വരുന്നൂ... രണ്ടാമൂഴം, സംവിധാനം പ്രിയദർശൻ; ശ്രീകുമാർ മേനോന് പണി കൊടുത്ത് ദിലീപും!

വ്യാഴം, 22 നവം‌ബര്‍ 2018 (15:34 IST)
എം ടി വാസുദേവൻ നായരുടെ തിരക്കഥയിൽ മോഹൻലാൽ നായകനായി ശ്രീകുമാർ മേനോൻ സംവിധാനം ചെയ്യുന്ന രണ്ടാമൂഴം നടക്കുമെന്ന പ്രതീക്ഷയൊക്കെ ആരാധകർക്ക് നഷ്ടമായി. തിരക്കഥ തിരിച്ചു വേണമെന്ന ആവശ്യത്തിൽ തന്നെ എം ടി ഉറച്ച് നിൽക്കുന്നതോടെ ഒരു വിട്ടു വീഴ്ചയ്ക്ക് അദ്ദേഹം തയ്യാറാകില്ല എന്ന് ഏകദേശം ഉറപ്പായെന്ന് വേണം പറയാൻ. 
 
രണ്ടാമൂഴത്തെ തിരക്കഥ ആവശ്യപ്പെട്ട് ആരു തന്നെ വന്നാലും സിനിമയാക്കാൻ നൽകുമെന്ന് എം ടി തന്നെ വ്യക്തമാക്കിയതാണ്. ഇതിനായി പലരും ശ്രമം നടത്തുന്നുണ്ടെന്നുള്ള സൂചനകളാണ് ലഭിക്കുന്നത്. എം ടിയുടെ തിരക്കഥയിൽ മോഹൻലാൽ തന്നെ ഭീമനാകുമെന്നാണ് റിപ്പോർട്ട്. ചിത്രം ദിലീപ് സംവിധാനം ചെയ്യും. ഇതിനായി ദിലീപിന്റെ ആളുകൾ എം ടിയെ കണ്ടുവെന്നും റിപ്പോർട്ടുണ്ട്. 
 
ശ്രീകുമാർ മേനോനിൽ നിന്നും രണ്ടാമൂഴം ദിലീപിന്റെ കൈകളിലേക്ക് വരുമ്പോൾ സംവിധാനക്കുപ്പായമണിയുന്നത് പ്രിയദർശനാകും. ഗുരുതുല്യനായ എം ടിയുടെ ഒരു തിരക്കഥ സിനിമയാക്കുക എന്നത് പ്രിയദർശന്റെ എക്കാലത്തേയും ആഗ്രഹമാണ്. പണ്ട്, മാണിക്യക്കല്ല് എന്ന നോവൽ സിനിമയാക്കാൻ പ്രിയദർശൻ കൊതിച്ചിരുന്നു. 
 
എന്നാൽ, പെരുന്തച്ചൻ ചെയ്ത അജയനായിരുന്നു എം ടി അതിന്റെ അവകാശം നൽകിയത്. പക്ഷേ, ഈ പ്രൊജക്ട് നടക്കാതെ പോവുകയായിരുന്നു. പ്രിയദർശന്റെ ഇടപെടൽ മൂലമാണ് മാണിക്യക്കല്ല് നടക്കാതെ പോയതെന്ന് അക്കാലത്ത് സിനിമയിൽ പരക്കെ ഒരു സംസാരമുണ്ടായിരുന്നു. 
 
പിന്നീട് പല തവണ ഒരു തിരക്കഥ എഴുതി നൽകാൻ പ്രിയൻ എംടിയോട് ആവശ്യപ്പെടുകയുണ്ടായി. എന്നാൽ, അപ്പോഴൊക്കെ സമയമില്ല, തിരക്കാണ് എന്നൊക്കെ ഒഴിവുകഴിവുകൾ പറഞ്ഞ് പ്രിയനെ മടക്കി അയക്കുകയായിരുന്നു എംടി ചെയ്തിരുന്നത്. ഏതായാലും പ്രിയന്റെ കാത്തിരിപ്പും ആഗ്രഹവും ഉടൻ തന്നെ സഫലമാകുമെന്നാണ് സൂചന. 
 
മുടങ്ങിക്കിടക്കുന്ന രണ്ടാമൂഴം ഏറ്റെടുത്ത് പ്രിയദർശൻ പൂർത്തിയാക്കാൻ സാധ്യതയുണ്ട്. ഇക്കാര്യത്തിൽ ഒരേ മനസ്സോടെ ദിലീപും കൂടെയുണ്ടെന്ന് വേണം കരുതാൻ. അങ്ങനെയെങ്കിൽ മോഹൻലാൽ തന്നെ ഭീമനാകും. സംവിധാനം പ്രിയദർശനും നിർമാണം ദിലീപും.  
 
ദിലീപിന്റെ നേതൃത്വത്തില്‍ സിനിമാ ബന്ധമുള്ള പ്രമുഖ ദുബായ് വ്യവസായി ചിത്രത്തിന്‍റെ നിര്‍മ്മാണം ഏറ്റെടുത്തേക്കുമെന്നാണ് സൂചന. ദിലീപിന്റെ ആളുകളാണ് രണ്ടാമൂഴം ഏറ്റെടുക്കുന്നതെങ്കിൽ ചിത്രത്തിൽ മഞ്ജു വാര്യർ ഉണ്ടാകില്ല എന്ന് വ്യക്തം. അതേസമയം, ഇക്കാര്യത്തിൽ ദിലീപിന്റെ ഭാഗത്ത് നിന്ന് യാതോരു ഔദ്യോഗിക റിപ്പോർട്ടുകളും ലഭിച്ചിട്ടില്ല.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍