സലാം കാശ്മീര്‍ - യാത്രി ജെസെന്‍ എഴുതിയ നിരൂപണം

വെള്ളി, 14 ഫെബ്രുവരി 2014 (16:36 IST)
PRO
പതിറ്റാണ്ടുകളായി മലയാള സിനിമയില്‍ നിറഞ്ഞുനില്‍ക്കുന്ന സംവിധായകനാണ് ജോഷി. സൂപ്പര്‍താരങ്ങള്‍ക്കൊത്ത കഥകള്‍ കണ്ടെത്താനും അവ വലിയ സിനിമകളാക്കി മാറ്റാനും മെഗാഹിറ്റുകള്‍ കൊയ്യാനും ജോഷിക്കുള്ള മിടുക്ക് അദ്ദേഹത്തിന്‍റെ മറ്റ് സമകാലികര്‍ക്ക് ആര്‍ക്കുമില്ല. ‘ട്വന്‍റി20’ പോലെ എല്ലാ താരങ്ങളെയും കൂട്ടിയിണക്കി ഒരു വമ്പന്‍ ഹിറ്റൊരുക്കാന്‍ ജോഷിയല്ലാതെ മറ്റാരുണ്ട്?

റണ്‍ ബേബി റണ്‍ വരെ അദ്ദേഹത്തിന്‍റെ പടയോട്ടം തുടര്‍ന്നു. എന്നാല്‍ അതിന് ശേഷം വന്ന ‘ലോക്പാല്‍’ എല്ലാ പ്രതീക്ഷകളും തകര്‍ത്ത സിനിമയാണ്. ആശയപരമായും സാങ്കേതികപരമായും തികഞ്ഞ പരാജയമായിരുന്നു ലോക്പാല്‍. ആ സിനിമയേക്കാള്‍ നിലവാരം കുറഞ്ഞ ഒരു ചിത്രവുമായി ജോഷി വീണ്ടും എത്തിയിരിക്കുന്നു. അതാണ് ‘സലാം കാശ്മീര്‍’!

അടുത്ത പേജില്‍ - ബാഷ പോലെ, ഉസ്താദ് പോലെ...

PRO
ദ്വന്ദവ്യക്തിത്വമുള്ള നായകന്‍‌മാരുടെ വിജയഗാഥകള്‍ മലയാള സിനിമയില്‍ മുമ്പും പരീക്ഷിക്കപ്പെട്ടിട്ടുണ്ട്. മമ്മൂട്ടിയും മോഹന്‍ലാലുമൊക്കെ അത്തരം വേഷങ്ങളില്‍ തകര്‍ത്ത് അഭിനയിച്ചിട്ടുമുണ്ട്. മോഹന്‍ലാലിന്‍റെ ഉസ്താദും രജനീകാന്തിന്‍റെ ബാഷയുമൊക്കെ ഇത്തരം ഹിഡന്‍ഫേസുകളുള്ള നായകന്‍റെ കഥ പറഞ്ഞ് സൂപ്പര്‍ വിജയം നേടിയവയാണ്. ഇവിടെ സലാം കാശ്മീരിലൂടെ ജോഷി പറയാന്‍ ശ്രമിക്കുന്നതും അതാണ്.

ശ്രീകുമാര്‍(ജയറാം) എന്ന ‘വീട്ടച്ഛന്‍’ ആണ് ഈ ചിത്രത്തിലെ കേന്ദ്രകഥാപാത്രം. അയാള്‍ അടുക്കള ജോലിയൊക്കെ ചെയ്ത് ഭാര്യയെ സഹായിച്ച് കഴിഞ്ഞുകൂടുകയാണ്. ഭാര്യ സുജയ്ക്ക്(മിയ) ജോലിയുള്ളതുകൊണ്ട് കുടുംബം അല്ലലില്ലാതെ കഴിഞ്ഞുപോകുന്നു. ഇതിനിടയിലേക്കാണ് ടോമിച്ചന്‍ (സുരേഷ്ഗോപി) കടന്നുവന്നത്. ഇതോടെ ശ്രീകുമാറിന്‍റെ കുടുംബം ഒരു തകര്‍ച്ചയിലേക്ക് നീങ്ങുകയാണ്.

അടുത്ത പേജില്‍ - ആരാണ് ടോമി? അയാളുടെ ലക്‍ഷ്യമെന്ത്?

PRO
ചിത്രത്തിന്‍റെ രണ്ടാം പകുതിയില്‍ വലിയ ട്വിസ്റ്റാണ് സംഭവിക്കുന്നത്. എന്തുകൊണ്ടാണ് ശ്രീകുമാര്‍ ഒരു വീട്ടച്ഛനായി ഒതുങ്ങിക്കൂടുന്നത് എന്നതിന്‍റെ രഹസ്യം രണ്ടാം പകുതി അനാവരണം ചെയ്യുന്നു. ചിത്രം അതോടെ മിലിട്ടറി പശ്ചാത്തലത്തിലേക്ക് മാറുകയാണ്.

മേജര്‍ ശ്രീകുമാര്‍, മേജര്‍ ടോമി എന്നീ കഥാപാത്രങ്ങളായി ജയറാമും സുരേഷ്ഗോപിയും എത്തുന്നതോടെ കഥ പുതിയ വഴിത്തിരിവ് കണ്ടെത്തുമെന്ന് പ്രേക്ഷകര്‍ പ്രതീക്ഷിക്കുമെങ്കിലും യാതൊന്നും സംഭവിക്കുന്നില്ല. ആര്‍ക്കും പ്രവചിക്കാവുന്ന ഒരു ക്ലൈമാക്സില്‍ ചിത്രം അവസാനിപ്പിക്കുകയാണ് ജോഷി.

എന്തിനാണ് ഒരു സിനിമ എന്നതിന് കൃത്യമായ ഉത്തരം നല്‍കുന്നതാണ് ഒരു നല്ല സിനിമ. സലാം കാശ്മീര്‍ എന്ന സിനിമ എന്തിനാണ് എന്ന് പറയാന്‍ സ്രഷ്ടാക്കളില്‍ ആര്‍ക്കെങ്കിലും കഴിയുമെന്ന് തോന്നുന്നില്ല. സേതു എന്ന രചയിതാവിന്‍റെ ദുര്‍ബലമായ തിരക്കഥയ്ക്ക് ജോഷിയുടെ മോശം സംവിധാനത്തില്‍ പിറന്ന ഈ സൃഷ്ടി പ്രേക്ഷകരില്‍ പ്രത്യേകിച്ച് ഒരു വികാരവും ജനിപ്പിക്കുന്നില്ല.

അടുത്ത പേജില്‍ - ആ മാമ്പഴക്കാലം, ആ ലോക്പാല്‍!

PRO
മാമ്പഴക്കാലം, ലോക്പാല്‍ തുടങ്ങിയവയാണ് സാങ്കേതികമായി ഏറ്റവും മോശം എന്ന് വിലയിരുത്തപ്പെട്ടിട്ടുള്ള ജോഷിച്ചിത്രങ്ങള്‍. അവയുടെ ഗണത്തിലേക്ക് സലാം കാശ്മീരും ചേരുന്നു. താരങ്ങളില്‍ സുരേഷ്ഗോപിയാണ് തമ്മില്‍ ഭേദം. ജയറാമിന്‍റെ അഭിനയവും പാട്ടും പ്രേക്ഷകരെ ബോറടിപ്പിച്ചു. മിയയ്ക്ക് കാര്യമായൊന്നും ചെയ്യാനുണ്ടായിരുന്നില്ല.

ചിത്രത്തില്‍ അല്‍പ്പമെങ്കിലും കാഴ്ചയ്ക്ക് സുഖം നല്‍കിയത് കാശ്മീരില്‍ ചിത്രീകരിച്ച രംഗങ്ങളാണ്. മനോജ് പിള്ളയുടെ ഛായാഗ്രഹണം ഈ സിനിമയ്ക്ക് ഗുണം ചെയ്തു. സലാം കാശ്മീരിനെക്കുറിച്ച് പോസിറ്റീവായി പരാമര്‍ശിക്കാന്‍ മറ്റെന്തെങ്കിലുമുണ്ടെന്ന് തോന്നുന്നില്ല.

വെബ്ദുനിയ വായിക്കുക