സോഷ്യൽ പ്രഷറിന്റെ പേരിൽ കുട്ടികളെ ഉണ്ടാക്കുന്നതിനോട് യോജിപ്പില്ല, എന്നെ ആർക്കും നിർബന്ധിച്ച് ഒരു അമ്മയാക്കാൻ പറ്റില്ല: നിഖില വിമൽ

നിഹാരിക കെ.എസ്

ബുധന്‍, 26 ഫെബ്രുവരി 2025 (13:49 IST)
മലയാള സിനിമയുടെ തഗ്ഗ് റാണി എന്നാണ് നിഖില വിമൽ അറിയപ്പെടുന്നത്. ചോദിക്കുന്ന ചോദ്യങ്ങൾക്ക് നിഖില നൽകുന്ന മറുപടികൾ ട്രോളർമാർ തഗ്ഗ് വീഡിയോ ആക്കി ഇറക്കുകയാണ് ചെയ്യുന്നത്. എന്നാൽ താൻ പറയുന്നതെല്ലാം തഗ്ഗ് അല്ല, അത് തഗ്ഗാക്കി മാറ്റുന്നത് നിങ്ങളാണെന്നാണ് നിഖിലയുടെ പ്രതികരണം. കല്യാണത്തെ കുറിച്ച് ചോദിച്ച ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു നിഖില വിമൽ.
 
ഗെറ്റ് സെറ്റ് ബേബി എന്ന പുതിയ ചിത്രത്തിന്റെ വിജയത്തിന് ശേഷം നൽകിയ പ്രസ്സ് മീറ്റിൽ നിഖിലയോട് വിവാഹത്തെ കുറിച്ചും, കുട്ടികൾ ഉണ്ടാകാത്തവർ നേരിടുന്ന പ്രശ്‌നത്തെ സിനിമ എങ്ങിനെ അഡ്രസ്സ് ചെയ്യുന്നു എന്നുമൊക്കെ ചോദിക്കുകയുണ്ടായി. അതിന് നിഖില പ്രതികരിക്കുന്നതിന് മുൻപേ, തഗ്ഗ് മറുപടിയെ കുറിച്ചും ചോദിക്കുന്നുണ്ടായിരുന്നു.
 
ഞാൻ ഇപ്പോൾ വിവാഹം കഴിക്കില്ല എന്ന് പറയുന്നത് തഗ്ഗ് അല്ല ചേട്ടാ എന്ന് പറഞ്ഞുകൊണ്ടായിരുന്നു നിഖിലയുടെ പ്രതികരണം. എനിക്ക് ഇപ്പോൾ വിവാഹത്തോട് താത്പര്യമില്ല, അതുകൊണ്ട് മറ്റൊരാളോട് പോയി കല്യാണം കഴിക്കരുത് എന്ന് പറയാനും ഞാനാളല്ല. അത് ഓരോരുത്തരുടെ തീരുമാനവും ചോയിസും ആണ്. ഇപ്പോൾ ഞാൻ വിവാഹത്തിന് തയ്യാറല്ല എന്ന് മാത്രം- നിഖില പറഞ്ഞു.
 
കുട്ടികൾ ഉണ്ടാകാത്തവർ നേരിടുന്ന പ്രശ്‌നത്തെ സിനിമയിൽ അഡ്രസ്സ് ചെയ്യുന്നതിനെ കുറിച്ചും നിഖില വിമൽ പ്രതികരിച്ചു. കല്യാണം കഴിച്ച് കുട്ടികൾ ഉണ്ടാവാതിരിക്കുന്നത് ഒരു പ്രശ്‌നമായി എനിക്ക് തോന്നുന്നില്ല. വിവാഹം കഴിഞ്ഞ ഉടനെ കുട്ടികൾ വേണോ, വേണ്ടയോ, കല്യാണം കഴിച്ചാൽ എന്തായാലും കുഞ്ഞുങ്ങൾ വേണോ വേണ്ടയോ എന്നൊക്കെയുള്ളത് ഓരോരുത്തരുടെ വ്യക്തി സ്വാതന്ത്ര്യമാണ്.

ഏത് സമയത്ത് കുട്ടികൾ വേണം, അമ്മയാകാൻ ഞാൻ പ്രിപ്പേഡ് ആണോ, അച്ഛനാവാൻ ഞാൻ പ്രിപ്പേഡ് ആണോ ഇതൊക്കെ ഗെറ്റ് സെറ്റ് ബേബി എന്ന സിനിമയിൽ സംസാരിക്കുന്ന വിഷയമാണ്. എന്നെ സംബന്ധിച്ച് സോഷ്യൽ പ്രഷറിന്റെ പേരിൽ കുട്ടികളെ ഉണ്ടാക്കുന്നതിനോട് ഞാൻ യോജിക്കുന്നില്ല. ബാക്കി എല്ലാം അവരുടെ ചോയിസ് ആണ്. എന്റെ കാര്യമാണ് നിങ്ങൾ ചോദിക്കുന്നത് എങ്കിൽ, എന്നെ ആർക്കും നിർബന്ധിച്ച് ഒരു അമ്മയാക്കാൻ പറ്റില്ല. അത് ഞാൻ തുറന്ന് പറയുകയും ചെയ്യും. അങ്ങനെ പറയാൻ പറ്റാത്തവർക്ക് കുഞ്ഞുങ്ങളില്ല എന്നത് പ്രഷറായിട്ടോ സ്ട്രസ്സ് ആയിട്ടോ ഫീൽ ചെയ്‌തേക്കാം- നിഖില വിമൽ പറഞ്ഞു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍