മലയാളികളുടെ പ്രിയപ്പെട്ട താര ദമ്പതിമാരാണ് എംജി ശ്രീകുമാറും ലേഖയും. എംജിയോടൊപ്പം എല്ലായിടത്തും ലേഖയുമെത്താറുണ്ട്. നിരവധി ഇടങ്ങളിൽ ഇവർ യാത്ര ചെയ്തിട്ടുണ്ട്. സിനിമക്കാഥകളെ വെല്ലുന്ന പ്രണയകഥയാണ് ലേഖയുടേയും ശ്രീകുമാറിന്റേയും. തങ്ങളുടെ പ്രണയകഥ എംജി ശ്രീകുമാറും ലേഖയും പലപ്പോഴായി തുറന്ന് പറഞ്ഞിട്ടുണ്ട്. ഇവരുടെ പ്രണയകഥയെ മോശമായി ചിത്രീകരിക്കുന്നവരുണ്ട്. പ്രണയത്തിന്റെ പേരിൽ ലേഖയെ പരിഹസിക്കുന്നവർക്ക് മറുപടി നൽകുകയാണ് ലേഖ ഇപ്പോൾ. ഒറിജിനൽസ് യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ലേഖ മനസ് തുറന്നത്.
'തീരെ ചെറുപ്പത്തിലല്ല ഞങ്ങൾ കല്യാണം കഴിക്കുന്നത്. ഒളിച്ചോടി പോകേണ്ട ആവശ്യമുണ്ടായിരുന്നില്ല. രണ്ട് സൈഡിലും വെൽ സെറ്റിൽഡ് ആയിരുന്നു. ഒരു ആവശ്യങ്ങൾക്കും വേണ്ടിയല്ല, പരിശുദ്ധമായ പ്രണയമാണ് വിവാഹത്തിലെത്തിയത്. ഇത് കേൾക്കുമ്പോൾ വേറൊരുത്തനെ ചതിച്ചിട്ട് ഇയാളുടെ കൂടെ ഓടി എന്ന് പറയും. ഇവിടെ നമ്മൾ മാത്രമേ ഉളളൂവോ? ഇവിടെ എത്ര കല്യാണങ്ങളാണ് നടക്കുന്നത്? നമുക്ക് മാത്രം എന്താണ് പ്രത്യേകത?
ഇനി ആരെയാണ് ഭയപ്പെടേണ്ടത്. ദൈവത്തെ ഒഴിച്ച് ആരേയും ഭയപ്പെടേണ്ടതില്ല. ഇത്രയും പ്രായമായി. മകളുടെ കല്യാണം കഴിഞ്ഞു. കണ്ണൂരുകാരനാണ് കല്യാണം കഴിച്ചത്. ഇതെല്ലാം നാട്ടുകാർക്ക് അറിയാം. നമ്മുടെ ജീവിതത്തിൽ എല്ലാം വെൽ സെറ്റിൽഡ് ആണ്. ഇനി ഒന്നിനേയും ഭയപ്പെടേണ്ടതില്ല. നമ്മൾ നമ്മളുടെ ജോലിയുമായി മുന്നോട്ട് പോകുന്നു. അദ്ദേഹം പാട്ടുമായി പോകുന്നു. പക്ഷെ ചില ആളുകൾക്ക് ഭയങ്കര വിഷമമാണ്.
ഇനിയും കമന്റ് എഴുതിക്കോളൂ. പക്ഷെ എന്നെ വിഷമിപ്പിക്കാമെന്നോ ശ്രീക്കുട്ടനെ വിഷമിപ്പിക്കാമെന്നോ വിചാരിച്ചാൽ നടക്കത്തില്ല. 40 ലധികം വർഷമായി. ഇനിയും നമ്മളെ വിഷമിപ്പിക്കാൻ പറ്റുമോ? ഒരു കാലം വരെയല്ലേ പേടിപ്പിക്കാൻ പറ്റൂവെന്നാണ് ലേഖ കമന്റുകളെക്കുറിച്ച് പറയുന്നത്. അതേസമയം, താൻ 2025 മുതൽ ഞാൻ പ്രതികരിക്കാൻ തീരുമാനിച്ചിട്ടുണ്ടെന്നും ലേഖ പറയുന്നുണ്ട്. തങ്ങളെക്കുറിച്ച് മോശമായി സംസാരിച്ചവർക്കെതിരെ നടപടി സ്വീകരിച്ചതിനെക്കുറിച്ചും ലേഖ സംസാരിക്കുന്നുണ്ട്.