നുണക്കുഴിയല്ല ഇത് ചിരിക്കുഴി; ജീത്തു ജോസഫിന്റെ 'ചിരി ട്രാക്ക്' കൊള്ളാമെന്ന് പ്രേക്ഷകര്‍

രേണുക വേണു

വ്യാഴം, 15 ഓഗസ്റ്റ് 2024 (16:48 IST)
ജീത്തു ജോസഫ് സംവിധാനം ചെയ്ത 'നുണക്കുഴി'ക്ക് മികച്ച പ്രേക്ഷക പ്രതികരണം. ബേസില്‍ ജോസഫും ഗ്രേസ് ആന്റണിയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്ന ചിത്രം ഹ്യൂമറിനു പ്രാധാന്യം നല്‍കിയുള്ളതാണ്. രണ്ടാം ഭാഗത്തിനുള്ള സാധ്യതകള്‍ തുറന്നിട്ടാണ് നുണക്കുഴി അവസാനിക്കുന്നതെന്ന് ആദ്യ ഷോയ്ക്കു ശേഷം പ്രേക്ഷകര്‍ പ്രതികരിച്ചു. 
 
ആദ്യ പകുതിയേക്കാള്‍ ചിരിപ്പിച്ചത് രണ്ടാം പകുതിയും ക്ലൈമാക്‌സുമാണെന്ന് പ്രേക്ഷകര്‍ പറയുന്നു. കോമഡിക്കൊപ്പം ജീത്തു ജോസഫിന്റെ ഇഷ്ട മേഖലയായ ത്രില്ലര്‍ സ്വഭാവവും ചിത്രത്തിനുണ്ടെന്നാണ് പ്രേക്ഷകര്‍ പറയുന്നത്. എല്ലാവിധ പ്രേക്ഷകരേയും ഈ സിനിമ ചിരിപ്പിക്കുമെന്നും രണ്ടാം ഭാഗത്തിനായി കാത്തിരിക്കുകയാണെന്നും ചില പ്രേക്ഷകര്‍ അഭിപ്രായപ്പെട്ടു. 
 
സിദ്ദീഖ്, ബൈജു സന്തോഷ്, മനോജ് കെ ജയന്‍ എന്നിവരുടെ കഥാപാത്രങ്ങളാണ് കൂടുതല്‍ ചിരിപ്പിച്ചതെന്നും അതില്‍ തന്നെ സിദ്ദീഖിന്റെ ചില സീനുകള്‍ ഗംഭീരമായിട്ടുണ്ടെന്നും പ്രേക്ഷകര്‍ അഭിപ്രായപ്പെടുന്നു. കുടുംബസമേതം തിയറ്ററില്‍ പോയി ആസ്വദിക്കാവുന്ന ചിത്രമെന്നാണ് ഒരു പ്രേക്ഷകന്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. 
 
കെ.ആര്‍.കൃഷ്ണകുമാര്‍ ആണ് കഥ. ഡിഒപി സതീശ് കുറുപ്പ്, സംഗീതം ജയ് ഉണ്ണിത്താനും വിഷ്ണു ശ്യാമും ചേര്‍ന്നാണ് ഒരുക്കിയിരിക്കുന്നത്. സരിഗമയാണ് നിര്‍മാണം. വിഷ്ണു ശ്യാം ആണ് പശ്ചാത്തല സംഗീതം. വിനായക് ശശികുമാറിന്റേതാണ് വരികള്‍. 
 
നിഖില വിമല്‍, സിദ്ദിഖ്, മനോജ് കെ ജയന്‍, ബൈജു സന്തോഷ്, അജു വര്‍ഗീസ്, സൈജു കുറുപ്പ്, ബിനു പപ്പു, അല്‍ത്താഫ് സലിം, ശ്യാം മോഹന്‍, അസീസ് നെടുമങ്ങാട്, ലെന എന്നിവര്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍