിത കുറിക്കാന്‍.