മലയാള സിനിമയിലെ എക്കാലത്തെയും മികച്ച ക്യാമ്പസ് ചിത്രങ്ങളിൽ ഒന്നാണ് ക്ലാസ്സ്‌മേറ്റ്സ്. ലാൽ ജോസ് സംവിധാനം ചെയ്ത ചിത്രം ആ വർഷത്തെ ഹിറ്റ് സിനിമകളിൽ ഒന്നായിരുന്ന. ജെയിംസ് ആൽബർട്ട് തിരക്കഥയെഴുതിയ ചിത്രം 2006 ലാണ് റിലീസ് ആയത്. ഏറ്റവും വലിയ ബോക്സ് ഓഫീസ് വിജയമായിരുന്നു. പൃഥ്വിരാജ് സുകുമാരൻ, ഇന്ദ്രജിത് സുകുമാരൻ, ജയസൂര്യ, കാവ്യ മാധവൻ, നരേൻ, രാധിക തുടങ്ങിയവരാണ് ക്ലാസ്സ്‌മേറ്റ്സിൽ പ്രധാന വേഷങ്ങളിൽ എത്തിയത്.
ചിത്രത്തിന്റെ കാസ്റ്റിംഗ് അത്ര എളുപ്പമായിരുന്നില്ലെന്ന് ലാൽ ജോസ് പറയുന്നു. നരേന്റെ കഥാപാത്രത്തിലേക്ക് ആദ്യം പരിഗണിച്ചിരുന്നത് കുഞ്ചാക്കോ ബോബനെ ആയിരുന്നു. എന്നാൽ, ഡേറ്റ് ഇഷ്യു മൂലമാണ് കുഞ്ചാക്കോ ബോബനെ ലഭിക്കാതെ വന്നത്. കാവ്യാ മാധവനെ സമീപിച്ചപ്പോഴുണ്ടായ അനുഭവവും കുറച്ച് ബുദ്ധിമുട്ടേറിയതായിരുന്നു. കുറച്ചു വർഷങ്ങൾക്ക് മുൻപ്, ഒരു മലയാള ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ക്ലാസ്സ്‌മേറ്റ്സിനെ പറ്റി മനസ്സ് തുറന്നപ്പോഴാണ് കാവ്യ മനസില്ലാ മനസ്സോടെ ചെയ്ത സിനിമയാണ് ഇതെന്ന് തിരിച്ചറിയുന്നത്.
നായികയായ താര കുറുപ്പ് എന്ന കഥാപാത്രമായി എത്തിയ കാവ്യക്ക്, റസിയ എന്ന രാധികയുടെ കഥാപാത്രത്തിന് ചിത്രത്തിൽ ലഭിച്ച പ്രാധാന്യം ഉൾക്കൊള്ളാൻ കഴിഞ്ഞിരുന്നില്ല എന്നാണ് സംവിധായകൻ പറഞ്ഞത്. സഫാരി ടീവിയിലെ ചരിത്രം എന്നിലൂടെ എന്ന പരിപാടിയിൽ പങ്കെടുത്ത ലാൽ ജോസ്, ക്ലാസ്സ്‌മേറ്റ്സ് ഷൂട്ടിംഗ് സമയത്തെ ഓർമ്മകൾ പ്രേക്ഷരുമായി പങ്ക് വച്ചിരുന്നു. ഇതിൽ, സിനിമയുമായി ബന്ധപ്പെട്ട് കാവ്യ മാധവനുമായി ഉണ്ടായ തർക്കത്തെ കുറിച്ചാണ് ലാൽ ജോസ് തുറന്നു പറഞ്ഞത്.
ക്ലാസ്സ്‌മേറ്റ്സ് ഫസ്റ്റ് സീൻ ഷൂട്ട് ചെയ്യുമ്പോൾ കാവ്യ വന്നിരുന്നില്ല. പിന്നീട്, കരാർ ഒപ്പിടുന്ന സമയത്ത് കഥയുടെ ഏകദേശരൂപം മാത്രം അറിഞ്ഞിരുന്ന നടി, തനിക്ക് ആശയം മനസ്സിലായില്ലെന്നും, ലാലു ചേട്ടന്റെ പടമായതു കൊണ്ട് പോവുകയാണെന്നും ചിലരോട് സൂചിപ്പിച്ചു. ഇതറിഞ്ഞ സംവിധായകൻ, കാവ്യയോട് വിശദമായി കഥ പറയാൻ, എഴുത്തുകാരൻ ജെയിംസ് ആൽബർട്ടിനോട് ആവശ്യപ്പെട്ടു. എന്നാൽ കഥ പറഞ്ഞ ജെയിംസ് തിരികെയെത്തി, എന്തോ പ്രശ്നമുണ്ടെന്ന് ലാൽ ജോസിനെ അറിയിച്ചു.
എന്നാൽ ഷൂട്ടിങ് നടി എത്താത്തതിനെ തുടർന്ന് അന്വേഷിച്ചു ചെന്നപ്പോൾ, കരഞ്ഞു കൊണ്ടിരിക്കുന്ന കാവ്യയെയാണ് സംവിധായകൻ കണ്ടത്. ഷൂട്ട് തുടങ്ങുകയാണ്, വേഗം വരണമെന്ന് ലാൽ ജോസ് പറഞ്ഞെങ്കിലും, താൻ വരുന്നില്ല എന്ന നിലപാടിലായിരുന്നു നായിക. കാരണം അന്വേഷിച്ചപ്പോൾ, ഈ ചിത്രത്തിലെ നായിക ഞാൻ അല്ല, റസിയ ആണെന്നായിരുന്നു കാവ്യയുടെ പ്രതികരണം.
പിന്നീട്, താൻ ഷൂട്ടിങ്ങിന് വരണമെങ്കിൽ റസിയയുടെ കഥാപാത്രം തനിക്ക് കിട്ടണമെന്നും, താര കുറുപ്പായി അഭിനയിക്കാൻ മറ്റാരെയെങ്കിലും നോക്കാനും കാവ്യ ലാൽ ജോസിനോട് ആവശ്യപ്പെട്ടു. എന്നാൽ, കാവ്യയെ പോലെ ഒരു പ്രശസ്ത താരം ഈ വേഷം ചെയ്താൽ, ആ കഥാപാത്രത്തിന്റെ പ്രാധാന്യം ആദ്യം തന്നെ പ്രേക്ഷകർ മനസ്സിലാക്കുമെന്നും, റസിയ ആകാൻ അധികം പോപ്പുലർ അല്ലാത്തൊരു നടി തന്നെ വേണമെന്നും ലാൽ ജോസ് വാദിച്ചു. എന്തു വന്നാലും റസിയയായി അഭിനയിക്കണമെന്ന കാവ്യയുടെ ആവശ്യം നടക്കില്ലെന്നും സംവിധായകൻ തീർത്തു പറഞ്ഞു. അവസാനം നടി തന്റെ പിടി വാശി മാറ്റിയെന്നാണ് ലാൽ ജോസ് പറഞ്ഞത്.
ഒപ്പം തന്നെ, കാവ്യയുടെ കഥാപാത്രം താര കുറുപ്പ് തന്നെയാണ് ക്ലാസ്സ്മേറ്റ്സിലെ നായികയെന്നും ലാൽ ജോസ് നടിക്ക് ഉറപ്പു കൊടുത്തു. പക്ഷെ ഷൂട്ടിംഗ് തീരാറായപ്പോഴേക്കും, സിനിമ തീയറ്ററിൽ എത്തിയാൽ ഏറ്റവും കൂടുതൽ ചർച്ചയാവുന്നത് മുരളിയും റസിയയും, അവരുടെ പ്രണയകഥയും തന്നെയാകുമെന്ന് കാവ്യ മനസ്സിലാക്കിയിരുന്നു. എന്നാൽ, തന്നോടുള്ള വ്യക്തിബന്ധവും, ബഹുമാനവും സ്നേഹവും കൊണ്ടു മാത്രമാണ് ആ സിനിമയുടെ ഭാഗമാവാൻ നടി തയ്യാറായതെന്ന് ലാൽ ജോസ് പറഞ്ഞു.