കസബ എന്ന സിനിമയിലെ സ്ത്രീ വിരുദ്ധ സീൻ തുറന്നു പറഞ്ഞതിലൂടെയാണ് പാർവതി തിരുവോത്തിന് നിലപാടുകളുടെ രാജകുമാരി എന്ന ഇരട്ടപ്പേര് സോഷ്യൽ മീഡിയ ചാർത്തി നൽകിയത്. പിന്നീട് വനിതാ സംഘടനാ രൂപപ്പെടുകയും, പിന്നാലെ സിനിമ മേഖലയിലെ വേര്തിരിവുകളും അവസരങ്ങൾ ഇലാതാക്കുന്നതും തുല്യ വേതനവും ഒക്കെ പാർവതി പലയാവർത്തി ഉയർത്തികാട്ടിയിട്ടുണ്ട്. സിനിമാ രംഗത്ത് സ്ത്രീകൾക്ക് നേരെ നടക്കുന്ന അതിക്രമങ്ങളിൽ ശക്തമായി തന്റെ നിലപാട് അറിയിക്കുന്ന ആളാണ് പാർവതി. നടി ആക്രമിക്കപ്പെട്ട കേസ് അടക്കം സ്ത്രീകൾക്കൊപ്പമാണ് പാർവതി നിലകൊണ്ടത്.
ഇരകൾക്കൊപ്പം എന്ന് വാദിക്കുന്ന പാർവതി അടുത്തിടെ മീ ടൂ ആരോപണം നേരിട്ട നടൻ അലൻസിയർ ലോപ്പസിനൊപ്പം ഉള്ളൊഴുക്ക് എന്ന ചിത്രത്തിൽ അഭിനയിച്ചിരുന്നു. ഇരകൾക്കൊപ്പം നിന്ന പാർവതി വേട്ടക്കാരനൊപ്പവും നിലയുറപ്പിച്ചുവെന്ന ആരോപണം ആ സമയം ശക്തമായി ഉയർന്നു. ഇപ്പോഴിതാ ഈ വിമർശനത്തിന് മറുപടി നൽകുകയാണ് പാർവതി തിരുവോത്ത്. ഇന്ത്യൻ എക്സ്പ്രസുമായുള്ള അഭിമുഖത്തിലാണ് പ്രതികരണം.
കലാകാരനെയും കലയെയും രണ്ടായാണ് താനിപ്പോൾ കാണുന്നതെന്ന് പാർവതി പറയുന്നു. ആർട്ടിസ്റ്റും ആർട്ടും രണ്ടായി കാണാൻ ഇപ്പോൾ എനിക്ക് പറ്റും. ചിലരുടെ സിനിമകൾ കാണാതെ എനിക്ക് ജീവിക്കാം. അവർ ചെയ്ത പ്രവൃത്തി കാരണം അവരുടെ സിനിമ കാണാതിരിക്കാൻ എനിക്കൊരു ബുദ്ധിമുട്ടുമില്ല. എനിക്കത് നഷ്ടമായി തോന്നുന്നില്ല. ഒരു തരത്തിൽ അത് നീതിയായി തോന്നുന്നു. പക്ഷെ അതിനർത്ഥം നിലനിൽക്കാനുള്ള അവരുടെ അവകാശം ഞാൻ സെൻസർ ചെയ്യുന്നു എന്നല്ല. പ്രൊഡ്യൂസർ ഞാനായിരുന്നെങ്കിൽ ആരോപണ വിധേയരെ കാസ്റ്റ് ചെയ്യില്ല.
എന്റെ എംപ്ലോയർക്ക് ആരെ കാസ്റ്റ് ചെയ്യണമെന്നതിൽ ജോലി ചെയ്യുന്നയാളായ എനിക്ക് ഇടപെടാനാകില്ല. ഈ ചോദ്യം പ്രൊഡ്യൂസറോടാണ് ചോദിക്കേണ്ടത്. ഞാനായിരുന്നു പ്രാെഡ്യൂസറെങ്കിൽ മറുപടി നൽകും. അപ്പോൾ ഉത്തരം തരേണ്ടത് എന്റെ ഉത്തരവാദിത്വമാണ്. പക്ഷെ നടിയെന്ന നിലയിൽ തന്നോടിത് ചോദിക്കുന്നത് ന്യായമല്ല. ഇതിൽ തീരുമാനമെടുക്കാനുള്ള പവർ എനിക്കില്ല. പക്ഷെ സംവിധായകനും പ്രൊഡ്യൂസറുമായി ഫെയറായ സംഭാഷണം നടക്കും. അവരുടെ തീരുമാനം അന്തിമമാണെങ്കിൽ എന്റെ ജോലി കുറ്റവാളി വരുന്നത് പോലെ തന്നെ വർക്കിന് വരികയും ജോലി ചെയ്ത് പോകുകയും ചെയ്യുക എന്നതാണ്.
കാരണം നീതിക്ക് വേണ്ടി പ്രയത്നിക്കുന്ന എനിക്കല്ല കുറ്റബോധം തോന്നേണ്ടത് കുറ്റം ചെയ്തയാൾക്കാണ്. കുറ്റവാളിക്ക് ചാൻസ് ലഭിക്കുന്നത് കൊണ്ട് എനിക്ക് വർക്ക് നഷ്ടമാകുന്ന അവസ്ഥ ശരിയല്ല. നിലപാടുകളുടെ പേരിൽ നിരവധി അവസരങ്ങൾ തനിക്ക് നഷ്ടപ്പെട്ടിട്ടുണ്ട്', പാർവതി വ്യക്തമാക്കി.