തമിഴ് സിനിമയിലെ ഏറ്റവും മികച്ച നടന്മാരുടെ ലിസ്റ്റിൽ മുൻപന്തിയിൽ തന്നെ ധനുഷും ഉണ്ട്. ധനുഷിന്റെ വ്യക്തിജീവിതം എന്നും വിവാദങ്ങൾ അകപ്പെട്ടതാണ്. ഒപ്പം ജോലി ചെയ്യുന്ന സംവിധായകരോടും, ആർട്ടിസ്റ്റുകളോടുമുള്ള മോശം പെരുമാറ്റം മുതൽ, വിവാഹേതര ബന്ധങ്ങൾ വരെ നീളുന്നു ധനുഷിനെതിരെയുള്ള ആരോപണങ്ങൾ. അടുത്തിടെ കുബേര എന്ന തന്റെ പുതിയ ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിന് എത്തിയ ധനുഷിനെ തേടിയെത്തിരിക്കുന്നത് മറ്റൊരു ആരോപണമാണ്.
മുൻ ഭാര്യ ഐശ്വര്യയുടെ പിതാവും, തമിഴകത്തിന്റെ സൂപ്പർസ്റ്റാറുമായ രജനികാന്തിനെ പൊതു വേദികളിൽ അനുകരിക്കാനുള്ള നടന്റെ ശ്രമമാണ് സോഷ്യൽ മീഡിയ പ്രേക്ഷകരെയും, റെഡിറ്റ് സമൂഹത്തെയും ചൊടിപ്പിച്ചിരിക്കുന്നത്. ധനുഷിന്റെ അമിത വിനയം വെറും അഭിനയമാണെന്നും ആരോപണമുണ്ട്. ധനുഷ് രജനികാന്തിനെ അനുകരിക്കുകയാണെന്നാണ് പ്രധാന ആരോപണം.
പൊതു വേദികളിൽ എത്തുമ്പോൾ ധനുഷ് മുൻ ഭാര്യാപിതാവ് രജനികാന്തിനെ വളരെയധികം അനുകരിക്കാൻ ശ്രമിക്കുന്നുണ്ടെന്നാണ് സോഷ്യൽ മീഡിയയുടെ ആരോപണം. ദേശീയ അവാർഡ് ജേതാവായ നടൻ, യഥാർത്ഥ ജീവിതത്തിലും അഭിനയിക്കുന്നു എന്നാണ് സിനിമ നിരീക്ഷകരായ റെഡിറ്റ് പ്രേക്ഷകരുടെ കണ്ടെത്തൽ. ധനുഷിന്റെ ലളിത വസ്ത്രവും, കഴുത്തിൽ രുദ്രാക്ഷ മാലയും, വിനയപൂർവ്വമുള്ള സംസാരവും, രജനികാന്തിനെ വളരെയധികം ഓർമിപ്പിക്കാറുണ്ടെന്ന് പ്രേക്ഷകർ ചൂണ്ടിക്കാണിക്കുന്നു.