മലയാളം കണ്ട് കരഞ്ഞ് പോയി, മമ്മൂട്ടി സാര്‍ ആണ് ധൈര്യം തന്നത്: ബോളിവുഡ് സുന്ദരി പറയുന്നു

തിങ്കള്‍, 3 ജൂലൈ 2017 (15:07 IST)
വമ്പന്‍ പ്രതീക്ഷയില്‍ എത്തിയ മമ്മൂട്ടി ചിത്രമായിരുന്നു ബല്‍‌റാം vs താരാദാസ്. മലയാളികളുടെ മെഗാസ്റ്റാര്‍ മമ്മൂട്ടിക്കൊപ്പം നായികയായി എത്തിയത് ബോളിവുഡിലെ സുന്ദരി കത്രീന കൈഫ് ആയിരുന്നു. ആവനാഴി, ഇന്‍സ്‌പെക്ടര്‍ ബല്‍റാം എന്നീ സിനിമകളിലെ പോലീസ് ഓഫീസര്‍ ആയ ബല്‍റാം എന്ന കഥാപാത്രവും അതിരാത്രത്തിലെ താരദാസ് എന്ന കള്ളകടത്തുകാരന്‍ കഥാപാത്രവും ഒന്നിച്ചു എത്തിയ ചിത്രത്തില്‍ രണ്ടു കഥാപാത്രത്തേയും അവതരിപ്പിച്ചത് മമ്മൂട്ടി തന്നെയായിരുന്നു.
 
കത്രീനയുടെ ആദ്യത്തെ മലയാള സിനിമയായിരുന്നു അത്. പിന്നീട് ഇവര്‍ മലയാളത്തിലേക്ക് വന്നതുമില്ല. ചിത്രത്തില്‍ നിന്നും തനിക്കുണ്ടായ ബുദ്ധിമുട്ടുകള്‍ കാരണമാണ് പിന്നീട് ഒരു മലയാള സിനിമയിലും അഭിനയിക്കാതിരുന്നതെന്നും നടി പറയുന്നു. ഒരു മലയാളിയെ പോലെ മലയാളം വളരെ വേഗം പറയുക എന്നത് വളരെ ബുദ്ധിമുട്ട് ആയിരുന്നു. മമ്മൂട്ടി സാറാണ് ധൈര്യം തന്നത്. അടുത്ത ദിവസം കുഴപ്പമില്ലാതെ അഭിനയിച്ചു - കത്രീന പറയുന്നു. സൈം അവാര്‍ഡ് 2017 ചടങ്ങിന് വേണ്ടി അബുദാബിയില്‍ എത്തിയതായിരുന്നു കത്രീന കൈഫ്. അതിനിടയിലെ വാര്‍ത്ത സമ്മേളനത്തിലാണ് ഈ കാര്യങ്ങള്‍ കത്രീന അറിയിച്ചത്.
 
ദുബായിലായിരുന്നു എന്റെ ഭൂരിഭാഗം ഷൂട്ടിങ്. ഏതാനും രംഗങ്ങള്‍ കേരളത്തിലും ഷൂട്ട് ചെയ്തിരുന്നു. മലയാള ഭാഷയായിരുന്നു തന്റെ പ്രധാന പ്രശ്നം. തിരക്കഥയിലെ സംഭാഷണങ്ങള്‍ കാണാതെ പഠിക്കണം. ഒരു വിധത്തില്‍ ഡയലോഗുകള്‍ മുഴുവന്‍ രാത്രി ഉറങ്ങാതെ ഇരുന്നു പഠിച്ചു. ശരിക്കും കരഞ്ഞു പോയി. കത്രീന കൈഫ് പറയുന്നു.

വെബ്ദുനിയ വായിക്കുക